കണ്ണൂര്‍: അസാധ്യമായതിനെ സാധ്യമാക്കിയ മികച്ച തൊഴിലാളി നേതാവായിരുന്നു സ്വര്‍ഗീയ ദത്തോപാന്ത് ഠേഗ്ഡിജിയെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി എം.പി.രാജീവന്. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ ഠേംഗ്ഡിജി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1955 ജൂലൈ 23 നാണ് മധ്യപ്രദേശിലെ ഭോപാലില്‍ ബിഎംഎസിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. അതിന് മുന്‍പ് തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി അദ്ദേഹം കേരളത്തിലെത്തിയിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹം തീവണ്ടിയിറങ്ങുമ്പോള്‍ കേരളത്തിലൊരിടത്തും സംഘപ്രവര്ത്തനമുണ്ടായിരുന്നില്ല. എന്നാല്‍ നിരവധി പ്രതിബന്ധങ്ങളുണ്ടായിട്ടും സംഘപ്രവര്‍ത്തനത്തിന് ബീജാപാവം നല്‍കിയാണ് അദ്ദേഹം കേരളത്തില്‍ നിന്ന് മടങ്ങിയത്. ദേശീയ ബോധമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ബിഎംഎസിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. ഐഎന്‍ടിയുസി, എഐടിയുസി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ തൊഴിലാളി മേഖലയില്‍ സജീമായിരുന്ന കാലഘട്ടത്തിലായിരുന്നു അത്. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ബിഎംഎസിനെ ലോകത്തിലെ തന്നെ മികച്ചതും ശക്തവും കെട്ടുറപ്പുള്ളതുമായ തൊഴിലാളി സംഘടനയാക്കി മാറ്റാന്‍ ഠേംഗ്ഡിജിക്ക് സാധിച്ചു.
മഹത്വത്തിന്റെ അളവുകോല്‍ മഹാന്മാര് ജീവിതവ്രതമാക്കിയ ആദര്‍ശം എത്രപേര്‍ ജീവിതത്തില്‍ പകര്ത്തുന്നുവെന്നതിനെ ആശ്രയിച്ചാണ്. ഠേംഗ്ഡിജിയുടെ ജീവിതം പ്രേരണയാക്കിയ ജനകോടികള്‍ ഇന്ന് ഭാരതത്തിലുണ്ട്. ആദര്‍ശം എന്താണെന്ന് ജീവിച്ച് കാണിച്ച് തന്ന നേതാവാണ് ഠേംഗ്ഡിജി. സംഘപ്രസ്ഥാനങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ എന്നും മുന്നണിപ്പോരാളിയായി ഠേംഗ്ഡിജിയുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ പോരാടുന്നതില്‍ നിന്ന് ഇടതു പ്രസ്ഥാനങ്ങള്‍ പിന്നോട്ട് പോയപ്പോഴും ആര്‍എസ്എസ് ഉള്‍പ്പടെയുള്ള ഹൈന്ദവ നവോത്ഥാന പ്രസ്ഥാനങ്ങളില്‍ സജീവസാന്നിധ്യമായി അദ്ദേഹമുണ്ടായിരുന്നു. അധികാരത്തിന്റെ പങ്ക് പറ്റാന്‍ നെട്ടോട്ടമോടുന്ന നേതാക്കളില്‍ നിന്ന് വ്യത്യസ്ഥനായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥക്ക് ശേഷം കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാരില്‍ മന്ത്രിയാകാന്‍ ക്ഷണമുണ്ടായിട്ടും പിന്നീട് കേന്ദ്രം പത്മവിഭൂഷന് നല്കി ആദരിച്ചപ്പോഴും അദ്ദേഹം അതെല്ലാം സ്നേഹപൂര്‍വ്വം നിരസിച്ചു. ഇതിലും ഉദാത്തമായ മാതൃകകള്‍ അപൂര്‍വ്വമായി മാത്രമേ കണ്ടെത്താന്‍ സാധിക്കുകയുള്ളു എന്നും രാജീവന് പറഞ്ഞു.
ബിഎംഎസ് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി.സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വി.തമ്പാന്, പി.കൃഷ്ണന്, എം.ബാലന്, വനജാ രാഘവന് തുടങ്ങിയവര്‍ സംസാരിച്ചു. ജോ.സെക്രട്ടറി വി.മണിരാജ് സ്വാഗതവും ടി.കെ.സുധി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: