കൊച്ചി: അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള പരിശോധനക്കായി ഫിഫ സംഘം കൊച്ചിയിലെത്തുന്നു. സാധ്യത പട്ടികയിലുള്ള ആറു വേദികളില്‍ 13 അംഗ പ്രതിനിധി സംഘത്തിന്റെ ആദ്യ സന്ദര്‍ശനമായിരിക്കും കൊച്ചിയിലേത്. 19നാണ് സംഘം വേദിയാകുമെന്ന് കരുതപ്പെടുന്ന കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക.
കലൂര്‍ സ്റ്റേഡിയത്തിന് പുറമേ പരിശീലന ഗ്രൗണ്ടുകളായി നിശ്ചയിച്ചിട്ടുള്ള ഫോര്‍ട്ട് കൊച്ചിയിലെ വേളി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ സ്പോര്‍ട്സ് അക്കാദമി, മഹാരാജാസ് സ്റ്റേഡിയം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തും. മൈതാനത്ത് പുല്ല് വച്ചു പിടിപ്പിക്കുന്നതടക്കമുള്ള ജോലികള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഐഎസ്എല്‍ മത്സരങ്ങള്‍ കഴിയുന്നതോടെ പുതിയ കസേരകള്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങാനാണ് ശ്രമം.
ഒക്ടോബറിനകം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ സന്ദര്‍ശനത്തിനിടെ ഫിഫ സംഘം വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ സന്ദര്‍ശനത്തിന് ശേഷം, മുംബൈ, ഗോവ, ദല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും സന്ദര്‍ശിച്ച് സംഘം നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഫിഫയുടെ ആദ്യഘട്ട സന്ദര്‍ശനം കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്നിരുന്നു. രണ്ടാം ഘട്ട സന്ദര്‍ശനം അവസാനിക്കുന്ന മുറക്ക് വേദികളുടെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: