തൃശൂര്‍: സാഹിത്യ അക്കാദമിയില്‍ ഭരണസമിതിയില്ലാതെ അറുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് വൈശാഖന് അദ്ധ്യക്ഷനായിരുന്നു. മന്ത്രി വി.എസ്. സുനില്‍കുമാര്‍, എന്‍.എസ്. മാധവന്, മേയര്‍ അജിത ജയരാജ്, ഡോ.കെ.പി. മോഹനന്, പുഷ്പജന്‍ കനാരത്ത് എന്നിവര്‍ സംസാരിച്ചു.
ഒരു വര്‍ഷത്തെ ആഘോഷമെന്നാണ് തീരുമാനം. സര്‍ക്കാര്‍ അധികാരത്തിലേറി നാലുമാസമായിട്ടും ഭരണസമിതി അംഗങ്ങളെ തീരുമാനിക്കാത്തത് പ്രതിസന്ധിയാകുന്നു.
ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെയോ നിര്‍വാഹകസമിതി അംഗങ്ങളെയോ ഇതുവരെ തീരുമാനിക്കാനായിട്ടില്ല. ഇതുമൂലം അവാര്‍ഡ് നിര്‍ണയം ഉള്‍പ്പടെ പ്രധാനകാര്യങ്ങള്‍ പോലും നീളുന്നു. ഇപ്പോള്‍ത്തന്നെ അവാര്‍ഡുകള്‍ ഒരു വര്‍ഷം വൈകിയാണ് പ്രഖ്യാപിക്കുന്നത്. ഈ പ്രതിസന്ധി കൂടിയാകുമ്പോള്‍ ഇനിയും വൈകും.
സ്ഥാനമോഹികള്‍ ഏറെയുള്ളതാണ് ഭരണസമിതി രൂപീകരണത്തിന് തടസം. യോഗ്യരുടെ ലിസ്റ്റില്‍ ഒട്ടേറെപേര്‍ ഉള്ളതുകൊണ്ടാണ് ഭരണസമിതി രൂപീകരണം വൈകുന്നതെന്ന് വൈശാഖന് വ്യക്തമാക്കി. പുരോഗമനകലാസാഹിത്യസംഘം ഭാരവാഹികളും ഇടതു അനുഭാവികളായ സാഹിത്യകാരന്മാരും ഭരണസമിതി അംഗമാകാന്‍ തിക്കിത്തിരക്കുകയാണ്. ജനറല്‍ കൗണ്‍സിലില്‍ 34 അംഗങ്ങളാണ് വേണ്ടത്.
ഇതില്‍ നിന്നാണ് എക്സിക്യൂട്ടീവിനെ തെരഞ്ഞെടുക്കുക. സാധാരണ എക്സിക്യൂട്ടിവിലേക്കും നാമനിര്‍ദ്ദേശം ചെയ്യുകയാണ് പതിവ്. ഇതെല്ലാം സാംസ്കാരികവകുപ്പ് തീരുമാനിക്കുകയാണ് രീതി. പാര്‍ട്ടി ലിസ്റ്റാണ് അന്തിമം. അന്തിമ ലിസ്റ്റ് തയ്യാറാകാന്‍ ഇനിയും കാലതാമസം ഉണ്ടായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: