മുംബൈ: കുറ്റവിമുക്തയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രഖ്യാപിച്ച സ്വാധി പ്രജ്ഞാ സിങ് താക്കൂറിനെ തടവില്‍ വയ്ക്കുന്നതെങ്ങനെയെന്ന് മുംബൈ ഹൈക്കോടതി. 2008 ലെ മലൈഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ സാധ്വിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി ചോദ്യമുന്നയിച്ചത്.
ജൂണ്‍ 28ന് പ്രത്യേക മക്കോക്ക കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ മുന്‍ ഉത്തരവുകളും ഹാജരാക്കാന്‍ എന്‍ഐഎയോട് ജഡ്ജിമാരായ എന്‍.എച്ച്. പാട്ടീല്‍, പി. ഡി. നായ്ക് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു. മാറിയ സാഹചര്യത്തില്‍ കീഴ്ക്കോടതിയ്ക്ക് കേസ് വേണ്ടവിധം പരിഗണിക്കാനായില്ലെന്ന് സാധ്വി പ്രജ്ഞയുടെ പരാതിയില്‍ പറയുന്നു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കാണിച്ച് 2015 നവംബറില്‍ വിചാരണ കോടതി അവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
എന്നാല്‍, ഇതേവര്‍ഷം മെയില്‍ എന്‍ഐഎ മഹാരാഷ്ട്ര എടിഎസില്‍ നിന്ന് കേസ് ഏറ്റെടുത്ത് ‘ക്ലീന്‍ ചിറ്റ്’ നല്കി. വസ്തുനിഷ്ഠമായ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് സാധ്വി പ്രജ്ഞയുടെ അഭിഭാഷകന് ജയ് പ്രകാശ് മിശ്ര വാദിച്ചു. കേസിനെക്കുറിച്ച് എടിഎസിന്റെ ചാര്‍ജ് ഷീറ്റില്‍ പറഞ്ഞിരിക്കുന്നതെല്ലാം അടിസ്ഥാനരഹിതമെന്നും കുറ്റക്കാരിയെന്ന് ആരോപിക്കാന്‍ കണ്ടെത്തലുകള്‍ അപര്യാപ്തമാണെന്നും എന്‍ഐഎയുടെ അഭിഭാഷകനും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: