ചെറുതോണി: കുട്ടി കര്‍ഷകര്‍ക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന കാര്‍ഷിക അവാര്‍ഡ് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രദ്ധയെ തേടിയെത്തി. ശ്രദ്ധ വീടിന് ചുറ്റും അറുപതോളം പച്ചക്കറി ഇനങ്ങള്‍ വിളയിച്ചാണ് നേട്ടം കൊയ്തെടുത്തത്. തോപ്രാംകുടിക്കടുത്ത് മന്നാത്തറയിലെ വീടിന്റെ ചുറ്റുവട്ടത്ത് നാടന്‍ പച്ചക്കറി വിത്തുകള്‍ പാകിയാണ് ശ്രദ്ധ ഹരിത പാഠം അഭ്യസിച്ച് തുടങ്ങിയത്. പച്ചക്കറി കൃഷിയില്‍ ശ്രദ്ധവച്ച് ശ്രദ്ധ വീട്ടുവളപ്പില്‍ നടത്തുന്ന വിപ്ളവം ശ്രദ്ധയില്‍പ്പെട്ടതോടെ സ്കൂളിലെ അദ്ധ്യാപകര്‍ പിന്തുണക്കാനെത്തി.ഇതോടെ ശ്രദ്ധയുടെ വീടിന്റെ തൊടിയില്‍ നിരവധി ഇനം പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും വിളഞ്ഞ് തുടങ്ങി. കിളിയാര് കണ്ടം ഹോളി ഫാമിലി യു.പി സ്കൂളില്‍ അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ശ്രദ്ധ പച്ചക്കറി കൃഷിയെ ആരംഭിക്കുന്നത്. പയറും,പാവലും, ബീന്‍സും, പടവലവും, വെണ്ടയും, ക്വാരയും, വെണ്ടയും, തക്കാളിയും എല്ലാം ശ്രദ്ധയുടെ തൊടിയിലുണ്ട്.ഇതിനു പുറമെ വിവിധ ഇനം മുളക് വര്‍ഗ്ഗങ്ങളും ഉളളിയും, സവോളയും, ഉരുളക്കിഴങ്ങും. ചൈനീസ് ഇനങ്ങളായ കെയില്‍, ലെറമ്യൂസ്, ന്യൂക്കിള് എന്നിവയും ശ്രദ്ധയുടെ തോട്ടത്തില്‍ തഴച്ചു വളര്‍ന്നു. പഠനത്തിനിടയിലും വിഷരഹിതമായ പച്ചക്കറി കൃഷിയുമായി മുന്നോട്ടുപോകണമെന്നാണ് ശ്രദ്ധയുടെ ആഗ്രഹം. അച്ഛന് സജി കിളിയാര് കണ്ടം തെക്കേകൂറ്റ് കിഴക്കമ്പലത്ത് സ്വകാര്യ കമ്പനിയിലെ മാനേജരാണ്. ചെമ്മണ്ണാര്‍ സേവ്യേഴ്സ് സ്കൂളിലെ അധ്യാപികയാണ് അമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: