കാഞ്ഞാര്‍: നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന കാഞ്ഞാര്‍-വാഗമണ്‍ റൂട്ടില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു. വീതി കുറഞ്ഞ റോഡില്‍ റോഡിന്റെ അരിക് കാണുവാന്‍ കഴിയാത്ത വിധം കാട് റോഡിലേക്ക് തള്ളിനീക്കുന്നു. കാഞ്ഞാര്‍ മുതല്‍ കൂവപ്പള്ളി വരെ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.
തൊടുപുഴ ഭാഗത്തു നിന്നും വാഗമണ്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഏറ്റവും എളുപ്പവഴിയായതിനാല്‍ നിരവധി വിനോദ സഞ്ചാരികളാണ് ഇതുവഴി വാഗമണ്ണിലേക്ക് പോകുന്നത്. ഇതു വഴി വരുന്നവര്‍ക്ക് റോഡിന്റെ അപകട സ്ഥിതിയെക്കുറിച്ച് മുന്‍ധാരണയില്ല. ഇടുങ്ങിയ റോഡില്‍ അഗാധഗര്‍ത്തങ്ങള്‍ ഉള്ളയിടത്ത് പോലും സംരക്ഷണഭിത്തിയില്ല. അപകട സാധ്യതയുള്ളയിടത്ത് സൂചനാ ബോര്‍ഡുകള്‍ പോലും വെക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അവധി ദിവസങ്ങളില്‍ വാഗമണ്ണിലേക്ക് ഇതുവഴി സഞ്ചാരികളുടെ ഒഴുക്കാണ്. റോഡ് നികുതിയിനത്തില്‍ കോടികള്‍ സര്‍ക്കാരിലേക്ക് ചെന്നിട്ടും റോഡുകളില്‍ സുരക്ഷ ഒരുക്കുവാന്‍ പോലും അധികൃതര്‍ അലംഭാവം കാണിക്കുന്നു. ഇരുവശങ്ങളില്‍ നിന്നും വാഹനങ്ങള്‍ എത്തിയാല്‍ സുഗമമായി കടന്നു പോകുവാനുള്ള വീതി ഈ റോഡിനില്ല.
സാഹസികമായാണ് ഡ്രൈവര്‍മാര്‍ ഇടം കണ്ടെത്തി വാഹനങ്ങള്‍ കടത്തികൊണ്ടു പോകുന്നത്. റോഡിലേക്ക് തള്ളിനില്ക്കുന്ന കാട് വെട്ടി കളഞ്ഞാല്‍ ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ ഘടനയെക്കുറിച്ച് ധാരണ കിട്ടും. അതിനു പോലും തയ്യാറാകാത്ത കുറ്റകരമായ അനാസ്ഥയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: