ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് സിപിഎമ്മിന്റെ കണ്ണൂരിലെ മുതിര്‍ന്ന നേതാവും സംസ്ഥാന വ്യവസായ മന്ത്രിയുമായ ഇ.പി.ജയരാജന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നതോടെ കണ്ണൂരിലെ സിപിഎമ്മിനകത്ത് പുതിയ സമവാക്യങ്ങള്‍ രൂപംകൊള്ളും. സംസ്ഥാനത്തെ സിപിഎം രാഷ്ട്രീയത്തെയാകമാനം കുറേക്കാലമായി നിയന്ത്രിച്ചിരുന്ന, കണ്ണൂര്‍ ലോബിയെന്ന് അറിയപ്പെടുന്ന സിപിഎം നേതാക്കള്‍ക്കിടയില്‍ പുതിയ ചേരിതിരിവുകള്‍ രൂപംകൊളളാന്‍ ജയരാജന്റെ രാജി വഴിതുറക്കും.
കണ്ണൂര്‍ ലോബിയുടെ ഭാഗമായ ജയരാജത്രയങ്ങളിലൊരാളും മുഖ്യമന്ത്രി പിണറായി വിജയന്, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടങ്ങിയവരുടെ ആത്മമിത്രവുമായിരുന്നു അടുത്തനാള്‍വരെ ജയരാജന്. പാര്‍ട്ടിയുടെ സാമ്പത്തിക ഉറവിടങ്ങളുടെ കണ്ണിയും പാര്‍ട്ടിയുടെ അണിയറരഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനുമാണ് പാര്‍ട്ടി ഭരണത്തിലേറി നാലുമാസം പിന്നിടും മുമ്പ് വഴിവിട്ട നിയമനങ്ങള്‍ നടത്തിയതിന്റെ പേരില്‍ മന്ത്രിപദവി ഉപേക്ഷിക്കേണ്ടി വന്നത്.
എല്ലാക്കാലത്തും കണ്ണൂരിലെ മറ്റ് സിപിഎം നേതാക്കളുടെ പ്രവര്‍ത്തനശൈലിയില്‍നിന്ന് വേറിട്ട ശൈലിയും ജീവിതരീതിയും അവലംബിച്ച ജയരാജന് സ്വന്തം ഗ്രാമമായ പാപ്പിനിശ്ശേരിയിലുള്പ്പെടെ പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയുടെയും പാര്‍ട്ടി സ്ഥാപനങ്ങളുടെയും സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതില്‍ വിദേശങ്ങളിലടക്കം വന്‍ സ്വാധീനമുളള ജയരാജന് നിര്‍ണ്ണായക പങ്കുവഹിച്ചുവരുന്നതുകൊണ്ട് കണ്ണൂരിലെ നേതൃത്വം ജയരാജനെ അംഗീകരിച്ചു. ഒരുവിഭാഗം നേതാക്കള്‍ കാലങ്ങളായി ജയരാജന്റെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തരായിരുന്നു.
സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തിലെത്തുകയും വ്യവസായ മന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്ത ഘട്ടംതൊട്ട് കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കളുമായി ജയരാജന് ദിനംപ്രതി അകന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ അകല്‍ച്ചയാണ് ഒടുവില്‍ രാജിയില്‍വരെ കാര്യങ്ങളെത്തിക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. മന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോള്‍ തൊട്ട് ജയരാജന് നടത്തിയ വിവാദ പരാമര്‍ശങ്ങളിലും പ്രസംഗങ്ങളിലും പ്രവര്‍ത്തനശൈലിയിലും കണ്ണൂരിലെ ഒരുവിഭാഗം നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ജയരാജന് എല്ലാ കാലത്തും വിശ്വസിച്ച മുഖ്യമന്ത്രിയുള്‍പ്പെടെ നിയമന വിവാദങ്ങള്‍ മാധ്യമങ്ങള്‍വഴി പുറത്തുവന്നയുടന്‍ കുറ്റപ്പെടുത്തുന്ന രീതിയിലുളള പ്രസ്താവനകളുമായി രംഗത്തുവരികയായിരുന്നു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനുള്‍പ്പെടെ ആദ്യഘട്ടത്തില്‍തന്നെ ഇ.പി രാജിവെക്കണമെന്ന കര്‍ശന നിബന്ധന മുഖ്യമന്ത്രിക്ക് മുന്നില്‍വച്ചു. കളങ്കിതനായ ഒരാളെ നിലനിര്‍ത്തി സംസ്ഥാനഭരണം മുന്നോട്ട് പോയാല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന് ചൂണ്ടിക്കാട്ടി ഇക്കാര്യം മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും അറിയിച്ചു. കഴിഞ്ഞ കുറേക്കാലമായി കണ്ണൂരിലെ ജില്ലാസെക്രട്ടറിയെപ്പോലും വിലവെക്കാതെ ഇ.പി മുന്നോട്ടുപോകുന്നതിലെ വൈരാഗ്യമാണ് രാജിക്ക് സമ്മര്‍ദ്ദമേറാന്‍ കാരണം. തനിക്ക് തെറ്റുപറ്റിയെന്നും പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ രാജിവക്കുന്നതെന്നും ജയരാജന് പറയുന്നുണ്ടെങ്കിലും എല്ലാക്കാലത്തും പാര്‍ട്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ജയരാജന് വരുംദിവസങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രിക്കും പാര്‍ട്ടിസെക്രട്ടറിക്കും കണ്ണൂര്‍ ലോബിയിലേ നേതാക്കള്‍ക്കുമെതിരെ രംഗത്തെത്തുമെന്നുതന്നെയാണ് സൂചനകള്‍.
സംസ്ഥാനത്തും കണ്ണൂരിലും പാര്‍ട്ടിക്കുവേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിച്ചിട്ടുളള തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് തടയിടാനോ തനിക്കുവേണ്ടി രംഗത്തുവരാനോ തയ്യാറാവാതിരുന്ന കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കളുടെ പ്രവൃത്തിയില്‍ ജയരാജന് തീര്‍ത്തും നിരാശനാണത്രെ. പാര്‍ട്ടിയുടെ അറിവോടെ നിയമനങ്ങളും സഹായങ്ങളും നല്‍കിയിട്ടും തന്നെ ഒറ്റപ്പെടുത്താനും രാജിവെപ്പിക്കാനും മുന്നില്‍നിന്നത് സഹപ്രവര്ത്തകരാണെന്നത് ജയരാജനെ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ട്.
ഭാര്യാസഹോദരിയും കണ്ണൂര്‍ എംപിയുമായ പി.കെ.ശ്രീമതിയുടെ മകനെയുള്‍പ്പെടെ ഉന്നതപദവിയില്‍ നിയമിച്ചതാണ് ജയരാജന് വിനയായത്. അതുകൊണ്ടുതന്നെ ബന്ധുവായ ശ്രീമതിയുള്പ്പെടെയുളള ചില നേതാക്കളും വരുംദിവസങ്ങളില്‍ പാര്‍ട്ടിക്കകത്ത് ജയരാജനോടൊപ്പം നിലയുറപ്പിക്കും. പാര്‍ട്ടിയെ സംസ്ഥാനത്ത് നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബി നേതാക്കള്‍ക്കിടയിലും സിപിഎമ്മിനകത്തും വരുംദിവസങ്ങളില്‍ വ്യക്തമായ ചേരിതിരിവ് രൂപംകൊളളുമെന്നുറപ്പാണ്. ജയരാജനോട് രാജി ആവശ്യപ്പെട്ട പാര്‍ട്ടി നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കും നിയമനവിവാദവുമായി ബന്ധപ്പെട്ട ശ്രീമതിക്കെതിരേയും നടപടിയെടുക്കേണ്ടി വരും.
ഇതിനുപുറമെ കാലങ്ങളായി കണ്ണൂരിലെ അക്രമങ്ങളേയും അസഹിഷ്ുതയേയും പ്രോത്സാഹിപ്പിക്കുന്ന നേതാക്കള്‍ക്കെതിരെ നിലകൊളളുന്ന വിഭാഗവും ഇ.പിക്കൊപ്പം അണിനിരക്കും. ഇതെല്ലാം ജയരാജന്റെ രാജിയോടെ പാര്‍ട്ടിക്കകത്ത് പുതിയ സമവാക്യങ്ങള്‍ രൂപപ്പെടാന്‍ വഴിയൊരുക്കുകയും പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലെത്തിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: