അകലക്കുന്നം(കോട്ടയം): നാഗാലാന്റില്‍ 24 വര്‍ഷം മുമ്പ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച ജവാന്റെ ഭൗതികാവശിഷ്ടം നാട്ടിലെത്തിച്ചു. മേവട കാഞ്ഞിരമറ്റം ഏഴാച്ചേരിയില്‍ സുബേദാര്‍ മേജര്‍ എ. ടി. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകന് സെക്കന്റ് ലഫ്റ്റനന്റ് തോമസ് ജോസഫിന്റെ ഭൗതികാവശിഷ്ടമാണ് ഇന്നലെ വൈകുന്നേരത്തോടെ സൈനിക അകമ്പടിയില്‍ വീട്ടിലെത്തിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധിയായി എഡിഎമ്മും, തഹസീല്‍ദാരും എത്തിയിരുന്നു.
ദേശീയപതാകയാല്‍ മൂടിയ പേടകവുമായി സൈനിക ഉദ്യോഗസ്ഥര്‍ അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റമെന്ന ഉള്‍ഗ്രാമത്തില്‍ എത്തിയപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം നിരവധി നാട്ടുകാരും കാത്തുനിന്നിരുന്നു. പ്രത്യേക വേദിയില്‍ ഭൗതികാവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പെട്ടി സ്ഥാപിച്ചു. തുടര്‍ന്ന് വൈദികരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച ഭൗതികാവശിഷ്ടങ്ങള്‍ അടങ്ങിയ പേടകം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി.
തോമസ് ജോസഫിന്റെ അച്ഛനും അമ്മയും സഹോദരിമാരും ഒപ്പം ഉണ്ടായിരുന്നു. കൊച്ചിയിലെ സൈനിക കേന്ദ്രത്തില്‍ ഭൗതികാവശിഷ്ടങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരിച്ചു. തുടര്‍ന്ന് ഉന്നത സൈനികോദ്യോഗസ്ഥര്‍ പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചു.
ഇന്ന് രാവിലെ 10ന് മേവട കാഞ്ഞിരമറ്റം മാര്‍ സ്ലീവാ പള്ളിയിലെ കുടുംബ കല്ലറയില്‍ നടക്കുന്ന സംസ്കാര ചടങ്ങുകള്‍ക്ക് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
1992 ജൂണ്‍ 12നു നാഗാലാന്‍ഡിലുണ്ടായ ഭീകരാക്രമണത്തിലാണ് തോമസ് ജോസഫ് വീരമൃത്യു വരിച്ചത്. ഷില്ലോങ്ങില്‍ സൈനികോദ്യോഗസ്ഥനായിരുന്ന അച്ഛന് എ.ടി. ജോസഫ് മാത്രമാണ് അന്ന് നാഗാലാന്റില്‍ മകന്റെ ശവസംസ്കാരച്ചടങ്ങില്‍ സംബന്ധിച്ചത്. പിന്നീട് ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ ആദ്യബാച്ച് സൈനികരുടെ സംഗമത്തോടനുബന്ധിച്ച് വീരമൃത്യു വരിച്ച ജവാന്മാരുടെ അച്ഛനമ്മമാരെ ആദരിച്ചിരുന്നു. എന്നാല്‍ തോമസ് ജോസഫിന്റെ അച്ഛനമ്മമാര്‍ താമസസ്ഥലം മാറിയിരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായില്ല.
പിന്നീട്, ഇവര്‍ അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റത്തുണ്ടെന്ന് അറിഞ്ഞ് സൈനിക ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി അച്ഛനമ്മമാരെ ആദരിച്ചു.
മകന്റെ മൃതദേഹംപോലും കാണാന്‍ കഴിയാതെപോയ അമ്മയുടെ ആഗ്രഹം അറിഞ്ഞ് തോമസ് ജോസഫിന്റെ സഹപ്രവര്‍ത്തകര്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ അനുമതിയോടെ ജോസഫിനെയും ത്രേസ്യാമ്മയെയും സഹോദരങ്ങളെയും നാഗാലാന്റില്‍ മൃതദേഹം സംസ്കരിച്ച സ്ഥലത്ത് എത്തിച്ചു. ക്രിസ്തീയ വിശ്വാസപ്രകാരം മകന്റെ സംസ്കാരം നടത്തണമെന്ന അമ്മയുടെ ആഗ്രഹപ്രകാരമാണ് ശരീരാവശിഷ്ടങ്ങള്‍ കാഞ്ഞിരമറ്റത്തെ ഇടവകപ്പള്ളിയില്‍ സംസ്കരിക്കുന്നത്. സംസ്കാര ശുശ്രൂഷകള്‍ പൂര്‍ണ സൈനിക ബഹുമതികളോടെയാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: