ചെന്നൈ: ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിക്ക് ആദ്യ ജയം. ഇന്നലെ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എഫ്സി ഗോവയെ പരാജയപ്പെടുത്തി. വിജയികള്‍ക്കായി ഹാന്‍സ് മള്‍ഡറും വാഡുവും ലക്ഷ്യം കണ്ടു. അതേസമയം നിലവിലെ റണ്ണേഴ്സായ എഫ്സി ഗോവയുടെ തുടര്‍ച്ചയായ മൂന്നാം പരാജയം. ഗോവക്ക് ഇതുവരെ പോയിന്റ് നേടാന്‍ കഴിഞ്ഞില്ല.
ആദ്യ വിജയം ലക്ഷ്യമിട്ട് മാര്‍ക്കോ മറ്റരാസി ചെന്നൈയിന് ടീമിനെ 4-3-2-1 ശൈലിയിലാണ് കളത്തിലെത്തിച്ചത്. എഫ്സി ഗോവ ആക്രമണത്തിന് മുന്‍തൂക്കം നല്കി 4-1-2-3 രീതിയിലും. ചെന്നൈയിന് ഡേവിഡ് സൂക്കിയെ ഏക സ്ട്രൈക്കറാക്കിയപ്പോള്‍ എഫ്സി ഗോവ റെയ്നാള്‍ഡോ, ജോഫ്രെ, റാഫേല്‍ കൊയല്‍ഹോ എന്നിവരെ ഗോളടിക്കാനുള്ള ചുമതലയേല്‍പ്പിച്ചു.
കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ഗോവക്ക് ലീഡ് നേടാന്‍ അവസരം ലഭിച്ചെങ്കിലും റെയ്നാള്‍ഡോക്ക് ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സാവധാനത്തില്‍ ചെന്നൈയിന് കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. തുടര്‍ന്ന് വാഡുവും ഗുസ്താവോയും മള്‍ഡറും ചേര്‍ന്ന് തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍. ഒടുവില്‍ 15-ാം മിനിറ്റില്‍ ചെന്നൈയിന് ലീഡ് നേടി. റാഫേല്‍ അഗസ്റ്റൂസോയുടെ പാസില്‍ നിന്ന് ഹാന്‍സ് മള്‍ഡര്‍. അഗസ്റ്റൂസോ തള്ളിക്കൊടുത്ത പാസ് സ്വീകരിച്ചശേഷം ഗോവന്‍ താരങ്ങളെ കബളിപ്പിച്ച് ബോക്സിന് പുറത്തുനിന്ന് മള്‍ഡര്‍ പായിച്ച നെടുങ്കന്‍ ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയില്‍ പതിച്ചു. 19-ാം മിനിറ്റില്‍ ഗോവക്ക് ഗോള്‍മടക്കാന്‍ അവസരം. എന്നാല്‍ ചെന്നൈയിന് ഗോള്‍കീപ്പര്‍ കരണ്‍ജിത് സിങിന്റെ മികച്ച പ്രകടനം ടീമിന്റെ രക്ഷക്കെത്തി. 26-ാം മിനിറ്റില്‍ ചെന്നൈയിന് ലീഡ് ഉയര്‍ത്തി. ബല്‍ജിത് സാഹ്നിയുടെ പാസില്‍ നിന്ന് മെഹ്രാജുദ്ദീന്‍ വാഡു പായിച്ച ഷോട്ടാണ് വലയിലെത്തിയത്. ഗോവ പ്രതിരോധനിരതാരം റാഫേല്‍ ഡുമാസിന്റെ പിഴവാണ് കാരണം. 30-ാം മിനിറ്റില്‍ ഒരു ഗോള്‍ ഗോവക്ക് ലഭിച്ച അവസരവും കരണ്‍ജിതിന്റെ മികവിനു മുന്നില്‍ വിഫലമായി. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് വര്‍ധിപ്പിക്കാന്‍ ചെന്നൈയിനോ ഗോള്‍ മടക്കാന്‍ ഗോവക്കോ കഴിഞ്ഞില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്യാപ്റ്റന്‍ ലൂസിയോയെ തിരിച്ചുവിളിച്ച് സീക്കോ റിച്ചാര്ലിസണ് ഫെലിസ്ബിനോയെ കളത്തിലിറക്കി. തൊട്ടപിന്നാലെ ഗോള്‍ മടക്കാന്‍ ഗോവക്ക് ലഭിച്ച അവസരവും കരണ്‍ജിത് സിങ്ങ് വിഫലമാക്കി. 49-ാം മിനിറ്റില്‍ ഗോവക്ക് ലഭിച്ച കോര്‍ണറും മുതലാക്കാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ കോയല്‍ഹോയുടെ നല്ലൊരു ഷോട്ട് ചെന്നൈയിന് ഗോളിയെ പരാജയപ്പെടുത്തിയെങ്കിലും സൈഡ് നെറ്റില്‍ പതിച്ചു. തുടക്കത്തില്‍ ചെന്നൈയിന് രണ്ട് ഗോള്‍ ലീഡില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഗോവ കൂടുതല്‍ ആക്രമണം മെനഞ്ഞു. 53-ാം മിനിറ്റില്‍ സൂക്കിയെ ചവിട്ടിയതിന് ഗോവയുടെ മാത്ത്യാസ് ഗൊണ്കാല്വസിന് മഞ്ഞക്കാര്‍ഡ്. മൂന്നുമിനിറ്റിനുശേഷം ചെന്നൈയിന്റെ സൂക്കി നഷ്ടപ്പെടുത്തി.
66-ാം മിനിറ്റില്‍ ജോഫ്രെയെ തിരിച്ചുവിളിച്ച് ജൂലിയോ സെസാറിനെ ഗോവ കളത്തിലെത്തിച്ചു. 70-ാം മിനിറ്റില്‍ ചെന്നൈയിന് മാനുവല്‍ ബ്ലാസിയെ പിന്‍വലിച്ച് സിയാം ഹംഗലിനെ ഇറക്കി. 75-ാം മിനിറ്റില്‍ സൂക്കിയെ തിരിച്ചുവിളിച്ച് ചെന്നൈയിന് ഡുഡുവിനെയും ഗോവ റെയ്നാള്‍ഡോയെ പിന്‍വലിച്ച് റോമിയോ ഫെര്‍ണാണ്ടസിനെയും കളത്തിലെത്തിച്ചു. കളി അവസാന ഘട്ടത്തിലേക്ക് നീങ്ങവേ ചെന്നൈയിന് അഗസ്റ്റൂസോക്ക് പകരം ഹര്‍മന്‍ജ്യോത് ഖബ്രയെയും ഇറക്കിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കോ ആശ്വാസ ഗോള്‍ കണ്ടെത്താന്‍ ഗോവക്കോ കഴിഞ്ഞില്ല. വിജയത്തോടെ ചെന്നൈയിന് എഫ്സിക്ക് മൂന്ന് കളികളില്‍ നിന്ന് നാല് പോയിന്റായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: