മന്ത്രിമാരുടെ രാജി കേരളത്തിന് പുതുമയല്ല. ഇഎംഎസിന്റെയും പട്ടം താണുപിള്ളയുടെയും ആദ്യമന്ത്രിസഭകളില് ഒഴികെ എല്ലാ മന്ത്രിസഭയില്‍നിന്നും രാജികള്‍ ഉണ്ടായിട്ടുണ്ട്. അഴിമതി, സ്ത്രീ വിഷയം, കോടതിയിടപെടല്‍, രാഷ്ട്രീയം തുടങ്ങി വിവിധ കാരണങ്ങളിലായിരുന്നു രാജി. എന്നാല്‍ കാലാവധി പൂര്‍ത്തിയാകാന്‍ കഴിയാത്ത മന്ത്രിയായി ഇ.പി.ജയരാജന് പുറത്താകുമ്പോള്‍ അത് വേറിട്ടൊരു രാജിയായി. സ്വജനപക്ഷപാതത്തിന്റെ പേരില്‍ രാജിവെക്കുന്ന ആദ്യ മന്ത്രി. ആരോപണത്തെത്തുടര്‍ന്ന് മന്ത്രിപ്പണിപോകുന്ന സിപിഎമ്മിന്റെ ആദ്യകേന്ദ്ര കമ്മറ്റിയംഗം. രാജിയുടെ കാര്യത്തില്‍ സിപിഎമ്മില്‍ ജയരാജന് ഒരു മുന്‍ഗാമിയെ ഉള്ളൂ, പിണറായി വിജയന്. പാര്‍ട്ടി സെക്രട്ടറിയാകാനാണ് പിണറായി രാജിവെച്ചത് എന്ന പ്രത്യേകതയുണ്ട്. ഇതുവരെ രാജിവച്ച 51 മന്ത്രിമാരില്‍ ഇവര്‍ മാത്രമാണ് സിപിഎമ്മുകാര്‍.
പകുതിയിലേറെപ്പേരും രാഷ്ട്രീയ കാരണങ്ങളാല്‍ രാജിവച്ചപ്പോള്‍ ബി.വെല്ലിംങ്ടണ്‍ മുതല്‍ കെ.എം.മാണിവരെ അഴിമതിയുടെ പേരില്‍ മന്ത്രിസ്ഥാനം തെറിച്ചവരാണ്. പി.ടി.ചാക്കോയും പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ.ജോസഫും ഡോ. നീലലോഹിത ദാസന് നാടാരുമൊക്കെ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാജിവച്ചൊഴിഞ്ഞപ്പോള്‍ കുടുംബവഴക്കിന്റെ പേരില്‍ രണ്ടുതവണ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടയാളാണ് കെ.ബി.ഗണേഷ്കുമാര്. ആദ്യം അച്ഛനെ മന്ത്രിയാക്കാനായിരുന്നെങ്കില് രണ്ടാമത് ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നായിരുന്നു മന്ത്രിസ്ഥാനം തെറുപ്പിച്ചത്. പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരിലും അഴിമതി കേസില്‍ ശിക്ഷ കിട്ടിയതിനെ തുടര്‍ന്നും രാജിവച്ചൊഴിയേണ്ടിവന്നയാളാണ് ആര്.ബാലകൃഷ്ണപിള്ള.
എംഎല്‍എ ആകാന്‍ കഴിയാതിരുന്നതിനാല്‍ മന്ത്രിസ്ഥാനം പോയ കെ.മുരളീധരനും ആറുദിവസം മാത്രം മന്ത്രിക്കസേരയിലിരുന്ന എം.പി.വീരേന്ദ്രകുമാറും വ്യത്യസ്തരായി.
കെ.എം.മാണി, സി.എച്ച്.മുഹമ്മദ് കോയ, പി.ജെ.ജോസഫ് എന്നിവര്‍ മൂന്നുതവണവീതം രാജിവച്ചപ്പോള്‍ ഗണശനും ബാലകൃഷ്ണപിള്ളയും കെ.പി. വിശ്വനാഥന്, പി.ആര്.കുറുപ്പ് എന്നിവരും രണ്ടുതവണ വീതം മന്ത്രിസ്ഥാനം ഒഴിഞ്ഞു.മന്ത്രിമാരായിരിക്കുമ്പോള്‍ രാജിവയ്ക്കുകയും പിന്നീട് മന്ത്രിമാരാകുകയും ചെയ്തവരാണ് സി.എച്ച്.മുഹമ്മദ് കോയയും ഉമ്മന്‍ചാണ്ടും പിണറായി വിജയനും.സംസ്ഥാനത്തെ ആദ്യത്തെ മന്ത്രിരാജി രാഷ്ട്രീയ കാരണങ്ങളാലായിരുന്നു. 1962 ലെ ആര്.ശങ്കര്‍ മന്ത്രിസഭയില്‍നിന്ന് പിഎസ്പി അംഗങ്ങളായിരുന്ന ഡി.ദാമോദരന്‍ പോറ്റിയും കെ.ചന്ദ്രശേഖരനും രാജിവച്ചതായിരുന്നു അത്. പട്ടം താണുപിള്ളയെ ഗവര്‍ണറായി വിട്ടതിനെതുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്ന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് രാജിക്ക് വഴിവച്ചത്.
അതേ മന്ത്രിസഭയില്‍ നിന്ന് രാജിവച്ച പി.ടി.ചാക്കോയാണ് സ്ത്രീ വിഷയത്തിന്റെ പേരില്‍ സ്ഥാനം നഷ്ടപ്പെടുന്ന ആദ്യത്തേയാള്‍. കൂട്ടരാജി കണ്ടത് ഇഎംഎസിന്റെ രണ്ടാം മന്ത്രിസഭയില്‍ നിന്നായിരുന്നു. ഒറ്റയടിക്ക് ഏഴുപേരാണ് രാജിവച്ചത്. ആരോഗ്യമന്ത്രി ബി.വെല്ലിങ്ടണിനെതിരായ അഴിമതിയായിരുന്നു കാരണം. വെല്ലിങ്ടണെതിരെ തെളിവുസഹിതം അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ മറ്റ് ഘടകകക്ഷിമന്ത്രിമാരേയുംകൂടി ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഇഎംഎസ് അന്വേഷണം പ്രഖ്യാപിച്ചു. ഇതില്‍ പ്രതിഷേധിച്ച് വെല്ലിംങ്ടണ്‍ രാജിവച്ചതിനെതുടര്ന്ന് ടി.വി.തോമസ്, എം.എന്‍. ഗോവിന്ദന് നായര്‍ (സിപിഐ), പി.ആര്. കുറുപ്പ് (സോഷ്യലിസ്റ്റ്), സി.എച്ച്.മുഹമ്മദ് കോയ, അവുക്കാദര്‍കുട്ടിനഹ (മുസ്ലിം ലീഗ്), ടി.കെ.ദിവാകരന് (ആര്‍എസ്പി) എന്നിവര്‍ രാജിവച്ചതോടെ മന്ത്രിസഭ വീണു. ആ മന്ത്രിസഭയിലെ ധനമന്ത്രി പി.കെ.കുഞ്ഞും അഴിമതിയുടെ പേരില്‍ രാജിവച്ചിരുന്നു.
തുടര്‍ന്നുവന്ന സി.അച്യുതമേനോന്റെ ഇടക്കാല മന്ത്രിസഭയില്‍ നിന്നും ഉണ്ടായി രാജി. സോഷ്യലിസ്റ്റു പാര്‍ട്ടിക്കാരായ എന്‍.കെ.ശേഷനും കോരനും. 1970 ല്‍ അധികാരമേറ്റ സി.അച്യുതമേനോന് മന്ത്രിസഭയില്‍ നിന്നുമുണ്ടായി നാലുരാജികള്. സിപിഐക്കാരനായ എന്‍.ഇ.ബലറാം, പി.കെ.രാഘവന്, പി.എസ്.ശ്രീനിവാസന് എന്നിവര്‍ യഥാക്രമം ടി.വി.തോമസ്, വി.ഈച്ചരന്‍, എം.എന്‍. ഗോവിന്ദന് നായര്‍ എന്നിവര്‍ മന്ത്രിമാരാകാന്‍ രാജിവച്ചപ്പോള്‍ സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസ്ഥാനം രാജിവച്ച് പാര്‍ലമെന്റിലേക്ക് പോയി.
എ.കെ.ആന്റണിയുടെ ആദ്യമന്ത്രിസഭയില്‍ കെ.എം.മാണി, സി.എച്ച്.മുഹമ്മദ് കോയ, പി.ജെ.ജോസഫ്, യു.എ.ബീരാന് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം മുഴുവിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുവന്ന പി.കെ.വാസുദേവന്‍ നായര്‍ മന്ത്രിസഭയിലും മൂന്നു രാജിയുണ്ടായി. ജെ.ചിത്തരഞ്ജന്, കാന്തലോട്ട് കുഞ്ഞമ്പു, കെ.എം.മാണി എന്നിവര്‍ക്കാണ് കാലാവധി തികയ്ക്കാന്‍ കഴിയാതിരുന്നത്.
1980-ലെ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസ്-എസ് പ്രതിനിധികളായിരുന്ന ആര്യാടന് മുഹമ്മദ്, വക്കം പുരുഷോത്തമന്, പി.സി.ചാക്കോ, എ.സി.ഷണ്മുഖദാസ് എന്നിവര്‍ രാജിവച്ചു. 87 ലെ നായനാര്‍ മന്ത്രിസഭയില്‍നിന്ന് ഒരു മന്ത്രിയാണ് രാജിവച്ചത്. എം.പി.വീരേന്ദ്രകുമാര്‍. സത്യപ്രതിജ്ഞ ചെയ്ത് ആറാം നാള് രാജി. എന്നാല്‍ 96 ലെ നായനാര്‍ മന്ത്രിസഭയില്‍നിന്ന് പിണറായി വിജയന് ഉള്‍പ്പടെ നാലുപേര്‍ക്ക് രാജിവയ്ക്കേണ്ടിവന്നു. പി.ആര്.കുറുപ്പ്, ബേബി ജോണ്‍, നീലലോഹിത ദാസന് നാടാര്‍ എന്നിവരായിരുന്നു മറ്റുള്ളവര്‍.
1982 ലെ കരുണാകരന് മന്ത്രിസഭ രാജിയുടെ കാര്യത്തില്‍ 67 ലെ ഇഎംഎസ് മന്ത്രിസഭയ്ക്ക് ഒപ്പം എത്തി. എട്ടുപേരാണ് വിവിധ കാരണങ്ങളാല്‍ രാജിവച്ചത്. കെ.കെ.ബാലകൃഷ്ണന്, എം.പി.ഗംഗാധരന്, സി.വി.പത്മരാജന്, സിറിയക് ജോണ്‍, വയലാര്‍ രവി, ആര്.ബാലകൃഷ്ണപിള്ള, കെ.ജി.ആര്.കര്‍ത്ത, എന്‍. ശ്രീനിവാസന് എന്നിവരാണവര്‍.
1991 ലെ കരുണാകരന് മന്ത്രിസഭയില്‍ നിന്ന് ഉണ്ടായി മൂന്നുരാജി. ഉമ്മന്‍ചാണ്ടി, കെ.പി.വിശ്വനാഥന്, ആര്.രാമചന്ദ്രന് നായര്‍ എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കാതെ പുറത്തായി.
1995 ല്‍ കരുണാകരനെ മറിച്ചിട്ട് അധികാരത്തിലെത്തിയ എ.കെ.ആന്റണി മന്ത്രിസഭയില്നിന്നുമുണ്ടായി ഒരു രാജി, ആര്.ബാലകൃഷ്ണപിള്ള.
2001 ലെ എ.കെ.ആന്റണിയുടെ മന്ത്രിസഭയില്‍ നിന്നു രണ്ടു രാജികളാണുണ്ടായത്. അച്ഛനു മന്ത്രിയാകാന്‍ കെ.ബി.ഗണേഷ്കുമാര് രാജിവച്ചപ്പോള്‍ എംഎല്‍എ ആകാന്‍ കഴിയാതിരുന്നതിനാല്‍ കെ.മുരളീധരനും രാജിവയ്ക്കേണ്ടിവന്നു.
വി.എസ്.അച്യുതാനന്ദന് മന്ത്രിസഭയില്‍ നിന്ന് നാലുരാജികളാണുണ്ടായത്. പി.ജെ.ജോസഫ്, മാത്യു ടി.തോമസ്, ടി.വി.കുരുവിള, മോന്‍സ് ജോസഫ് എന്നിവരാണവര്‍. ഇതില്‍ ജോസഫ് രാജിവച്ച് തിരിച്ചുവന്ന് വീണ്ടും രാജിവച്ചു.
ഉമ്മന്‍ചാണ്ടിയുടെ ആദ്യമന്ത്രിസഭയില്‍ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.കെ.രാമചന്ദ്രന് മാസ്റ്റര്‍, കെ.പി.വിശ്വനാഥന് എന്നിവരും രണ്ടാം മന്ത്രിസഭയില്‍ കെ.ബി.ഗണേഷ്കുമാര്, കെ.എം.മാണി എന്നിവരും രാജിവച്ചൊഴിഞ്ഞു. കെ.ബാബു രാജിക്കത്ത് നല്‍കിയെങ്കിലും സ്വീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: