പാതിരിയാട്(കണ്ണൂര്‍): മുഖ്യമന്ത്രി പിണറായി വിജയന് ആത്മാര്‍ത്ഥതയോടെ മുന്‍കൈയെടുത്താല്‍ കണ്ണൂരിലെ സമാധാനശ്രമങ്ങളെ ആര്‍എസ്എസ് പിന്തുണക്കുമെന്ന് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. പിണറായി, വേങ്ങാട് പഞ്ചായത്തുകളില്‍ സിപിഎമ്മുകാര്‍ അക്രമിച്ച് തകര്‍ത്ത സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനത്തിന് അനുകൂലമായ നിലപാടാണ് സംഘപ്രസ്ഥാനങ്ങള്‍ കൈക്കൊണ്ടിട്ടുളളത്. ഒരു ഭാഗത്ത് സമാധാനം പറയുകയും മറുഭാഗത്ത് അണികളെ അക്രമത്തിന് കയറൂരിവിടുകയും ചെയ്യുന്ന സിപിഎമ്മിന്റെ നടപടികളാണ് അക്രമങ്ങള്‍ തുടരാന്‍ കാരണം. ആര്‍എസ്എസ് സര്‍സംഘചാലക് തന്നെ ആര്‍എസ്എസ് കണ്ണൂരില്‍ സമാധാനമുണ്ടാക്കുന്നതിന് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന അക്രമങ്ങളാണ് ഇപ്പോള്‍ കണ്ണൂരില്‍ നടക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കയ്യെടുക്കണമെന്ന് പലതവണ ആവശ്യപ്പെട്ടു.
എന്നാല്‍ സമാധാനത്തില്‍ മുഖ്യമന്ത്രിക്ക് താല്പര്യമില്ല. വരമ്പത്ത് കൂലി എന്നും മറ്റും പ്രസംഗിച്ച് നടക്കുകയാണ് സിപിഎം നേതാക്കള്‍. അഭിപ്രായങ്ങളോട് വിയോജിക്കാനുളള അവകാശം ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ്. എന്നാല്‍ നാട്ടുകാരെല്ലാം സിപിഎമ്മുകാരായി അവരെ പ്രകീര്‍ത്തിച്ച് ജീവിക്കണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. ജീവിക്കാന്‍ അനുവദിക്കാത്ത ഘട്ടത്തില്‍ ഏതൊരു ജീവിക്കും പ്രതിരോധിക്കേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: