ഇടുക്കി: പശ്ചിമഘട്ട സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇടത്-വലത് മുന്നണികളുടെ പ്രവര്‍ത്തനം ഇതിന് തടസ്സമാകുന്നു. പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളാണ് കേന്ദ്രത്തിന് മുന്നിലുള്ളത്. പരിസ്ഥിതിക്ക് കവചം ഒരുക്കുന്നതും, ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാകാത്തതുമായ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നാണ് കേന്ദ്രം പറയുന്നത്.
റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്ക പരിഹരിക്കാനാണ് സംസ്ഥാനങ്ങള്‍ പരിസ്ഥിതിലോല വില്ലേജുകളുടെ ലിസ്റ്റ് നല്‍കണമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കേരളത്തിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്ന തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രത്തിന് കൈമാറാന്‍ ഇടത്-വലത് സര്‍ക്കാരുകള്‍ക്കായില്ല. യുഡിഎഫ് ഭരിച്ചുകൊണ്ടിരിക്കെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉമ്മന്‍ വി ഉമ്മനെ നിയോഗിച്ചു.
ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടില്‍ ജനവാസമേഖലകളെ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കരുതെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചത്. ഈ നിര്‍ദ്ദേശം പരിസ്ഥിതി ലോല പ്രഖ്യാപന നയത്തിനെതിരാണ്. ജനങ്ങളുടെ ഇടപെടല്‍മൂലം നശിച്ച വനമേഖലയില്‍ നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കേണ്ടത് പരിസ്ഥിതി ലോലമേഖല പ്രഖ്യാപനത്തിന് ആവശ്യമാണ്.
പക്വതയോടെ ഈ വിഷയം ജനങ്ങളുടെ മുന്നിലെത്തിച്ച്, വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയില്‍നിന്നും ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളെ മോചിപ്പിക്കാനുള്ള പദ്ധതികളാണ് കേരളസര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: