കളമശ്ശേരി: കൊച്ചി സര്‍വ്വകലാശാല പുതിയ സിന്‍ഡിക്കേറ്റിന്റെ ആദ്യയോഗത്തില്‍ തന്നെ അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വൈസ് ചാന്‍സിലര്‍ കടുംപിടിത്തം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.
ശനിയാഴ്ച്ച സര്‍വ്വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ അജണ്ടകളും തീരുമാനങ്ങളും കൈക്കൊള്ളുന്നതിനായുള്ള വിവിധ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പിനിടെയാണ് സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളും വൈസ് ചാന്‍സലര്‍ ഡോ.ജെ.ലതയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായത്. അക്കാദമിക് കമ്മിറ്റിയിലേക്ക് അംഗങ്ങള്‍ നിര്‍ദ്ദേശിച്ച മേധാവിയുടെ പേര് പരിഗണിക്കാതെ ഡോ.വനജയെ ആക്കണമെന്ന് വി.സി കടുംപിടിത്തം പിടിച്ചതാണ് അംഗങ്ങളെ ഇറങ്ങിപ്പോകാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കമ്മിറ്റിയിലും അംഗമായിരുന്ന ആളാണ് ഡോ.വനജയെന്നും മാറ്റാന്‍ കഴിയില്ലെന്നും വി.സി അംഗങ്ങളോട് പറഞ്ഞു. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടത് തെരഞ്ഞെടുത്തിരിക്കുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്താകണമെന്ന നിലപാടില്‍ അംഗങ്ങള്‍ ഉറച്ചുനിന്നു.
ഓരോ സിന്‍ഡിക്കേറ്റിലും പുതിയ തീരുമാനങ്ങളാണ് എടുക്കുന്നത്. അംഗങ്ങളുടെ വാക്കിന് വില നല്‍കാതെ സിന്‍ഡിക്കേറ്റ് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അംഗങ്ങളായ ഡോ.എന്‍.ചന്ദ്രമോഹന്‍കുമാര്‍, എല്‍ദോ എബ്രാഹം എം.എല്‍.എ, ഡോ.എ സാബു, ആര്.എസ് ശശികുമാര്‍, ഡോ.പൂര്‍ണ്ണിമ നാരായണന്, ജിതേഷ് പി എന്നിവര്‍ വി.സി യേ അറിയിച്ചു. എന്നാല്‍ പൂര്‍ണ്ണമായും രാഷ്ട്രീയതാത്പര്യങ്ങള്‍ക്കനുസരിച്ച് കമ്മിറ്റി അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു വി.സിയുടേത്. ഇതേത്തുടര്‍ന്നാണ് യോഗം അലസിപ്പിരിഞ്ഞത്.
മുന്‍ മന്ത്രി കെ.എം മാണിയുടെ പേരിലുള്ള ബഡ്ജറ്റ് സ്റ്റഡി സെന്ററിന് പേര് മാറ്റം വേണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. എല്‍ദോ എബ്രഹാം എം എല്‍ എ യാണ് ഈ വിഷയം ഉന്നയിച്ചത്. അഴിമതിയുടെ പേരില്‍ കുപ്രസിദ്ധനായ വ്യക്തിയുടെ പേര് സര്‍വ്വകലാശാലയുടെ പഠന വിഭാഗത്തില്‍ ഉപയോഗിക്കുന്നത് അനുചിതമാണെന്ന് എംഎല്‍എ യോഗത്തില്‍ പറഞ്ഞു.
2008 ല്‍ നിലവില്‍ വന്ന സ്വീപ്പര്‍ കം ക്ലീനര്‍ തസ്തികയിലെ റാങ്ക് ലിസ്റ്റ് അംഗീകരിക്കാനും നിയമനം നടത്താനും ശുപാര്‍ശ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. 800 ലധികം പേരുള്ള ഈ ലിസ്റ്റ് റദ്ദാക്കാന്‍ കഴിഞ്ഞ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. 70 ഒഴിവുകളിലേക്ക് ഇതില്‍ നിന്ന് നിയമനം നടത്താനാണ് ശുപാര്‍ശ. നിലവില്‍ ദിവസവേതനക്കാരാണ് ജോലി ചെയ്യുന്നത്. റാങ്ക് ലിസ്റ്റില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സിന്‍ഡിക്കേറ്റ് യോഗം നടക്കുന്നതിനടുത്ത് രാവിലെ മുതല്‍ പ്രതിഷേധവുമായി രംഗത്ത് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: