കോഴിക്കോട്: പങ്കെടുത്ത മത്സരങ്ങളിലെല്ലാം ചാമ്പ്യന്‍പട്ടം. കേരളത്തിനകത്തും പുറത്തുമായി നിരവധി ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍. മെഡലുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും കെ. വിഷ്ണുവിന് മനസ്സറിഞ്ഞ് ചിരിക്കാനാവുന്നില്ല. ഓരോ മത്സരം കഴിയുന്തോറും തന്റെ കടം പെരുകുകയാണല്ലോ എന്ന ആധി. കരാട്ടെ, കിക്ക് ബോക്സിങ്, മൗത്തായി, മൂന്നിലും മികച്ച പ്രകടനമാണ് 24 വയസുള്ള ഈ കോഴിക്കോട്ടുകാരന് കാഴ്ചവെക്കുന്നത്.
2008ലാണ് ആദ്യ അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഈ മത്സരത്തില്‍ തന്നെ ജയം നേടി. പിന്നീട് അഞ്ചു തവണ നാഷണല്‍ കിക്ക് ബോക്സിങ് ചാമ്പ്യന്‍, ആറുതവണ കിക്ക് ബോക്സിങ്ങില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണമെഡല്‍, രണ്ടു തവണ അഖിലേന്ത്യാ കരാട്ടെ ചാമ്പ്യന്‍, 2016ല്‍ മൗത്തായി സൗത്ത് ഇന്ത്യന്‍ ടൈറ്റില്‍ ബെല്‍റ്റ് ചാമ്പ്യന്‍, നാസിക്കില്‍ നടന്ന ആര്‍സിപി, എംഎംഎ പ്രൊഫഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫ്ളൈവെയ്റ്റ് ചാമ്പ്യന്‍ എന്നിവയെല്ലാം വിഷ്ണുവിന്റെ നേട്ടങ്ങളുടെ പട്ടികയില്‍.
2016 ല്‍ തായ്ലന്ഡില് നടന്ന വേള്‍ഡ് മൗത്തായി ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിനു വേണ്ടി വെള്ളി മെഡല്‍ നേടി. ഇതിനായെടുത്ത വായ്പ ഇനിയും അടച്ചു തീര്‍ന്നിട്ടില്ല. ഇതിനിടെയാണ് നവംബര്‍ മാസത്തില്‍ ഇറ്റലിയില്‍ നടക്കുന്ന വേള്‍ഡ് കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വിഷ്ണു അര്‍ഹത നേടിയത്. നവംബര്‍ 14 മുതല്‍ 19 വരെ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണ്ടിവരും. എന്നാല്‍, പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ കുഴങ്ങുകയാണ് വിഷ്ണു. നവംബര്‍ നാല് മുതല്‍ ഒന്‍പതു വരെ ന്യൂദല്‍ഹിയില്‍ നടക്കുന്ന അന്തര്‍ദേശിയ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനും വിഷ്ണു യോഗ്യത നേടി.
എങ്കിലും പണം തടസ്സം. സാമ്പത്തികമായി സഹായിക്കാന്‍ തയ്യാറുള്ള സ്പോണ്‍സര്‍മാര്‍ ആരെങ്കിലും പിന്തുണച്ചാല്‍ മാത്രമേ മുന്നോട്ടു പോകാനാകൂ. 2017 മാര്‍ച്ചില്‍ തായ്ലന്ഡില് നടക്കുന്ന മൗത്തായി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനും വിഷ്ണു യോഗ്യത നേടി. എന്നാല്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത താനെങ്ങനെ തായ്ലന്ഡില് എത്തുമെന്ന ആധിയാണ് ഈ താരത്തിന്.
പ്ലസ് ടു പഠനത്തിനിടെ ജോലിക്കുപോയി കിട്ടുന്ന പണം കൂട്ടിവെച്ചാണ് ആദ്യകാലങ്ങളില്‍ കരാട്ടെ പരിശീലനത്തിനുപയോഗിച്ചത്. തന്റെ പ്രയത്നം കൊണ്ട് മാത്രം സമ്പാദിക്കുന്ന പണം മതിയാകാതെ വരുകയാണിന്ന് വിഷ്ണുവിന്. പവര്‍യോഗ, മാര്‍ഷല്‍ ആര്‍ട്സ് ട്രെയിനര്‍ കൂടിയായ വിഷ്ണു ചാലപ്പുറത്തെ പടന്നപ്പുറത്ത് ഉണ്ണികൃഷ്ണന്റെയും ഉഷയുടെയും മകനാണ്. സഹോദരി ഐശ്വര്യയും മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പൂര്‍ണ പിന്തുണയുമായി വിഷ്ണുവിനൊപ്പമുണ്ടെങ്കിലും, കായികപ്രേമികളായ സുമനസ്സുകളുടെ സാമ്പത്തിക സഹായമില്ലാതെ മുന്നോട്ടുപോകാനാവാത്ത സ്ഥിതിയിലാണ് ഈ ചാമ്പ്യന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: