തൊടുപുഴ: ആരോപണ പ്രത്യാരോപണങ്ങള്‍ മൂലം തൊടുപുഴ നഗരസഭ ഭരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കൗണ്‍സില്‍ അംഗവും കോണ്‍ഗ്രസ്സ് നേതാവുമായ ഷാഹുല്‍ ഹമീദിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ ഒരു കൗണ്‍സിലറുടെ നീക്കം പോലും ഭരണ പ്രതിസന്ധിക്ക് കാരണമാകും. ത്രിശങ്കു നഗരസഭ കൗണ്‍സിലില്‍ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ഷാഹുല്‍ ഹമീദ് എല്‍ഡിഎഫി ന് പിന്തുണ കൊടുക്കുന്ന സാഹചര്യം ഉണ്ടായാല്‍ യുഡിഎഫ് ഭരണം പ്രതിസന്ധിയിലാകും. യുഡിഎഫ് 14 എല്‍ഡിഎഫ് 13 ബി ജെപി 8 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.
അടുത്തിടെ നഗരസഭാ ചെയര്‍പേഴ്സനെതിരെ കേരള കോണ്‍ഗ്രസ് അംഗവും വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായ ജെസി ആന്റണി പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് വൈസ് ചെയര്‍മാനെതിരെ കോണ്‍ഗ്രസ് അംഗമായ ഷാഹുല്‍ ഹമീദ് അഴിമതി ആരോപണവുമായി രംഗത്ത് വന്നത്.
ഇതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം ഷാഹുല്‍ ഹമീദിനെതിരെ പാര്‍ട്ടി നടപടി എടുത്തത്. ഐ ഗ്രൂപ്പ്കാരനായതിനാലാണ് പാര്‍ട്ടി തന്നോട് ചിറ്റമ്മനയം കാണിക്കുന്നത് എന്നാണ് ഷാഹുല്‍ ഹമീദ് പറയുന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിക്കുവാനാണ് ഷാഹുല്‍ ഹമീദിന്റെ നീക്കം. കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടുന്ന രീതിയില്‍ ഷാഹുല്‍ ഹമീദ് നിലപാട് സ്വീകരിക്കില്ലായെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിലെ പ്രതീക്ഷ. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നം ബിജെപിയും എല്‍ ഡി എഫും കരുതലോടെയാണ് വീക്ഷിക്കുന്നത്. രാഷ്ട്രീയ ചരട് വലികള്‍ മൂലം വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നീങ്ങുന്നത്. ഭരണകക്ഷിയിലെ തൊഴുത്തില്‍ കുത്ത് വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: