തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ ഇ.പി. ജയരാജന് മന്ത്രിസ്ഥാനം രാജിവച്ചു. ജയരാജന് വഹിച്ചിരുന്ന വ്യവസായ, കായികവകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണ്ണര്‍ക്ക് കൈമാറി. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. സിപിഎം സെക്രട്ടേറിയറ്റിലെ വിശദമായ ചര്‍ച്ചക്ക് ശേഷമാണ് രാജി പ്രഖ്യാപനം.
ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കുനേര്ക്കും വിരല്‍ചൂണ്ടിയതോടെയാണ് കുറ്റം ഏറ്റുപറയിപ്പിച്ച് ജയരാജനെ രാജിവയ്പിച്ചത്. കേന്ദ്ര നേതൃത്വവും വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഗത്യന്തരമില്ലാതെ സിപിഎം സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു.
ജയരാജന് പാര്‍ട്ടിനിയമങ്ങള്‍ ലംഘിച്ചുവെന്ന് കോടിയേരി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. എ.കെ.ബാലന്, എളമരം കരീം, പി.കെ. ഗുരുദാസന് തുടങ്ങിയവര്‍ ജയരാജന്റെയും പി.കെ ശ്രീമതിയുടെയും നടപടിയെ വിമര്‍ശിച്ചു. ഇരുവരും പാര്‍ട്ടിക്ക് അപമാനം ഉണ്ടാക്കി. മാതൃകാപരമായ നടപടിവേണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സംഘടനകള്‍ ജയരാജന്റെ നടപടിയില്‍ അസംതൃപതരാണ്. മന്ത്രിയായി ജയരാജന് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്നും അംഗങ്ങള്‍ പറഞ്ഞു.
തനിക്ക് തെറ്റുപറ്റിയതായി ജയരാജന് തുറന്ന് സമ്മതിച്ചു. മുഖ്യമന്ത്രിയുമായും പാര്‍ട്ടി സെക്രട്ടറിയുമായും സംസാരിച്ചതിന്റെ ധാരണപ്രകാരമായിരുന്നു കുറ്റം സമ്മതിക്കല്‍. അധികാരത്തില്‍ കടിച്ചു തൂങ്ങി തുടരാന്‍ തല്പര്യമില്ല. രാജി പ്രഖ്യാപനം പാര്‍ട്ടി സെക്രട്ടറി നടത്തിയാല്‍ മതിയെന്നും പറഞ്ഞു. തനിക്ക് തെറ്റ് പറ്റിയതായി ശ്രീമതി യോഗത്തില്‍ അറിയിച്ചെങ്കിലും കൂടുതല്‍ ചര്‍ച്ച മുഖ്യമന്ത്രി അനുവദിച്ചില്ല.
കെഎസ്ഐഇ എംഡിയായി ശ്രീമതിയുടെ മകന് പി.കെ.സുധീര്‍ നമ്പ്യാരെ നിയമിച്ചതോടെയാണ് ജയരാജന് വിവാദത്തിലായത്. തുടര്‍ന്ന് ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തി നിഷാദിനെ പാപ്പിനിശേരിയിലെ കേരള ക്ലേ ആന്‍ഡ് സെറാമിക്സില്‍ ജനറല്‍ മാനേജരായി നിയമിച്ചത് വെളിച്ചത്തായി. പാര്‍ട്ടിയിലും പുറത്തും ബന്ധുനിയമനം വിവാദമായതോടെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായക്ക് കോട്ടം സംഭവിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിമനങ്ങളെന്ന് പരാമര്‍ശം വന്നതോടെ രാജിയല്ലാതെ മറ്റൊരു പോംവഴി ഇല്ലെന്ന് പിണറായിയും ബന്ധപ്പെട്ടവരെ അറിയിച്ചു.
ജയരാജന് അധികാരത്തില്‍ കയറിയ ഉടനെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജിന്റെ സഹോദരന് അജിത് മാര്‍ക്കോസിനെ സ്പോര്‍ട്സ് കൗണ്‍സിലില്‍ അസിസ്റ്റന്റ് ഡയറക്ടാറായി നിയമിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബന്ധുനിയമന വിവാദത്തില്പ്പെട്ടാണ് അധികാരത്തില്‍ കയറി 142-ാം ദിവസം ജയരാജന് മന്ത്രി സ്ഥാനത്തു നിന്ന് പുറത്ത് പോകേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: