കണ്ണൂര്‍: സിപിഎം കണ്ണൂരില്‍ പരീക്ഷിക്കുന്നത് ബംഗാള്‍ മോഡല്‍ അക്രമമാണെന്നും ഇത്തരം അക്രമത്തെ ജനാധിപത്യപരമായ രീതിയില്‍ ബിജെപി നേരിടുമെന്നും പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരില്‍ ബിജെപി ജില്ലാ കമ്മിറ്റിയുടെ സമ്പൂര്‍ണ്ണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 34 വര്‍ഷമായി ബംഗാളില്‍ പരീക്ഷിച്ച് പരാജയപ്പെട്ട അക്രമ ശൈലിയാണ് സിപിഎം കണ്ണൂരില്‍ പരീക്ഷിക്കുന്നത്. ഇത് സിപിഎമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ഉള്‍പ്പെടെ അറിഞ്ഞു കൊണ്ടുളളതാണ്. രാഷ്ട്രീയ പ്രതിയോഗികളെ കുടുംബത്തോടെ നശിപ്പിക്കുകയെന്ന ഉന്മൂലന സിദ്ധാന്തമാണ് സിപിഎം ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇത്തരം അക്രമങ്ങളിലൂടെ തങ്ങളുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നത്. ബംഗാള്‍ മോഡലിന്റെ പരീക്ഷണശാലയാക്കി കണ്ണൂരിനെ മാറ്റിയിരിക്കുകയാണ്. ഇവിടെ വിജയിച്ചാല്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനുളള നീക്കമാണ് നടക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ ജില്ലയില്‍ കൊളളയും കൊളളിവെപ്പും നടത്തുകയാണ് സിപിഎം. ജില്ലയെ അരാജകത്വത്തിലേക്ക് നയിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങളേയും സ്ത്രീകളേയും എല്ലാം അക്രമിക്കുകയാണ്. സിപിഎമ്മുകാര്‍ക്കെതിരായ കേസുകളിലെ സാക്ഷികളെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണ്. നിയമ വ്യവസ്ഥയെ പോലും വെല്ലുവിളിക്കുകയാണ്. കണ്ണൂരില്‍ മാത്രമല്ല ജില്ലയ്ക്ക് പുറത്തും അശാന്തി വിതയ്ക്കാന്‍ ജില്ലയിലെ സിപിഎം നേതൃത്വം അണികളെ പറഞ്ഞുവിടുകയാണ്. ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിലാണ് സിപിഎം അക്രമത്തിനിരയായ സംഘപരിവാര്‍ കുടുംബങ്ങള്‍. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ പോലും അക്രമം നടക്കുകയാണ്. കുറ്റവാളികളെ പിടികൂടുമെന്ന് പറയാന്‍ പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ല. അമ്മമാരുടെ കണ്ണീരു കാണാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രി തറക്കല്ലിട്ടു നടക്കുകയാണ്. പാവപ്പെട്ട ജനങ്ങളുടെ കണ്ണൂനീരിനേക്കാളും വലുത് മുഖ്യമന്ത്രിക്ക് മറ്റു പലതുമാണ്.
സമാധാനത്തിന് ഒരു ശ്രമവും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. സമാധാനശ്രമങ്ങളെ വഴിപാടായി മാറ്റാന്‍ ബിജെപി തയ്യാറല്ല. മുഖ്യമന്ത്രി നേരിട്ട് സമാധാനത്തിന് മുന്‍കയ്യെടുത്താല്‍ ബിജെപി സഹകരിക്കും. മുഖ്യന്ത്രിക്ക് അധികാര തിമിരം ബാധിച്ചിരിക്കുകയാണ്. സമാധാനത്തിന് മുന്കയ്യെടുക്കാതെ അക്രമത്തിന് അനുവാദം നല്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. അധികാരത്തിന്റെ തണലില്‍ സിപിഎം നടത്തുന്ന സമാനതകളില്ലാത്ത ക്രൂരതകളെ ജനങ്ങളെ മുന്നില്‍ നിര്‍ത്തി നേരിടും. ജനാധിപത്യത്തിന്റെയും മൗലികാവകാശങ്ങളുടേയും ശവപറമ്പായി മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ നാടായ പിണറായി ഗ്രാമത്തെ. എന്നാല്‍ പ്രദേശം സിപിഎമ്മിന് തീറെഴുതി നല്കാന് ബിജെപി തയ്യാറല്ല. അഖിലേന്ത്യാതലത്തില്‍ മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരെ ബിജെപി നടത്തുന്ന പ്രതിഷേധ പരിപാടി പിണറായിയില്‍ നിന്നും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആഭ്യന്തര വകുപ്പ് പൂര്‍ണ്ണമായും ക്രിമിനലുകളോടൊപ്പമാണ്. 35 വര്‍ഷം ഭരിച്ച ബംഗാളിലുണ്ടായ അതേ അനുഭവം കേരളത്തിലും സിപിഎമ്മിനെ കാത്തിരിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശ്, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, ദേശീയ സമിതിയംഗങ്ങളായ പി.കെ.വേലായുധന്, എ.പി.പത്മിനിടീച്ചര്‍, സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത്, സംസ്ഥാന സമിതിയംഗങ്ങളായ എ.ദാമോദരന്‍, വി.വി.ചന്ദ്രന് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വി.രത്നാകരന് സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: