ബന്ധുനിയമനത്തില്‍ ഗത്യന്തരമില്ലാതെ ഒരു മന്ത്രി രാജി വയ്ക്കേണ്ടിവന്നത് ആദ്യ അനുഭവമാണ്. മന്ത്രിയായി 142 ദിവസം തികയുംമുമ്പ് രാജിവയ്ക്കേണ്ടിവരുന്നത് നാണംകെട്ട സംഭവമാണെന്ന് നാടെങ്ങും വിലയിരുത്തുമ്പോഴാണ് രാജി. ഇത് മാതൃകാനിലപാടെന്ന് അവകാശപ്പെടുന്നത് ലജ്ജാകരമാണ്. ആശയപരം, മാതൃകാപരം എന്നൊക്കെ പറയണമെങ്കില്‍ വിവാദം ആരംഭിച്ച അന്നുതന്നെ രാജിവയ്ക്കണമായിരുന്നു. എട്ടുദിവസം കഴിഞ്ഞ് കെട്ടുനാറിയശേഷം മറ്റ് ഒരുവഴിയും മുന്നിലില്ലെന്ന് ബോദ്ധ്യമായപ്പോള്‍ ജയരാജന് സ്വധേയാ രാജി നല്കിയതുമല്ല.
സെക്രട്ടറിയേറ്റ് യോഗത്തിലും ന്യായീകരിക്കാന്‍ ജയരാജന് ശ്രമിച്ചെങ്കിലും രാജിയല്ലാതെ മറ്റൊന്നും പറയേണ്ടതില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചപ്പോഴാണ് എന്നാല്‍ ‘രാജി നല്‍കാം’ എന്ന തീരുമാനം ജയരാജന് അറിയിച്ചത്. ഒരാളുപോലും ജയരാജന് പിന്തുണ നല്‍കിയില്ലെന്നും, ഭാര്യാസഹോദരി ശ്രീമതിയും ‘പറ്റിപ്പോയി’ എന്ന ന്യായത്തിലായിരുന്നു. ജയരാജന് സ്വന്തം നിലയ്ക്കും പാര്‍ട്ടിക്കുവേണ്ടിയുമാണ് സ്വജനപക്ഷപാതവും അഴിമതിയും നടത്തിയത്. ഒട്ടുമിക്ക പാര്‍ട്ടി നേതാക്കളുടെ മക്കളോ മരുമക്കളോ ഭാര്യയോ ഭാര്യബന്ധുക്കളോ അനധികൃത സ്ഥാനത്തെത്തിയെങ്കില്‍ അത് ജയരാജന് തേടിപ്പിടിച്ച് നിയമിച്ചതല്ല.
സ്വന്തക്കാരായി രണ്ടുപേരെ മാത്രമാണ് ജയരാന് നിയമിച്ചത്. ബാക്കിയെല്ലാം നേതാക്കള്‍ക്കുവേണ്ടിയാണ്.
നൂറുദിവസത്തിനുള്ളില്‍ രണ്ടായിരത്തിലധികം ആശ്രിതനിയമനങ്ങള്‍ പല വകുപ്പിലായി നടത്തിയിട്ടുണ്ട്. ജയരാജന്റെ രാജികൊണ്ട് മാത്രം പ്രശ്നം തീരാത്തത് അതുകൊണ്ടാണ്. ശ്രീമതിയുടെ മകനെയും സഹോദര മകന്റെ ഭാര്യയേയും നിയമിച്ചത് പാര്‍ട്ടിക്കാര്യമല്ലാത്തതിനാല്‍ ജയരാജന്പെട്ടു. എന്നാല്‍ മറ്റുള്ള നിയമനങ്ങളെ എങ്ങനെ ന്യായീകരിക്കും. ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ (പി.കെ.സുധീര്‍) കെഎസ്ഐഇ (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്) മാനേജിംഗ് ഡയറക്ടറാക്കാന്‍ തീരുമാനിച്ചത് മാത്രമല്ല, വേറെയും ആശ്രിത നിയമനങ്ങള്‍ മൂടിവയ്ക്കാവുന്നതായിരുന്നില്ല.
നിയമനങ്ങളെ ജയരാജന് ന്യായീകരിക്കുകയും പല പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും തന്റെ ബന്ധുക്കള്‍ ഉണ്ടായിരിക്കാമെന്നു പറയുകയും ചെയ്തത് പാര്‍ട്ടിക്കകത്തും പുറത്തും വലിയ കോളിളക്കമാണുണ്ടാക്കിയത്. പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചതിനെ തുടര്‍ന്നാണ്, നിയമനം റദ്ദാക്കിയത്. ജയരാജന് നടത്തിയ നിയമനം ഗൗരവമുള്ളതാണെന്നു കൂടി മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടും രാജിവയ്ക്കാന്‍ തയ്യാറായില്ല. ജയരാജന് ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തി കണ്ണൂര്‍ ക്ലേ ആന്‍ഡ് സെറാമിക്സില്‍ ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ചിട്ടും, നായനാരുടെ മകള്‍ ഉഷയുടെ മകന് സൂരജ് കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോയില്‍ എംഡി സ്ഥാനം ഒഴിഞ്ഞില്ല.
കോലിയക്കോട് കൃഷ്ണന് നായരുടെ മകന് ഉണ്ണികൃഷ്ണനും കിന്‍ഫ്രയില്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തിരിക്കുന്നു. പി. ഗോവിന്ദപിള്ളയുടെ മകളും വി. ശിവന്‍കുട്ടിയുടെ ഭാര്യയുമായ ആര്. പാര്‍വതി പിഎസ്സി അംഗമായതും ഈ കാലയളവിലാണ്. വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരെ നിയമിക്കാന്‍ വ്യവസ്ഥാപിതമായ സംവിധാനം നിലവിലുണ്ട്. യോഗ്യതയുള്ളവരെ കണ്ടെത്താന്‍ അഭിമുഖ പരീക്ഷ നടത്തുന്നത് പബ്ലിക്ക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് ആണ്. എന്നാല്‍ ബോര്‍ഡ് തയ്യാറാക്കിയ യോഗ്യരായവരുടെ പട്ടിക പുറത്തുവരുന്നതിനുമുന്നേ പല പൊതുമേഖലാ സ്ഥാപനങ്ങളിലും എംഡിമാരെ നിയമിച്ചു.
സ്വന്തക്കാരെയും ബന്ധുക്കളെയും പ്രതിഷ്ഠിച്ചശേഷം താനൊന്നുമറിഞ്ഞില്ലെന്ന് ഭാവിക്കുന്ന മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അറിഞ്ഞുകൊണ്ടുതന്നെയാണ് ജയരാജന് നടത്തിയ നിയമനങ്ങള്‍. എല്ലാം പാര്‍ട്ടി അറിഞ്ഞുകൊണ്ടേ നടക്കാറുള്ളൂ എന്ന് വ്യക്തമാക്കാനാണ് ശ്രീമതി ഫേസ് ബുക്കില്‍ കുറിപ്പിട്ടത്. താന്‍ മന്ത്രിയായിരുന്നപ്പോള്‍ മരുമകളെ സ്റ്റാഫില്‍ നിശ്ചയിച്ചത് പാര്‍ട്ടിയുടെ അറിവോടെയെന്ന് വെളിപ്പെടുത്തിയ ശ്രീമതി മകന്റെ നിയമനത്തെക്കുറിച്ച് മൗനം പാലിച്ചിട്ടും രക്ഷകിട്ടിയില്ല. കഴുത്തില്‍ വെടിയുണ്ടയുമായി നിയമസഭയിലെത്തിയെന്നവകാശപ്പെടുന്ന ജയരാജന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ പോലും കൃത്യതയില്ല. കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് അലക്കിതേയ്ക്കാത്ത കുപ്പായവുമിട്ട് നടന്നാല്‍ പാര്‍ട്ടിക്ക് ആളെകിട്ടില്ലെന്ന നവവിപ്ലവ വ്യാഖ്യാനം ചമച്ച ജയരാജന് മന്ത്രിയായശേഷമാണ് ശരിക്കും വിപ്ലവം നയിച്ചത്.
ബോക്സിംഗ് താരം മുഹമ്മദ് അലി മരിച്ചപ്പോള്‍ കേരളത്തിന് സ്വര്‍ണമെഡല്‍ നേടിത്തന്ന വ്യക്തി എന്നാണ് അനുശോചനസന്ദേശത്തില്‍ പറഞ്ഞ, അനുജന് നിയമനം നല്കി എന്ന കാരണത്താല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് അഞ്ജു ബോബി ജോര്‍ജ്ജിനെ പുകച്ചുചാടിച്ച് പേരെടുത്ത മന്ത്രിക്കാണ് അഴിമതിയുടെ പേരില്‍ പുറത്ത് പോകേണ്ടിവന്നിരിക്കുന്നത്. സ്വജനപക്ഷപാതം നടത്തിയതിന്റെ പേരില്‍ ജയരാജന് മാത്രമല്ല, മന്ത്രിസഭയാകെയും കെട്ടുനാറിയശേഷമാണ് ‘ജയരാജി’ എന്നത് സിപിഎമ്മിന് ഒരു മാന്യതയും നേടികൊടുക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: