ന്യൂദല്‍ഹി: ദല്‍ഹിക്ക് വീണ്ടും സമനിലക്കുരുക്ക്. ഇന്നലെ ദല്‍ഹിയില്‍ നടന്ന കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഡൈനാമോസിനെ 1-1ന് സമനിലയില്‍ തളച്ചത്. ദല്‍ഹിക്ക് വേണ്ടി 38-ാം മിനിറ്റില്‍ കീന്‍ ലൂയിസും നോര്‍ത്ത് ഈസ്റ്റിനായി 51-ാം മിനിറ്റില്‍ എമിലിയാനോയും ലക്ഷ്യം കണ്ടു.
കഴിഞ്ഞ കളിയില്‍ ബ്ലാസ്റ്റേഴ്സിനോട് സമനില പാലിച്ച ദല്‍ഹി ഡൈനാമോസും പൂനെ സിറ്റിയെ തോല്‍പ്പിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും 4-1-4-1 ശൈലിയിലാണ് താരങ്ങളെ കളത്തിലെത്തിച്ചത്. പന്തിന്മേല് നിയന്ത്രണവും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചതും ദല്‍ഹി ഡൈനാമോസായിരുന്നു. കളിയുടെ തുടക്കം മുതല്‍ തുടര്‍ച്ചയായ മുന്നേറ്റങ്ങള്നടത്തിയ ദല്‍ഹി ഡൈനാമോസ് 38-ാം മിനിറ്റില്‍ ലീഡ് നേടി.
മാഴ്സെലീഞ്ഞോയുടെ കോര്‍ണറില്‍ നിന്ന് കീന്‍ ലൂയിസാണ് നോര്‍ത്ത് ഈസ്റ്റ് വലയില്‍ പന്തെത്തിച്ചത്. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ ദല്‍ഹിക്കും സമനില നേടാന്‍ നോര്‍ത്ത് ഈസ്റ്റിനും കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിറ്റായപ്പോഴേക്കും നോര്‍ത്ത് ഈസ്റ്റ് സമനില നേടി. മികച്ചൊരു നീക്കത്തിനൊടുവില്‍ ദല്‍ഹി പ്രതിരോധത്തെ കബളിപ്പിച്ച് ബോക്സില്‍ പ്രവേശിച്ചശേഷം എമിലിയാനോ തൊടുത്ത ഷോട്ട് പ്രതിരോധനിരക്കാന്റെ കാലില്ത്തട്ടിതെറിച്ചു. റീ ബൗണ്ട് പന്ത് പിടിച്ചെടുത്തശേഷം എമിലിയാനോ വീണ്ടും പായിച്ച ഷോട്ട് വലയില്‍ കയറി.
കളി സമനിലയിലായതോടെ പിന്നീടുള്ള മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചയേറി. ഇരുടീമുകളും വാശിയോടെ ഗോളിനായി കളിച്ചതോടെ കാണികളും ആവേശത്തില്‍. എന്നാല്‍ ബാറിന് കീഴില്‍ ഇരു ഗോള്‍കീപ്പര്‍മാരുടെയും മികച്ച പ്രകടനം നടത്തിയതോടെ കളി സമനിലയില്‍. മൂന്ന് കളികള്‍ കളിച്ച ദല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം സമനില. ആദ്യ മത്സരത്തില്‍ ചെന്നൈയിന് എഫ്സിയെ 3-1ന് പരാജയപ്പെടുത്തിയിരുന്നു. മൂന്ന് കളികളില്‍ നിന്ന് അഞ്ച് പോയിന്റുമായി ദല്‍ഹി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
സമനിലയില്‍ കുടുങ്ങിയെങ്കിലും നോര്‍ത്ത് ഈസ്റ്റ് 5 കളികളില്‍ നിന്ന് 10 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 18ന് ദല്‍ഹി അടുത്ത കളിയില്‍ മുംബൈ സിറ്റിയുമായി ഏറ്റുമുട്ടുമ്പോള്‍ 20ന് നോര്‍ത്ത് ഈസ്റ്റിന് എതിരാളികള്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സി. ഇന്നത്തെ കളിയില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത എഫ്സി ഗോവയുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: