എക്കാലവും വിവാദങ്ങളുടെ സഹയാത്രികനായിരുന്നു കണ്ണൂര്‍ സിപിഎമ്മിലെ ജയരാജത്രയത്തിലെ ഇ.പി. ജയരാജനെന്ന മാര്‍ക്സിസ്റ്റ് നേതാവ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച ജയരാജന് ഡിവൈഎഫ്ഐ രൂപീകരിച്ചപ്പോള്‍ ആദ്യ അഖിലേന്ത്യാ പ്രസിഡന്റായി. കണ്ണൂരിലെ കിരീടം വയ്ക്കാത്ത രാജാവെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന എം.വി. രാഘവന്റെ തണലിലാണ് ആരെയും കൂസാത്ത കര്‍ക്കശക്കാരനായ ഇ.പി. ജയരാജനെന്ന മാടമ്പി നേതാവിന്റെ വളര്‍ച്ച. പാര്‍ട്ടി ഗ്രാമങ്ങളുടെ അകമഴിഞ്ഞ പിന്തുണ ജയരാജനെന്ന നേതാവിനെ കൊല്ലിനും കൊലയ്ക്കും പ്രാപ്തനാക്കി. എന്നാല്‍ പാലുകൊടുത്ത കൈക്കുതന്നെ തിരിഞ്ഞുകൊത്തുന്ന പാമ്പാണ് താനെന്ന് ബദല്‍ രേഖയുടെ പേരില്‍ എം.വി.ആറിനെതിരെ കൊലവിളി നടത്തി ജയരാജന് തെളിയിച്ചു.
ഒരുവര്‍ഷം മാത്രമേ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദവി വഹിക്കാന്‍ ജയരാജന് അവസരം ലഭിച്ചുള്ളൂ. അവിടെനിന്ന് കണ്ണൂര്‍ ജില്ലയിലെ ബ്രാഞ്ച് സെക്രട്ടറിയായി സിപിഎമ്മിലെത്തി. 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോടുനിന്ന് രാഷ്ട്രീയഗുരു എം.വി. രാഘവനോട് എതിരിട്ട് പരാജയം ഏറ്റുവാങ്ങി. ഒളിഞ്ഞും തെളിഞ്ഞും രാഘവനെ വേട്ടയാടി ഇല്ലാതാക്കാന്‍ ശ്രമിച്ച പാര്‍ട്ടി ഗുണ്ടകള്‍ക്ക് കണ്ണൂരില്‍ നേതൃത്വം നല്‍കിയത് ജയരാജനായിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വെള്ളവും വളവും നല്കി വളര്‍ത്താന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പക്ഷത്ത് എന്നും ഇ.പി ഉണ്ടായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ട്രെയിനില്‍ സകുടുംബം നാട്ടിലേക്ക് മടങ്ങിയ ജയരാജന് ആന്ധ്രയിലെ ഓങ്കോളില്വച്ച് വെടിയേറ്റു. മാരകമായി പരിക്കേറ്റെങ്കിലും വിദഗ്ധ ചികിത്സയുടെ ഫലമായി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
അല്‍പ്പകാലം അടങ്ങിയിരുന്ന ജയരാജന് വീണ്ടും ജനശ്രദ്ധയാകര്‍ഷിക്കുന്നത് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍ ആയതോടെയാണ്. ലിസ് പണം തട്ടിപ്പ് കേസില്‍ തട്ടിവീണ ജയരാജന് ദേശാഭിമാനി ബോണ്ട് വിവാദം ഓര്‍ക്കാപ്പുറത്ത് ഇരുട്ടടിയായി. പത്രത്തിന്റെ നടത്തിപ്പിനായി പലരില്‍നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ആരുതന്നാലും വാങ്ങുമെന്നും പറഞ്ഞ ജയരാജന് പക്ഷേ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് വാങ്ങിയ പണത്തിന്റെ ന്യായീകരണം നല്കാനാകാതെ കുഴഞ്ഞു. അടുപ്പിച്ച് രണ്ടുവിവാദങ്ങളില് പ്രതിയായതോടെ ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ചു. പാര്‍ട്ടിയാകട്ടെ മാര്‍ട്ടിനില്‍നിന്നു വാങ്ങിയ രണ്ടുകോടി മടക്കി നല്കി വിവാദങ്ങള്‍ക്ക് വിരാമമിട്ടു. അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ പൂര്‍ണപിന്തുണ ഉണ്ടായിരുന്നതിനാല്‍ പാര്‍ട്ടിക്കുള്ളിലെ എതിര്‍സ്വരങ്ങള്‍ അടിച്ചമര്‍ത്തി.
പരിപ്പുവടയും കട്ടന്‍ചായയും മുറിബീഡിയുംകൊണ്ട് ഇനി പാര്‍ട്ടി വളര്‍ത്താനാകില്ലെന്ന ജയരാജന്റെ പ്രസംഗം പാര്‍ട്ടിക്കകത്തും പുറത്തും കൊടുങ്കാറ്റിന് കാരണമായി. ലാവ്ലിന് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ പിണറായി കണ്ണൂരിന്റെ മുത്താണെന്നും അന്വേഷണത്തിന് വരുന്ന ഉദ്യോഗസ്ഥരോട് പോടാ പുല്ലേ സിബിഐ എന്ന് മറുപടി നല്‍കുമെന്നുമുള്ള ജയരാജന്റെ വാചാടോപം കേരളത്തിലെ മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചു. പാലക്കാട് പ്ലീനം നടക്കുമ്പോള്‍ വിവാദവ്യവസായി വി.എം. രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി പ്രസിദ്ധീകരിച്ചതിന് പുറകിലും ജയരാജനായിരുന്നു. പാര്‍ട്ടിയെ ശുദ്ധീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പ്ലീനത്തിനിടെ ആരോപണവിധേയനായ വ്യക്തിയുടെ ആശംസാപരസ്യം പാര്‍ട്ടി മുഖപത്രത്തില്‍ വന്നതിനും ജയരാജന് പഴികേട്ടു. പത്രത്തിന് ആരില്‍നിന്നും പരസ്യം സ്വീകരിക്കാമെന്ന് പ്രതികരിച്ച് ജയരാജന് വിവാദങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി. തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ സ്ഥലവും കെട്ടിടവും രാധാകൃഷ്ണന്റെ ബിനാമിക്ക് വില്ക്കാന് ചരടുവലിച്ചത് ജയരാജനാണെന്ന രഹസ്യം പരസ്യമായി.
കണ്ണൂരില്‍ ജയരാജന്റെ നേതൃത്വത്തില്‍ വാട്ടര്‍തീം പാര്‍ക്കും കണ്ടല്‍ പാര്‍ക്കും നിര്‍മിക്കാനുള്ള നീക്കം പരിസ്ഥിതിവാദികളടക്കമുള്ളവരുടെ കടുത്ത എതിര്‍പ്പിനാണ് വഴിവച്ചത്. പൊതുതാത്പര്യ ഹര്‍ജിയെത്തുടര്‍ന്ന് കോടതി ഇടപെട്ട് കണ്ടല്‍ പാര്‍ക്ക് നിര്‍മാണം തടഞ്ഞു. ഇപ്പോള്‍ ആ സ്ഥലം കാടുമൂടി കിടക്കുകയാണ്. കര്‍ഷക തൊഴിലാളി സമരത്തില്‍ പങ്കെടുക്കാന്‍ ആഡംബര കാറായ ലാന്‍ഡ് റോവറില്‍ വന്നിറങ്ങാനുള്ള ധൈര്യവും കേരള രാഷ്ട്രീയത്തില്‍ ഇ.പി. ജയരാജന് മാത്രമേ ഉള്ളൂ. മാധ്യമങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ഒരുപോലെ എതിര്‍ത്തിട്ടും വീണിടത്ത് കിടന്നുരുണ്ട് ജയരാജന് തടിതപ്പി.
2016 ല്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വ്യവസായവകുപ്പ് കൈക്കലാക്കിയ ജയരാജന് ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മരണത്തില്‍ പ്രതികരിച്ച് സ്വയം പരിഹാസ്യനായി. മുഹമ്മദലി കേരളത്തിന്റെ കായികരംഗത്തെ പ്രതിഭയായിരുന്നെന്നും, നിരവധി മെഡലുകള്‍ വാരിക്കൂട്ടിയെന്നുമാണ് ജയരാജന് പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചത്. അവസാനം അമേരിക്കന്‍ ബോക്സിംഗ് ഇതിഹാസമായ മുഹമ്മദലിയാണ് മരിച്ചതെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്ന വ്യാഖ്യാനം നല്കി ഒരിക്കല്‍കൂടി രക്ഷപ്പെട്ടു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജിനോട് കായികമന്ത്രി കൂടിയായ ജയരാജന് കയര്‍ത്തു സംസാരിച്ചെന്നും, ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണം അഞ്ജുവിന്റെ രാജിയിലാണ് കലാശിച്ചത്.
ഏറ്റവും ഒടുവില്‍ ബന്ധുനിയമന വിവാദത്തിലും സ്വയം ന്യായീകരിക്കാനാണ് ജയരാജന് തയ്യാറായത്. തന്റെ ബന്ധുക്കള്‍ പലരും പലസ്ഥാനങ്ങളിലും ജോലി ചെയ്യുന്നുണ്ടാകുമെന്നും വേറെ പണിനോക്കാനുമാണ് മാധ്യമങ്ങളോട് ജയരാജന് പറഞ്ഞത്. സ്ഥാനത്ത് കടിച്ചുതൂങ്ങി അവസാനനിമിഷംവരെ രാജി ഒഴിവാക്കാന്‍ ശ്രമിച്ച ജയരാജന് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൈവിട്ടതോടെയാണ് കുരുങ്ങിയത്. അങ്ങനെ അവസാനം മന്ത്രിസ്ഥാനം രാജിവച്ച് ജയരാജന് സ്വയം കുഴിതോണ്ടി.
വിവാദമൊഴിച്ചുനിര്‍ത്തിയാല്‍ ഇ.പി. ജയരാജനെ കേരള രാഷ്ട്രീയത്തില്‍ കാണാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: