കാക്കനാട്: ചില്‍ഡ്രണ്‍സ് ഹോമിലെ കുട്ടികള്‍ ആത്മഹത്യാഭീഷണി മുഴക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹന്‍ദാസ് കെയര്‍ടേക്കര്‍മാരെ വിളിച്ചു വരുത്തി നിജസ്ഥിതി ആരാഞ്ഞു. മറ്റു പ്രശ്നങ്ങള്‍ ഒന്നും നിലവിലില്ലെന്നും ഇപ്പോള്‍ സമാധാനപരമെന്നും കമ്മീഷനെ ബോധിപ്പിച്ചു.
ആലുവ മുതല്‍ എറണാകുളം വരെയുള്ള മെട്രോ റെയിലിന്റെ ഇരു വശങ്ങളിലും നടപ്പാതയില്ലാത്തതുമൂലം കാല് നടയാത്രക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് മാമംഗലം സ്വദേശി എന്‍.വി തങ്കപ്പന് നല്കിയ പരാതിയില്‍ പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ രണ്ട് മരണങ്ങള് ഉണ്ടായതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനെ സംബന്ധിച്ചു കളമശ്ശേരി , ആലുവ നഗരസഭകളില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.
നടപ്പാതയോടനുബന്ധിച്ചുള്ള അഴുക്കുചാല്‍, സ്ലാബ് എന്നിവ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടും പരാതിയില്‍ പറയുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരത്തുളള സ്വകാര്യ ഫ്ലാറ്റില്‍ നിന്നും, ഒലിവ് ഹോട്ടലില്‍ നിന്നുമുള്ള മലിന ജലം പൊതു തോട്ടിലേക്കു ഒഴുക്കുന്നുവെന്ന ടി.എന്‍ പ്രതാപന്റെയും, ഫഌറ്റ് നിവാസിയുടെയും പരാതിയില്‍ കമ്മീഷന് നേരിട്ട് എത്തി തെളിവെടുപ്പ് നടത്തുവാനും ഉത്തരവായി.
കടവന്ത്ര കുമാരനാശാന് റോഡിനു ഇരുവശങ്ങളിലും ഇലക്ട്രിസിറ്റി വകുപ്പിനേയും, സ്വകാര്യ കേബിള്‍ ടിവി കമ്പനികളുടെയും, തൂണുകളും, കേബിളും വാഹന ഗതാഗതം ബുദ്ധിമുട്ടാകുന്നുവെന്ന എ.എം. കോശിയുടെ പരാതിയില്‍ കമ്മീഷന് ജിസിഡിഎ യ്ക്കു നോട്ടീസ് അയച്ചു. നാല്‍പ്പത് പരാതികള്‍ പരിഗണിച്ചതില്‍ പത്തെണ്ണം തീര്‍പ്പായി. ബാക്കി റിപ്പോര്‍ട്ടിനും തെളിവെടുപ്പിനുമായി മാറ്റിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: