കൊച്ചി: ആരാധകരെ തൃപ്തിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ട് തോല്‍വിയും ഒരു സമനിലയും കൊണ്ട് തൃപ്തിയടഞ്ഞ ബ്ലാസ്റ്റേഴ്സ് ഇന്നലെ തട്ടകത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മുംബൈ സിറ്റി എഫ്സിയെ കീഴടക്കി. നിരവധി അവസരങ്ങള്‍ കളഞ്ഞുകളിച്ച് ഒടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജയം.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 58-ാം മിനിറ്റില്‍ ന്യൂകാസില്‍ യുണൈറ്റഡ് മുന്‍ താരവും ഇന്ത്യന്‍ വംശജനുമായ മൈക്കല്‍ ചോപ്രയാണ് വിധി നിര്‍ണ്ണയിച്ച ഗോള്‍ നേടിയത്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോളാണിത്. ലഭിച്ച മികച്ച അവസരങ്ങളില്‍ പാതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചുരുങ്ങിയത് നാല് ഗോളിനെങ്കിലും കൊമ്പന്മാര്ക്ക് ജയിക്കാമായിരുന്നു. വിജയത്തോടെ നാല് കളികളില്‍ നിന്ന് നാല് പോയിന്റ്. ഇനി ബ്ലാസ്റ്റേഴ്സിന് എവേ മാച്ചുകള്‍. 17ന് പൂനെ സിറ്റി എതിരാളികള്‍. അടുത്ത ഹോം മത്സരം ഗോവയ്ക്കെതിരെ നവംബര്‍ എട്ടിന്. മുംബൈയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയം. ചോപ്ര കളിയിലെ താരം.
മുംബൈയ്ക്കെതിരെ കൊപ്പല്‍ വരുത്തിയ മാറ്റങ്ങള്‍ ബ്ലാസ്റ്റേഴ്സിന് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നതാണ് ആദ്യ മിനിറ്റുകളില്‍ കണ്ടത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും എതിരാളികളേക്കാള്‍ ഏറെ മുന്നിട്ടുനിന്നു.
റാഫിയെ ഏക സ്ട്രൈക്കറായി നിയോഗിച്ച ശൈലില് കളി തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് 23-ാം സെക്കന്റില്‍ തന്നെ ആദ്യ അവസരം ലഭിച്ചു. ഹോസുവിന്റെ പാസ് സ്വീകരിച്ച് ഇടതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ചുകയറിയ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് നല്കിയ ക്രോസിന് മുഹമ്മദ് റാഫി തലവച്ചെങ്കിലും പന്ത് നേരെ ഗോളി റോബര്‍ട്ടോ നെറ്റോയുടെ കൈകളിലേക്ക്. അധികം കഴിയും മുന്നേ മുംബൈക്ക് ഫ്രീകിക്ക്. കിക്കിനൊടുവില്‍ പന്ത് അനായാസം ബ്ലാസ്റ്റേഴ്സ് ഗോളി സന്ദീപ് നന്ദി കൈയിലൊതുക്കി. മൂന്നാം മിനിറ്റില്‍ വീണ്ടും റാഫിക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നും ഇടതുവിംഗിക്കൂടി ഹോസവും വലതുവിംഗില്‍ക്കൂടി സന്ദേശ് ജിംഗാനും തിരമാല കണക്കെ എതിര്‍ബോക്സിലേക്ക് ആക്രമണങ്ങള്‍ മെനഞ്ഞെങ്കിലും മൈക്കല്‍ ചോപ്രയും റാഫിയും തുലച്ചുകളയുന്നതാണ് കണ്ടത്.
ഒമ്പതാം മിനിറ്റില്‍ ഹോസു ബോക്സിലേക്ക് നല്കിയ ക്രോസ് കണക്ട് ചെയ്യാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ആരും ഉണ്ടായില്ല. 14-ാം മിനിറ്റില്‍ മുംബൈ ഒരു മുന്നേറ്റം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. രണ്ട് മിനിറ്റിനുശേഷം അസ്റാക്കിന്റെ പാസില്‍ നിന്ന് ബെല്‍ഫോര്‍ട്ട് ഷോട്ട് ഉതിര്‍ത്തതും മുംബൈ ഗോളിയെ കീഴ്പ്പെടുത്താനുള്ള കരുത്തുണ്ടായില്ല. 25-ാം മിനിറ്റില്‍ മറ്റൊരു അവസരവും ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തി. ഹോസു തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് റഫീഖിന്. റഫീഖിന്റെ പാസ് നിയന്ത്രിച്ച് ഷോട്ടുതിര്‍ക്കാന്‍ ചോപ്രക്ക് കഴിഞ്ഞില്ല. ചോപ്രയുടെ ഷോട്ട് മുംബൈ പ്രതിരോധത്തില്‍ത്തട്ടി തെറിച്ചു. തുടര്‍ന്ന് പന്ത് ലഭിച്ചത് മെഹ്താബ് ഹുസൈന്. ഹുസൈന്റെ ലോങ് ഷോട്ട് പുറത്ത്. 28-ാം മിനിറ്റില്‍ വീണ്ടും ഹോസുവിന്റെ മറ്റൊരു മുന്നേറ്റം. പന്തുമായി ഒറ്റക്ക് മുന്നേറിയശേഷം ബോക്സിന്റെ വക്കത്തുനിന്ന് പായിച്ച വലംകാലന്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്ത്.
31-ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്സിന് അവസരം. ബോയ്താങ്ങിന്റെ കാലുകളില്‍ നിന്നു പന്ത് റാഞ്ചി ചോപ്ര ബോക്സിലേക്ക് നല്കിയ പാസ് മുംബൈ ഗോളി അനായാസം കയ്യിലൊതുക്കി. തൊട്ടുപിന്നാലെ വീണ്ടും മറ്റൊരു അവസരം. അസ്റാക്ക് നല്കിയ പാസ് കൃത്യമായി ചോപ്രക്ക് മറിച്ചുകൊടുക്കാന്‍ റഫീഖിന് കഴിയാതിരുന്നതോടെ അതും നഷ്ടം. 37-ാം മിനിറ്റില്‍ റാഫി മൈക്കല്‍ ചോപ്രയെ ലക്ഷ്യമാക്കി നല്ലൊരു പാസ് നല്‍കിയെങ്കിലും അതും പാഴായി.
58-ാം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന ഗോള്‍. നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ചത് ബെല്‍ഫോര്‍ട്ടിന്. ബെല്‍ഫോര്‍ട്ട് പായിച്ച ഷോട്ട് മുംബൈ പ്രതിരോധനിരക്കാരന്റെ കാലില്‍തട്ടി ദിശമാറിയ എത്തിയത് മൈക്കല്‍ ചോപ്രക്ക്. ചോപ്രക്ക് പന്ത് കിട്ടുമ്പോള്‍ മുന്നില്‍ മുംബൈ ഗോളി മാത്രം. വലത്തോട് വീണ ഗോളിയെ കബളിപ്പിച്ച് സുന്ദരമായ പ്ലേസിങ്ങിലൂടെ ചോപ്ര പന്ത് വലയിലെത്തിച്ചതോടെ മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോള്‍. ഇതോടെ സ്റ്റേഡിയം ആവേശക്കടലായി.
അവസാന മിനിറ്റുകളില്‍ തിരിച്ചടിക്കാന്‍ മുംബൈ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് കോട്ടകെട്ടിയതോടെ എല്ലാം പാതിവഴിയില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: