കൊച്ചി: റവന്യൂ വകുപ്പിന് പഴയ ഭരണ മികവില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് പല ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. പ്രശ്നങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യാതെ നിയമപരമായി ജനോപകാരപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താമെന്ന് നിശ്ചയിക്കാനുള്ള ഉത്തരവാദിത്തം ഉദ്യോഗസ്ഥര്ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീടുകള്‍ നിര്‍മ്മിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് തണ്ണീര്‍ത്തട നിയമത്തിലെ 3 എ വകുപ്പ് എടുത്ത് മാറ്റും. ഇതിനായുള്ള ബില്‍ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. താലൂക്ക്, വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ജില്ല കളക്ടര്‍മാര്‍ പരിശോധന കര്‍ശനമാക്കും. ഭൂമി സംബന്ധമായ പ്രശ്നങ്ങളില്‍ ഉടന്‍ പരിഹാരം കാണുകയും ഫയലുകള്‍ തീര്‍പ്പാക്കുകയും വേണം. 4200 വരുന്ന കൈയേറ്റ ഭൂമികള്‍ ഏറ്റെടുക്കാനുള്ള തടസമെന്തെന്ന് വിശദമായി പരിശോധിക്കണം. ഏറ്റെടുത്ത ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനും നടപടികള്‍ ഊര്‍ജിതമാക്കണം.
ഓരോ വില്ലേജിലുമുള്ള പാറമടകളുടെ കൃത്യമായ കണക്കുകള്‍ ശേഖരിച്ച് അനധികൃതമായി പ്രവര്‍ത്തിക്കുന്നവ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മിച്ചഭൂമി ഏറ്റെടുത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാതെ ഭൂരഹിതര്‍ക്കു മുന്നില്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തരുത്. ലാന്‍ഡ് ബോര്‍ഡുകളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഹരിക്കണം.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വില്ലേജ് ഓഫീസുകളില്‍ നിന്ന് ജനങ്ങള്‍ക്കു ലഭിക്കുന്ന സേവനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിനെ വിലയിരുത്തുക. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കുന്നതും വൈകി വരുന്നതും പതിവ് കാഴ്ചയാണ്. ജനങ്ങളോട് നല്ല രീതിയിലുള്ള പെരുമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന്, ജോയിന്റ് കമ്മീഷണര്‍ പദ്മകുമാര്‍, സര്‍വേ ഡയറക്ടര്‍ ദേവദാസ്, 14 ജില്ലകളിലേയും കളക്ടര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, സബ് കളക്ടര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: