എല്ലാ കര്‍മങ്ങളെക്കാളും ശ്രേഷ്ഠവും എല്ലാത്തിന്റെയും ലക്ഷ്യവുമായ ഭഗവദീയ ജ്ഞാനം-അതുതന്നെയാണ് നേടേണ്ടത്. അതിന് ആചാര്യന്മാരെ സമീപിക്കണം. ശ്രദ്ധയോടും ഭക്തിയോടുംകൂടി അവരെ സാഷ്ടാംഗ നമസ്കാരം ചെയ്യണം. അവര്‍ യഥാര്‍ത്ഥ തത്വദര്‍ശികളായിരിക്കണം. സ്വന്തം പ്രതിഭയില്‍ തോന്നിയപോലെ ആത്മീയ കാര്യങ്ങള്‍ ഉപദേശിക്കുന്നവരെ സമീപിക്കരുത്. ‘തത്ത്വദര്‍ശിനഃ’ -എന്നതുകൊണ്ട് ഭഗവാന് ഉദ്ദേശിച്ചത് ഈ കാര്യമാണെന്ന് ശ്രീശങ്കരാചാര്യര്‍ അഭിപ്രായപ്പെടുന്നു. ”തത്ത്വദര്‍ശിനഃകേചില്‍ യഥാവല്‍, അപരേന”
ഭഗവാന് തന്നെ ആദി ഗുരു
എല്ലാ ആചാര്യപരമ്പരകളുടെയും ആവിര്‍ഭാവം ഭഗവാനില്‍നിന്നുതന്നെയാണ്. ”ധര്‍മം തു സാക്ഷാല്‍ ഭഗവത് പ്രണീതം” (എല്ലാത്തരം ധര്‍മങ്ങളും ഭഗവാനില്‍നിന്നുതന്നെയാണ് ആവിര്‍ഭവിച്ചിട്ടുള്ളത് എന്ന് ഭാഗവതം പറയുന്നു.) ഗുരുവിനെ ഈശ്വരനായിതന്നെ ഉള്‍ക്കൊള്ളണം ”ന മര്‍ത്തബുദ്ധ്യാ അസൂയേത”- ഗുരുവില്‍, ഇതു മനുഷ്യനാണ് എന്ന ഭാവം ഉണ്ടാവുകയോ, അസൂയ കാണിക്കയോ അരുത്. എന്നും ഭാഗവതത്തില്‍ പറയുന്നു. അതുകൊണ്ട് ഗുരുവിനെ സേവിക്കണം. (സോമയാ). ഗുരു നിര്‍ദ്ദേശിക്കുന്ന പ്രവൃത്തികള്‍ വിനയപുരസ്സരം ചെയ്തു കൊടുക്കണം. ഗുരുവിന്റെ പരീക്ഷണങ്ങളില്‍ ശിഷ്യന് ജയിക്കേണ്ടതുണ്ട്. ശിഷ്യന്റെ ആഗ്രഹം നിര്‍വ്യാജമാണെന്ന് ഗുരുവിന് അറിയേണ്ടതുണ്ട്. പരിപ്രശ്നേന-ശിഷ്യന്റെ ചോദ്യങ്ങള്‍ നിരര്‍ത്ഥകങ്ങളാവരുത്; ഉദ്ദേശശുദ്ധിയുണ്ടാവണം. എങ്ങനെയാണ് ഞാന്‍ സംസാര ബന്ധത്തില്‍ പെട്ടത്? എങ്ങനെ ഇതില്‍നിന്നും മോക്ഷം നേടാം? എന്താണ് വിദ്യ? എന്താണ് അവിദ്യ? ഈ രീതിയില്‍ ചോദിക്കണം.
ഒന്നിലധികം ഗുരുക്കന്മാരെ സമീപിക്കാം.
ഒരു ഗുരുവില്‍നിന്ന് ലഭിച്ച ജ്ഞാനം വേണ്ടവിധവും പരിപൂര്‍ണവുമായില്ലെങ്കില്‍ മറ്റൊരു ഗുരുവിനെ സമീപിക്കണം എന്നാണ് ‘തത്ത്വദര്‍ശിനഃ’ എന്ന പദംകൊണ്ട് ഭഗവാന് സൂചിപ്പിച്ചത്. (ബഹുവചനം).
”ന ഹ്യേക സ്മാദ് ഗുരോര്‍ജ്ഞാനം
സുസ്ഥിരം സ്യാത് സുപുഷ്കലം”
(ഒരു ഗുരുവില്‍നിന്ന് കിട്ടിയ ജ്ഞാനം പരിപൂര്‍ണമാവണമെന്നില്ല. സ്ഥിരമായി നിലനിന്നില്ലെന്നും വരാം) എന്നു ഭാഗവതവും പറയുന്നു. ഒരു ഗുരുവില്‍നിന്നുതന്നെ ജ്ഞാനസമ്പാദനം പൂര്ണമായാല്, വേറെ ഗുരുവിനെ സമീപിക്കേണ്ടതുമില്ല.
ജ്ഞാനിനഃ തേ ഉപദേക്ഷ്യന്തി
ജ്ഞാനികള്‍ ജ്ഞാനം നിനക്ക് ഉപദേശിക്കും എന്നുപറയാന്‍ കാരണമെന്തായിരിക്കാം? രണ്ടാമധ്യായത്തിലെ, ‘നത്വേ വാഹം’ എന്ന ശ്ലോകം മുതല്‍ ഭഗവാന് ഉപദേശിച്ചുകൊണ്ടിരിക്കുകയാണല്ലോ. ”ജ്ഞാനം തേഹം സവിജ്ഞാനമഹം വക്ഷ്യാമി” എന്നിങ്ങനെ ഇനി വിസ്തരിച്ച് ഉപദേശിക്കുവാന്‍ ഭാവവമുണ്ട്. ജ്ഞാനിയും ഭഗവാന്റെ സുഹൃത്തുമായ അര്‍ജ്ജുനനെ മാത്രം ഉദ്ദേശിച്ചല്ല ഈ ശ്ലോകം. സാധാരണ മനുഷ്യര്‍ക്ക് പൂര്‍വകര്‍മഫലമായി, ഏതു ജ്ഞാനി ഉപദേശിച്ചാലും, കാലാന്തരത്തില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. പ്രചേതസ്സുകളുടെ അനുഭവം അതാണ്.
ശ്രീമദ് ഭാഗവതം നാലാം സ്കന്ധത്തില്‍ 31-ാം അധ്യായത്തില്‍ ദക്ഷപ്രജാപതിയുടെ പുത്രന്മാരായ പത്തുപേര്‍ക്കും ഈ അവസ്ഥയുണ്ടായതായി പറയുന്നു. പ്രചേതസ്സുകള്‍ ശ്രീനാരദമഹര്‍ഷിയോടു പറയുന്നത് ശ്രദ്ധിക്കാം.
”യദാദിഷ്ടം ഭഗവത,
ശിവേനാധോക്ഷജേനച
തദ്ഗൃഹേഷു പ്രസക്താനാം
പ്രായശഃ ക്ഷപിതം പ്രഭോ!
തന്നഃ പ്രദ്യോതയാധ്യാത്മ
ജ്ഞാനം തത്ത്വാര്‍ത്ഥ ദര്‍ശനം
(അതീന്ദ്രിയ ജ്ഞാനഗമ്യനായ ഭഗവാനും മഹാദേവനും ഉപദേശിച്ചുതന്ന ആധ്യാത്മജ്ഞാനം, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഗൃഹസ്ഥാശ്രമികളായി ജീവിച്ചതുകൊണ്ട് ഞങ്ങള്‍ക്ക് നഷ്ടമായിത്തീര്‍ന്നു. ആ ഭഗവത്തത്ത്വ വിജ്ഞാനം ഞങ്ങള്‍ വീണ്ടും അങ്ങ് ഉദ്ദീപിച്ചുതരണം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: