പനാജി: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 16 കരാറുകളില്‍ ഒപ്പുവച്ചു. പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ 16 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
200 കമോവ് ഹെലികോപ്റ്ററുകളും, നാല് യുദ്ധക്കപ്പലുകളും, എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനവും റഷ്യയില്‍ നിന്നും വാങ്ങാനുള്ള കരാറുകളിലുമാണ് ഒപ്പിട്ടത്.
ലോകത്തിലെ ഏറ്റവും ആധുനികമായ വ്യോമ പ്രതിരോധ സംവിധാനമായാണ് എസ്.400 വിലയിരുത്തപ്പെടുന്നത്. 400 കിമീ ചുറ്റളവില്‍ വായുവിലൂടെ വരുന്ന ഏത് ആക്രമണത്തേയും ഇതിന് പ്രതിരോധിക്കാന്‍ കഴിയും.
ഭാരതത്തിലെ എസ്ആര്‍ ഓയില്‍ കമ്പനി റഷ്യയിലെ റോസ്നെഫ് ഏറ്റെടുക്കുന്നത് സംബന്ധിച്ചാണ് രണ്ടാമത്തെ കരാര്‍. ഇതിന് പുറമെ വിദ്യാഭ്യാസ നഗര വികസന മേഖലകളിലായി എട്ട് കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കൂടംകുളം ആണവനിലയത്തില്‍ പുതിയ റിയാക്ടര്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാ പത്രത്തിലും ഒപ്പുവച്ചിട്ടുണ്ട്.
കൂടിക്കാഴ്ചയോടെ ഭാരത-റഷ്യ ബന്ധം കൂടുതല്‍ ശക്തപ്പെട്ടുവെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. ഭീകരതയ്ക്കെതിരെ കര്‍ശന നിലപാടുകളാണ് ഇരു രാജ്യങ്ങള്‍ക്കുമുള്ളത്. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നും മോദി അറിയിച്ചു.
അതേസമയം തീവ്രവാദത്തെക്കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു പുടിന് സംസാരിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ വ്യവസായ, സൈനിക, സാങ്കേതിക സഹകരണം മെച്ചപ്പെട്ടിട്ടുണ്ടെന്നും പുടിന് പറഞ്ഞു. അതോടൊപ്പം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കും പുടിന് പിന്തുണ പ്രഖ്യാപിച്ചു.
രണ്ടു ദിവസത്തെ ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിന്റെ എട്ടാമത്തെ ഉച്ചകോടിയാണ് ഇത്. ഭീകരതയ്ക്കെതിരായ പോരാട്ടവും, ബ്രിക്സ് രാജ്യങ്ങളുമായുള്ള വാണിജ്യവ്യാപാര ബന്ധം മെച്ചപ്പെടുത്തലുമാണ് മുഖ്യ അജണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: