കോട്ടയം: സിപിഎം കോട്ടയത്തെ കണ്ണൂരാക്കാന്‍ ശ്രമിക്കുന്നതായി ബിജെപി ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതുമുതല്‍ പോലീസ് ബിജെപി പ്രവര്‍ത്തകരെ വേട്ടയാടുകയാണ്. ബിജെപിക്കാര്‍ക്കെതിരെ കേസെടുക്കാനും മര്‍ദ്ദിക്കാനും ചില പോലീസ് ഉദ്യോഗസ്ഥര്‍ മത്സരിക്കുകയാണ്. പോലീസ് സാന്നിധ്യത്തിലാണ് വീടുകളില്‍ സിപഎം ആക്രമണം. ഹര്‍ത്താല്‍ദിനത്തില്‍ ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടു. ഇതിലെ പ്രതികളെ പോലീസിന് കൈമാറി. എന്നാല്‍ ഇവരെ പോലീസ് വിട്ടയച്ചു. പിന്നീട് സിപിഎം നല്കിയ ലിസ്റ്റ് പ്രകാരം ചിലര്‍ക്കെതിരെ കേസ്സെടുത്തു. നിസ്സാര വകുപ്പുകള്‍ മാത്രമാണ് പോലീസ് ചുമത്തിയത്. പ്രതികളില്‍ ഭൂരിഭാഗവും പാര്‍ട്ടി ചുമതലയുള്ളവരാണ്. കലാപം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ച ഇവര്‍ക്കെതിരെ എന്തിനാണ് പോലീസ് ദുര്‍ബ്ബല വകുപ്പുകള്‍ ചുമത്തിയത്. ബിജെപി കൈമാറിയ പ്രതികളുടെ ചിത്രം പോലീസ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. അത് പരിശോധിച്ച് യഥാര്‍ത്ഥ പ്രതികളെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറാവണം.
പാലായില്‍ സിപിഎം കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞാണ് ബിജെപി പ്രകടനത്തിന് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. നിരവധി പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അവിടെ ഏതു പൊതുമുതലാണ് നശിപ്പിച്ചതെന്നും ഏത് പോലീസിനാണ് പരിക്കേറ്റതെന്നും വ്യക്തമാക്കണം. ഇന്നലെ പാലായില്‍ നടന്ന ഡിവൈഎഫ്ഐപ്രതിഷേധ മാര്‍ച്ചില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മുഴവന്‍ കൊടിമരവും പിഴുതെറിഞ്ഞപ്പോള്‍ ലാത്തിച്ചാര്‍ജ്ജ് നടത്തിയ അതേ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് കയ്യുംകെട്ടി നോക്കിനിന്നു. പാലായില്‍ ഡിവൈഎസ്പി പി.ജി. വിനോദിന്റെ കാട്ടുനീതിയാണ് നടപ്പാകുന്നത്. ഇദ്ദേഹത്തിന്റെ രാഷ്ട്രീയബന്ധവും ചെയ്തികളും മുന്‍കാലങ്ങളിലെ പ്രവര്‍ത്തികളും അന്വേഷിക്കാന്‍ തയ്യാറാകണം. പാലായിലെ സിപിഎം ഏരിയ സെക്രട്ടറിയായാണ് ഇദ്ദേഹത്തിന്റെ പ്രവൃത്തി. നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ കേസ്സെടുക്കുന്നു. പോലീസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരും ഏരിയാ സെക്രട്ടറിമാരും ഉണ്ടാവുന്നു. ബിജെപി ഓഫീസ് ആക്രമിച്ച കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടി ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ്സെടുക്കാന്‍ തയ്യാറാകണം.
പാലായില്‍ നടന്ന ലാത്തിച്ചാര്‍ജ്ജിനെ സംബന്ധിച്ച് ഉന്നതതല അനന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇതിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പാക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: