തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന മെഡിക്കല്‍ പ്രവേശനത്തിന്റെ അവസാനഘട്ട സ്പോട്ട് അലോട്ട്മെന്റില്‍ ഗുരുതര വീഴ്ചകള്‍ വരുത്തിയ കണ്ണൂര്‍, കരുണ കോളേജുകള്‍ക്കെതിരെ പ്രവേശന കമ്മീഷണര്‍ ഇന്നലെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
കരുണയിലെയും കണ്ണൂരിലെയും പ്രവേശന നടപടികള്‍ ആദ്യം റദ്ദ് ചെയ്ത ഉന്നത വിദ്യാഭ്യാസ മേല്‍നോട്ട സമിതിയുടെ നടപടി ശരിയാണെന്ന് പ്രവേശന കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇരുകോളേജുകളെയും ഉള്‍പ്പെടുത്തി ഏഴാംതീയതി പ്രവേശന കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ അവസാനഘട്ട അലോട്ടമെന്റ് നടത്തിയത്. എന്നാല്‍ കോളേജുകള്‍ ഹൈക്കോടതി ഉത്തരവിനെപ്പോലും മാനിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരുണനടത്തിയ 100 സീറ്റിലെ പ്രവേശനത്തില്‍ 30 എണ്ണത്തില്‍ ക്രമക്കേട് കണ്ടെത്തുകയും അവരെ മാറ്റി പ്രവേശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ നിഷേധിച്ച അപേക്ഷകളുടെ യഥാര്‍ത്ഥ വിവരം നല്കാന് കോളേജ് തയ്യാറായില്ല.
കണ്ണൂര്‍ മെഡിക്കല്കോളേജാകട്ടെ പ്രവേശന നടപടികള്‍ക്കായി ഹാജരാകുവാന്‍ പോലും തയ്യാറായില്ല. ഹാജര്‍ രജിസ്റ്ററില്‍പോലും ഒപ്പിടുവാന്‍ വിസമ്മതിച്ചു. കണ്ണൂരിലെ 150 സീറ്റില്‍ നടത്തിയ പ്രവേശനവും അപാകതകള്‍ ഉള്ളതാണ്. നിരസിച്ച അപേക്ഷകളില്‍ നീറ്റ് റാങ്കോ മറ്റ് വിശദാംശങ്ങളോ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി റദ്ദ്ചെയ്ത ഉന്നത വിദ്യാഭ്യാസ മേല്‍നോട്ട സമിതിയുടെ നടപടകിള്‍ പുനഃസ്ഥാപിക്കണമെന്നും ഇരുകോളേജുകളിലെയും മുഴുവന്‍ പ്രവേശനവും റദ്ദ്ചെയ്ത് പുതിയമെരിറ്റ് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നടത്തണമെന്നും റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ മാനേജുമെന്റുകള്‍ നിഷേധിച്ചു. അതിനാല്‍ ഇരുവിഭാഗത്തോടും സത്യവാങ്മൂലം നല്കുവാന് കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: