തൊടുപുഴ/കട്ടപ്പന: ജില്ലയില്‍ ഇന്നലെ നടന്ന ഹര്‍ത്താല്‍ ജനങ്ങള്‍ കൈവിട്ടതോടെ ഭാഗീകമായി മാറി. ഇന്നലെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് യുഡിഎഫ് ഹര്‍ത്താലിന് ആഖ്യാനം ചെയ്തിരുന്നതെങ്കിലും ഉച്ചയോടെ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും ടൗണുകളില്‍ നിന്നും മാറി.
വണ്ടി തടഞ്ഞതിന് അടിമാലിയില്‍ 20 പേര്‍ക്കെതിരെയും, ഇരുട്ടുക്കാനത്ത് 25 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കട്ടപ്പനയില്‍ കേരള കോണ്‍ഗ്രസ,് കോണ്‍ഗ്രസ് വിഭാഗം അരമണിക്കൂര്‍ ഇടവിട്ട് രണ്ടായിട്ടാണ് പ്രകടനം നടത്തിയത്. ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോയിസ് ജോര്‍ജ് എംപിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഹര്‍ത്താലില്‍ പിന്തുണ നല്‍കിയെങ്കിലും പ്രകടനം നടത്തിയത് ഒറ്റക്കാണ്.
ജില്ലയില്‍ ഇന്നലെ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. മൂവാറ്റുപുഴ മേഖലയില്‍ നിന്നുള്ള വണ്ടികള്‍ അച്ചന്‍കവലയില്‍ സര്‍വ്വീസ് അവസാനിപ്പിച്ചു. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഭാഗീകമായി മാത്രം നടത്തി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറഞ്ഞു.
ജില്ലയിലെ വിദ്യാലയങ്ങളും തുറന്ന് പ്രവര്‍ത്തിച്ചില്ല. കുമ്പംകല്ലില്‍ എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു. കുമളി, വാഗമണ്‍, പീരുമേട്, മൂന്നാര്‍ മേഖലകളില്‍ എത്തിയ സഞ്ചാരികളെ ഹര്‍ത്താല്‍ വലച്ചു. തേക്കടിയിലെ ബോട്ടിങും തടസ്സപ്പെട്ടു. സഞ്ചാരികളെ പലയിടങ്ങളിലും തടഞ്ഞു. ജില്ലയില്‍ ഉച്ചക്ക് ശേഷം ഹര്‍ത്താലനുകൂലികള്‍ വിട്ട് നിന്നതോടെ കാറുകളും വലിയ വാഹനങ്ങളും നിരത്തിലിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: