കോഴിക്കോട്: മുത്തലാഖ് നിലനിര്‍ത്തണമെന്ന പുരോഹിത വാദം അപമാനകരമാണെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ. സാലിം ഹാജി. പുരുഷാധിപത്യ പ്രവണതയുടെ ഭാഗമായി ഹദീസുകള്‍ ചമച്ച് പൗരോഹിത്യം സൃഷ്ടിച്ചതാണ് മുത്തലാഖ്. ഇത് ഖുര്‍ആന്റെ ശാസനകള്‍ക്ക് വിരുദ്ധമാണ്.
ഒരേയിരുപ്പില്‍ രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരേ പേരില്‍ ഒറ്റതവണ നിക്കാഹ് നടത്തിയാല്‍ അത് ഒരു നിക്കാഹ് മാത്രമായി പരിഗണിക്കപ്പെടുന്നതുപോലെ ഒരേയിരിപ്പില്‍ മൂന്ന് തലാഖ് ചൊല്ലിയാലും അത് ഒന്നായി മാത്രമെ പരിഗണിക്കേണ്ടതുള്ളു.
യഥാര്‍ത്ഥത്തില്‍ അനുനയത്തിന്റെ സര്‍വ്വസാദ്ധ്യതകളും സ്വീകരിച്ച ശേഷവും യാതൊരു നിലയിലും ഒരുമിച്ച് ജീവിക്കാനാകാത്ത ഘട്ടത്തിലും മാത്രമെ തലാഖ് ഖുര്‍ആന്‍ പുരുഷന് അനുവദിക്കുന്നുള്ളൂ. ഇവിടെ എത്ര തവണ തലാഖ് ചൊല്ലി എന്ന എണ്ണത്തിന് പ്രസക്തിയില്ല. വിവാഹം നടത്തുകയും ഒറ്റയിരുപ്പില്‍ തന്നെ മൂന്നും ചൊല്ലി ബന്ധം വേര്‍പെടുത്തുകയും ചെയ്യുന്ന പ്രവണത ഖുര്‍ആന്‍ വിലക്കിയതും മനുഷ്യത്വത്തിനും ലിംഗസമത്വത്തിനും മതനിരപേക്ഷതയ്ക്കും നിരക്കാത്തതുമാണ്. ഇത് നിലനിര്‍ത്തണമെന്ന പുരോഹിതവാദം അപമാനകരവും അപകടകരവുമാണ്.
നാലര ദശാബ്ദങ്ങള്‍ക്ക് മുമ്പ് മുത്തലാഖ് നിയമം വഴി നിരോധിക്കണമെന്ന് ചേകന്നൂര്‍ മൗലവി ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ഇതിന് മറുപടി പറയാന്‍ സാധിക്കാത്ത പുരോഹിതര്‍ മതം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. ഖുര്‍ആനെ തെറ്റായ രീതിയില്‍ ഹദ്ദീസ്സുകള്ക്കനുസരിച്ച് വ്യാഖാനിച്ച് പുരോഹിതര്‍ എഴുതിവെച്ച പുരുഷാധിപത്യ മതഗ്രന്ഥങ്ങള്ക്കനുസരിച്ച് മുസ്ലീം വ്യക്തി നിയമം ഉണ്ടാക്കിയതാണ് അനീതി നിറഞ്ഞ നടപടികള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരാന്‍ കാരണമായത്.
വഖഫ്, ഫസ്ഖ്, ജീവനാശം തുടങ്ങിയ വിഷയങ്ങളിലെന്ന പോലെ വിവാഹത്തിന്റെയും തലാഖിന്റെയും പിന്തുടര്‍ച്ചാവകാശത്തിന്റെയും നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടില്ല. ഇത് ക്രോഡീകരിക്കുകയല്ല മറിച്ച് മുസ്ലീം സ്ത്രീകളുടെ അവശതകള്‍ക്ക് പരിഹാരമായി തീരുന്ന ഒരു ഖുറാനിക നിയമം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും സലീം ഹാജി കൂട്ടിച്ചേര്‍ത്തു.
കെഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. റഷീദും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: