ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് ഉദ്ഘാടകനായ സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വിട്ടു നിന്നത് സിപിഎമ്മില്‍ ചര്‍ച്ചയാകുന്നു. ഏറെ നാളുകളായി പാര്‍ട്ടി ഔദ്യോഗിക പക്ഷത്ത് നിലനില്‍ക്കുന്ന വിഭാഗീയതയാണ് പൊതുപരിപാടികളിലും നിഴലിച്ചത്. ആലപ്പുഴയെ സമ്പൂര്‍ണ പരസ്യ വിസര്‍ജന രഹിത ജില്ലയായി പ്രഖ്യാപിച്ച പരിപാടിയാണ് സിപിഎം വിഭാഗീയത നിറം കെടുത്തിയത്.
സുധാകരന് ഉദ്ഘാടകനായ ചടങ്ങില്‍ ഐസക്കിനെ പ്രഭാഷകനായി മാത്രമാണ് ഉള്പ്പെടുത്തിയതത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രഭാഷകനായിരുന്നു. രണ്ടുപേരും ബഹിഷ്ക്കരിച്ചു. സിപിഐക്കാരനായ മന്ത്രി പി. തിലോത്തമനായിരുന്നു അദ്ധ്യക്ഷന്‍. നോട്ടീസ് പുറത്തിങ്ങിയപ്പോള്‍ തന്നെ തോമസ് ഐസക്കിനെ ഒതുക്കിയത് പാര്‍ട്ടിയിലും പുറത്തും ചര്‍ച്ചയായിരുന്നു. ഐസക്ക് പങ്കെടുക്കില്ലെന്നും പ്രചാരണമുണ്ടായിരുന്നു.
ജില്ലയിലെ പാര്‍ട്ടി പരിപാടികളിലും ഇതു തന്നെയാണ് അവസ്ഥയെന്ന് ഐസക്ക് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രകമ്മറ്റിയംഗമായ ഐസക്കിനെ കാഴ്ചക്കാരനാക്കി സംസ്ഥാന കമ്മറ്റിയംഗമായ ജി. സുധാകരനാണ് പാര്‍ട്ടിപരിപാടികള്‍ പൂര്‍ണമായും കൈയടക്കിയിരിക്കുന്നത്. സമ്പൂര്‍ണ പരസ്യ വിസര്‍ജന രഹിത ജില്ലയായി ആലപ്പുഴയെ പ്രഖ്യാപിച്ചതും തട്ടിപ്പെന്ന് ആക്ഷേപം. മന്ത്രി ജി. സുധാകരന്റെ മണ്ഡലത്തില്‍ പോലും നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് കക്കൂസുകള്‍ ഇല്ല.
കേന്ദ്രത്തിന്റെ സ്വച്ഛ് ഭാരത് മിഷന് മുഖേന നടപ്പാക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ തട്ടിപ്പിനും സിപിഎമ്മും ഭരണകര്‍ത്താക്കളും ശ്രമിക്കുന്നു. സ്വച്ഛ് ഭാരത മിഷന്റെ പ്രവര്‍ത്തനത്തിലൂടെ ശൗചാലയങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ വീടൊന്നിന് 12,000 രൂപ നല്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം കേവലം 3,400 രൂപ മാത്രമാണ്. കക്കൂസ് നിര്‍മ്മിക്കാന്‍ 15,400 രൂപയാണ് ഒരു കുടുംബത്തിന് നല്‍കുന്നത്. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്നു തുക വകയിരുത്തിയും ദുര്‍ഘട പ്രദേശങ്ങളില്‍ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ അധിക സഹായം നല്‍കിയും 14,985 കക്കൂസുകളാണ് ജില്ലയില്‍ നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: