കൊച്ചി: അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (അമൃത ആശുപത്രി) മഡഗാസ്കറില്‍ നിന്നുള്ള രോഗികളുടെ പ്രധാന റഫറല്‍ ആശുപത്രിയാകുന്നു. 2.2 കോടി ജനസംഘ്യയുള്ള ആഫ്രിക്കയിലെ ദക്ഷിണ പൂര്‍വ തീരത്തെ മഡഗാസ്കര്‍ അമൃതയുമായി ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മഡഗാസ്കര്‍ ആണ് ധാരണാപത്രം ഒപ്പിട്ടത്.
ധാരണയനുസരിച്ച് മഡഗാസ്കറില്‍ നിന്നുള്ള രോഗികളെ ആധുനിക ചികിത്സയ്ക്കും സര്‍ജറികള്‍ക്കുമായി അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും. മഡഗാസ്കറില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സങ്കീര്‍ണ ചികിത്സകളിലും സര്‍ജറികളിലും അമൃത ആശുപത്രിയില്‍ പരിശീലനം നല്‍കും.
മഡഗാസ്കര്‍ മെഡിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഡോ. നദിയ എസ്റ്റെല്ലേ, ഉപദേശകന് ഡോ. ഹെന്റി റോക്കറ്റോവ, മഡഗാസ്കര്‍ സര്‍ക്കാര്‍ പ്രത്യേക ഉപദേശകന് റോബിന് വര്‍ഗീസ് എന്നിവര്‍ അമൃത ആശുപത്രി സന്ദര്‍ശിച്ചാണ് ധാരണാപത്രം ഒപ്പിട്ടത്. അമൃത പ്രതിനിധി സംഘം മഡഗാസ്കര്‍ സന്ദര്‍ശിച്ചിരുന്നു. അമൃതയിലെ അത്യാധുനിക സംവിധാനങ്ങളും സാങ്കേതിക ചികിത്സാ രീതികളും പ്രശംസനീയമാണെന്ന് ഡോ. നാദിയ പറഞ്ഞു. ഇത്തരം ചികിത്സാ സൗകര്യങ്ങള്‍ മഡഗാസ്കറില്‍ അപ്രാപ്യവുമാണ്. മഡഗാസ്കറിലെ രോഗികള്‍ക്ക് ഏറെ സഹായകരമാണ് ധാരണയെന്ന് അവര്‍ പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാണ് മഡഗാസ്കറും അമൃത ആശുപത്രിയും തമ്മിലുള്ള ധാരണയെന്നും ഇന്ത്യയില്‍ മെഡിക്കല്‍ ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് ഇത് വഴിവെയ്ക്കുമെന്നും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ അഭിപ്രായപ്പെട്ടു.
മഡഗാസ്കറിലെ പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കാന്‍ ധാരണ സഹായകരമാകുമെന്ന് മഡഗാസ്കര്‍ സര്‍ക്കാരിന്റെ പ്രത്യേക ഉപദേശകന് റോബിന് വര്‍ഗീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: