ചേക്കോട്ട് കോളനിയിലും തൊട്ടടുത്ത പാടശേഖരങ്ങളിലുമെല്ലാം ഇടയ്ക്കൊക്കെ കാട്ടാനകള്‍ എത്താറുണ്ട്. കോളനിക്കാര്‍ക്ക് ഭൂമി ഇല്ലാത്തതിനാല്‍ പുല്ലുമേഞ്ഞ കൂരകള്‍ക്ക് ചുറ്റുമായി ചെറുതായി കൃഷിചെയ്തുപോന്നിരുന്നു. കപ്പ, ചേമ്പ്, ചേന, മുത്താരി, ചാമ, മുതിര മുതലായവയാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്. കാട്ടുപന്നികളും കാട്ടാടുകളും കാട്ടുപോത്തും ആനയുമെല്ലാം ഇടയ്ക്കൊക്കെ വന്നുപോകും. കാട്ടാനകളെ ഇടയ്ക്ക് ഞങ്ങളും കാണാറുണ്ട്.
നരിനിരങ്ങി മല ഇറങ്ങിവരിക ആനകള്‍ക്ക് ദുര്‍ഘടമാണ്. എന്നാല്‍ മലകയറ്റം വളരെ എളുപ്പത്തിലാണ്. മലയില്‍ ചിറ്റിന്ത് തേടി പോകുന്ന ഞങ്ങളുടെ കൂട്ടര് വന്യമൃഗങ്ങളുടെ ഇടയില്‍കൂടിയായിരിക്കും മിക്കവാറും പോകുക. ആനച്ചൂര് ഞങ്ങളുടെ കൂട്ടര്‍ക്കും ആദിവാസികളുടെ ചൂര് വന്യമൃഗങ്ങള്‍ക്കും സുപരിചിതമാണ്. അതുകൊണ്ടുതന്നെ സംഘര്‍ഷങ്ങളും കുറവാണ്. വിശാലമായ പാടശേഖരങ്ങളുടെ ചിലഭാഗങ്ങളില്‍ മുളങ്കൂട്ടങ്ങളിലും വന്‍മരങ്ങളിലുമായി കാട്ടാനകളുടെ വരവറിയാനുള്ള ഏറുമാടങ്ങളും സജീവമായിരുന്നു. മുതിര്‍ന്നവര്‍ ഇല്ലാത്ത നേരത്ത് ഏണികളില്‍കൂടി ഞങ്ങളും ഏറുമാടത്തില്‍ കയറിയിട്ടുണ്ട്. വില്ലും മൊട്ട് അമ്പുകളും ചുട്ട മണ്ണുണ്ടകളും (കളിമണ്ണ് ഗോട്ടിയുടെ വലിപ്പത്തില്‍ ഉരുട്ടിയെടുത്ത് തീയില്‍ ചുട്ട് സൂക്ഷിക്കുന്നത്) ഏറുമാടത്തിലുണ്ട്.
ചില ആനകള്‍ മണ്ണുണ്ട ചീറിപ്പായുന്ന ശബ്ദം കേട്ടാല്‍ തന്നെ പിന്നീട് ആ വഴി വരില്ല. വില്ലുവഴി അയക്കുന്ന മണ്ണുണ്ടകള്‍ വന്യമൃഗങ്ങള്‍ക്ക് പേടിസ്വപ്നം തന്നെയായിരുന്നു. മൊട്ട് അമ്പു തൊടുക്കാനും മണ്ണുണ്ട എയ്യാനും ഞാനും കുറച്ചൊക്കെ പഠിച്ചിരുന്നു. വേനല്കാലമായാല് കോളനിമുറ്റത്ത് തീകൂട്ടി കോളനിക്കാര്‍ തീയ്ക്ക് ചുറ്റും കിടന്നുറങ്ങുകയാണ് പതിവ്. തീകണ്ടാല്‍ വന്യമൃഗങ്ങള്‍ ആഭാഗത്തേക്ക് വരില്ല. വന്യജീവികളുമായി സഹവസിച്ച് ജീവിക്കുന്ന ധാരാളം പേര് വയനാട്ടില്‍ ഉണ്ടായിരുന്നു. കൊടുങ്കാടുകള്‍ക്കുള്ളിലെ താമാസക്കാരായിരുന്ന ആദിവാസികളെല്ലാം. ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന പനവല്ലിക്കടുത്തുള്ള കോട്ടപ്പാടി വനത്തില്‍ ഒരു അവ്വ ഒറ്റക്ക് താമസിച്ചിരുന്നു.
ഏതാണ്ട് 50 വര്‍ഷമാണ് അവര്‍ താമസിച്ചത്. റേഷന്‍ വാങ്ങാന്‍ മാത്രമായിരുന്നു ലക്ഷ്മി അവ്വ കാടിറങ്ങുക. ഭര്‍ത്താവ് മരിച്ചതോടെയാണ് അവര്‍ ഏകാന്തവാസത്തിലായത്. കാട്ടാനകള്‍ അവ്വക്ക് മുമ്പില്‍ വഴിമാറുന്ന കാഴ്ച്ച പല തേന്‍കുറുമരും കണ്ടിട്ടുണ്ട്. അവ്വ വെള്ളം എടുക്കുന്ന കുഴിയില്‍നിന്നാണ് കടുവയും മാനും വെള്ളം കുടിക്കാറ്. ഞാന്‍ ഒരിക്കല്‍ കൗതുകത്തിന് അവ്വയുടെ അടുത്ത് പോയിട്ടുണ്ട്. ”ഗണേശാ മാറടാ” എന്ന അവ്വയുടെ ശബ്ദം കേട്ടിട്ടുള്ള ദേശവാസികള്‍ നിരവധിയാണ്. ആടിനെയും പട്ടിയെയും അകറ്റുന്നതുപോലെയാണ് അവ്വ ആനകളെയും കടുവകളെയും അകറ്റി പാതതെളിക്കുന്നത്.
കാടിളക്കി പ്രകമ്പനം കൊള്ളിച്ചുവരുന്ന കരിവീരന്മാര് അവ്വയുടെ മുന്നിലെത്തിയാല്‍ വിനയാന്വിതരാവും. അവര്‍ രാത്രി വൈകുന്നതുവരെ ചുറ്റിപ്പറ്റി അവ്വയുടെ വീടിനടുത്തുണ്ടാകും. ഇടക്ക് അവ്വ നല്കുന്ന നാളികേരവും പഴങ്ങളും ഭക്ഷിച്ച് സ്ഥലം വിടും. പതിനഞ്ച് വര്‍ഷംമുമ്പ് ഒരു കടുവയേയും മൂന്ന് കുട്ടികളേയും പനവല്ലിക്കാര്‍ കണ്ടിരുന്നു. പിന്നീടാണറിഞ്ഞത് അവ്വയുടെ വീടിനു പിറകിലായിരുന്നു ഇവരുടെ താമസമെന്ന്. വല്ലപ്പോഴും അവ്വയ്ക്ക് റേഷനരിയും മറ്റും എത്തിച്ചു നല്‍കിയിരുന്ന വനപാലകരും നാട്ടുകാരുമാണ് ഈ കഥകളൊക്കെ നാട്ടിലെത്തിച്ചത്.
അഞ്ച് കൊല്ലം മുമ്പ് ബാഗ്ലൂര് ആസ്ഥാനമായ ഒരു സ്ഥാപനം അവ്വയെ പനവല്ലിയില്‍ വീടും സ്ഥലവും നല്കി മാറ്റി പാര്‍പ്പിച്ചു. ഇക്കാലമത്രയും വന്യജീവികളില്‍നിന്ന് അവ്വക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവന്നില്ല. വന്യജീവികളുമൊത്തുള്ള ഇവരുടെ സഹവാസം വനപാലകരില്‍ പോലും അസൂയ ഉള്ളവാക്കിയിരുന്നു.
ഇന്ന് വയനാട് വന്യജീവി ആക്രമണ ഭീഷണിയിലാണ്. വയനാട് വന്യജീവി സങ്കേതവും കര്‍ണാടകയിലെ ബന്ദിപ്പുര, തമിഴ്നാട്ടിലെ മുതുമല കടുവാ സംരക്ഷണ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന വനപ്രദേശത്തിനകത്തും അതിര്‍ത്തിയിലുമുള്ള ഗ്രാമങ്ങള്‍ ആശങ്കയിലാണ്. കടുവകള്‍ വിശപ്പകറ്റാന്‍ കാടിറങ്ങുന്നത് തുടര്‍ക്കഥയാകുമെന്ന ആകുലതയിലാണ് ഗ്രാമവാസികള്‍. ഗ്രാമീണരുടെ ഉറക്കം കെടുത്തുകയാണ് വനത്തില്‍ സ്വന്തം ഭൂപ്രദേശവും, പ്രായാധിക്യം ഉള്‍പ്പെടെ കാരണങ്ങളാല്‍ ഇരതേടാനുള്ള ആരോഗ്യം നഷ്ടപ്പെട്ടതുമായ ഇനത്തില്‍പ്പെട്ട കടുവകള്‍ കടിറങ്ങുന്നത്.
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചില്‍പ്പെട്ട കുറിച്യാട് കാട്ടുനായ്ക്ക കോളനിയിലെ ബാബുരാജിനെ(25) കടുവ കൊന്നുതിന്നിരുന്നു. ജൂലൈ രണ്ടിന് ഉച്ചകഴിഞ്ഞ് വിറക് ശേഖരിക്കാന്‍ വനത്തില്‍ പോയ ബാബുരാജിന്റെ മൃതാവശിഷ്ടങ്ങള്‍ പിറ്റേന്നാണ് വനത്തില്‍ കണ്ടെത്തിയത്. മൃതാവശിഷ്ടങ്ങള്‍ക്ക് സമീപം കണ്ട കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് ബാബുരാജിനെ കൊന്നുതിന്നത് കടുവയാണെന്ന് സ്ഥിരീകരിച്ചത്.കഴിഞ്ഞ ആഴ്ചയില്‍ ബത്തേരിയില്‍ വനം വകുപ്പിന്റെ കൂട്ടില്‍ കടുവ കുടുങ്ങിയിരുന്നു. കേരളത്തില്‍തന്നെ വന്യജീവി ആക്രമണം കൂടുതലുള്ള പഞ്ചായത്താണ് തിരുനെല്ലി.77 പേര് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഇവിടെ കൊല്ലപ്പെട്ടു.ഇതാണ് ഇന്നത്തെ വയനാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: