ലഖ്നൗ: സമാജ്വാദി പാര്‍ട്ടിയില്‍ അച്ഛനും മകനും തമ്മിലുള്ള പോര് പുതിയ തലത്തില്‍. മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്ഥിയായിരിക്കില്ലെന്നാണ് മുലായം സിങ് യാദവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
പാര്‍ട്ടി എംഎല്‍എമാരും പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡും യോഗം ചേര്‍ന്ന് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കും, മുലായം വാര്‍ത്താലേഖകരോട് പറഞ്ഞു. അടുത്ത വര്‍ഷമാദ്യമാണ് യുപി തെരഞ്ഞെടുപ്പ്. കുടുംബത്തില്‍ ഭിന്നതയില്ലെന്നു പറഞ്ഞ മുലായം, അനുജന് ശിവപാല്‍ യാദവ് മകന് അഖിലേഷിനെ സന്ദര്‍ശിച്ചെന്നും വിശദീകരിച്ചു.
അഖിലേഷ് ഒരു വശത്തും മുലായവും ഇളയ സഹോദരന് ശിവപാലും മറുവശത്തും നിന്ന് പോരടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ അഖിലേഷ് ഭരിക്കുന്നതാണ് മുലായത്തെയും ശിവപാലിനെയും പ്രകോപിപ്പിച്ചത്.
2012ല്‍ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ അഖിലേഷാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് മുലായം പ്രഖ്യാപിച്ചിരുന്നു. ഇക്കുറി അങ്ങനെ ചെയ്യില്ലെന്നാണ് അദ്ദേഹം നല്കുന്ന സൂചന. കുട്ടിക്കാലത്ത് തന്നെ നോക്കാന്‍ പോലും ആരുമില്ലായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അഖിലേഷ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: