കോട്ടയം: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ മണ്ണ് മാഫിയ സജീവമാകുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ മണ്ണ് മാഫിയകള്‍ അധികൃതരുടെ അനുമതിയോടെ മറ്റ് ജില്ലകളിലേയ്ക്ക് മണ്ണ് കടത്തുന്നു. ജില്ലയുടെ പലഭാഗത്തും വീട് നിര്‍മ്മാണത്തിന് എന്ന വ്യാജേന അദികൃതരുടെ പക്കല്‍ നിന്നും അനുമതി വാങ്ങിയ ശേഷം ഏക്കര്‍ കണക്കിന് ഭൂമിയിലെ മണ്ണാണ് കടത്തിക്കൊണ്ടുപോകുന്നത്. വീട് നിര്‍മ്മാണത്തിനായി മണ്ണെടുക്കുവാനുള്ള അനുമതി പഞ്ചായത്തില്‍നിന്നും ജിയോളജി വകുപ്പില്‍നിന്നും വാങ്ങിയ ശേഷമാണ് അനുമതി വാങ്ങിയതിന്റെ നൂറിരട്ടി സ്ഥലത്തെ മണ്ണ് കടത്തിക്കൊണ്ടുപോകുന്നത്. നീക്കം ചെയ്യുന്ന മണ്ണ് എങ്ങോട്ടാണ് കൊണ്ടുപോയെന്നതിനെക്കുറിച്ച് വ്യക്തമായ ഒരുരേഖയും ജിയോളജി വകുപ്പിലോ പഞ്ചായത്തിലോ ഇല്ല. കെട്ടിട നിര്‍മ്മാണത്തിനായി മണ്ണ്നീക്കം ചെയ്ത സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ചോ എന്ന് പോലും അധികാരപ്പെട്ടവര്‍ അന്വേഷിക്കാറില്ല. നീക്കം ചെയ്ത മണ്ണ് നിക്ഷേപിച്ച സ്ഥലത്തെക്കുറിച്ച് തെറ്റായ വിവിരങ്ങളാണ് ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നും ലഭിക്കുന്നത്. ഇത്തരത്തില്‍ ഏജന്റുമാര്‍ മുഖേന കടത്തിക്കൊണ്ടുപോകുന്ന മണ്ണ് വന്‍ വിലയ്ക്കാണ് മറിച്ച് വില്‍ക്കുന്നത്.
ജില്ലയിലെ വിവിധ ഇടങ്ങളിലാണ് മണ്ണ് മാഫിയകള്‍ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് തണലായി രാഷ്ട്രീയ പ്രവര്‍ത്തകരും മറ്റ് പ്രമുഖരും ഉണ്ട്. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് മണ്ണ് കടത്തല്‍ നടത്തുന്ന ഇക്കൂട്ടര്‍ മണ്ണ് കടത്തലിനെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി വിടുകയാണ് പതിവ്.
കറുകച്ചാല്‍ എന്‍എസ്എസ് ആശുപത്രിക്ക് സമീപവും, കൊടുങ്ങൂര്‍-പള്ളിക്കത്തോട് റോഡില്‍ ഒന്നാം മൈലിന് സമീപവും, കുറവിലങ്ങാട്, കിടങ്ങൂര്‍,ഉഴവൂര്‍, ഞീഴൂര്‍, നെടുംങ്കുന്നം, വാകത്താനം, കടുത്തുരുത്തി തുടങ്ങിയ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും ഇത്തരത്തില്‍ വ്യാപകമായി മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. തൃക്കൊടിത്താനം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കോട്ടമുറി, അമര, മണികണ്ഠവയല്‍, മാലൂര്‍ക്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ അരയേക്കര്മുതലുള്ള സ്ഥലങ്ങളില്‍ നിന്നും വ്യാപകമായി മണ്ണെടുപ്പ് ഇപ്പോഴും തുടര്‍ന്ന് വരുകയാണ്. ഈ പ്രദേശത്തുള്ള നെല്‍പ്പാടങ്ങള്‍ ഇതിന്റെ മറവില്‍ നികത്തുന്നതിനുള്ള ശ്രമവും നടന്നുവരുന്നു. ഈ പ്രദേശങ്ങളിലെല്ലാം അധികൃതരുടെ ഒത്താശയോടുകൂടിയാണ് മണ്ണെടുപ്പ് നടന്നു വരുന്നത്. കോട്ടയം ജില്ലയിലെ ജിയോളജി വകുപ്പ് ഓഫീസുമായി ഡസന്‍കണക്കിന് അഴിമതിയുടെ പരാതികള്‍ സര്‍ക്കാരിലും, വിജിലന്‍സിലും ഉണ്ടെങ്കിലും ഇതുവരെ കാര്യമായ നടപടി ഉണ്ടായിട്ടില്ലായെന്നുള്ള ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: