കളമശേരി: നിര്‍ദിഷ്ട കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒപി യുടെ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ഒന്നിന് തന്നെ ആരംഭിക്കുമെങ്കിലും റേഡിയേഷന് സൗകര്യം രോഗികള്‍ക്ക് ലഭിക്കില്ലെന്നുറപ്പായി. റേഡിയേഷന് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ നിയമപ്രകാരമുള്ള നിരവധി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് ഈ സൗകര്യം തത്ക്കാലം വേണ്ടെന് വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കാന്‍സര്‍ ഒപിയില്‍ ചികിത്സ തേടി വരുന്നവര്‍ക്ക് റേഡിയേഷന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ലഭ്യമാക്കും. ഇതിനുള്ള യാത്രാ സൗകര്യം കാന്‍സര്‍ കേന്ദ്രം രോഗികള്‍ക്ക് നല്‍കും. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ റേഡിയേഷന് ഉപകരണങ്ങള്‍ ചികിത്സയ്ക്കായി സ്ഥാപിക്കാനാവൂ. എന്നാല്‍ ഇതിനു വേണ്ട നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍മാരാരും മുന്‍കൈ എടുത്തിരുന്നില്ല. മാത്രമല്ല സംസ്ഥാന ഭരണം മാറിയതോടെ കാന്‍സര്‍ കേന്ദ്രം എന്നാരംഭിക്കുമെന്ന കാര്യം അനിശ്ചിതത്തിലാവുകയും ചെയ്തതും നടപടിക്രമങ്ങള്‍ വൈകാന്‍ കാരണമായി.
അതേ സമയം രോഗനിര്‍ണ്ണയത്തിനും കീമോതെറാപ്പിയും വേണ്ട സേവനങ്ങളാണ് രോഗികള്‍ക്ക് കാന്‍സര്‍ ഓ പി യില്‍ നിന്ന് ലഭിക്കുക. അടുത്ത ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ നടന്നാലെ കിടത്തി ചികിത്സ ഉണ്ടാവുകയുള്ളൂ. അതു വരെ എറണാകുളം ജനറല്‍ ആശുപത്രിയുടെ സൗകര്യങ്ങളെ ആശ്രയിച്ചാണ് കാന്‍സര്‍ ഓ പി കളമശേരിയില്‍ പ്രവര്‍ത്തിക്കുക. നിര്‍ദിഷ്ട കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നടത്തിപ്പിനായി ആര്‍സിസി മാതൃകയില്‍ രൂപീകരിച്ചു.
കൊച്ചിന് കാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സൊസൈറ്റി (സിസിആര്സിസി) യുടെ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള ഇന്റെര്‍വ്യൂ അടുത്തയാഴ്ച നടക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.കൂടാതെ ആദ്യഘട്ടത്തില്‍ 3 ഓങ്കോളിസ്റ്റിനെയാണ് വേണ്ടത്. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്, പാലിയേറ്റീവ് കെയര്‍ എന്നിവിടങ്ങളിലാണ് നിയമനം നടക്കേണ്ടത്. അതില്‍ ഗൈനിക് ഓങ്കോളജിസ്റ്റ് ഡോ. ഉഷശ്രീ വാരിയര്‍ മാസങ്ങള്‍ക്ക് മുമ്പെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ട്രാന്‍സ്ഫറായി വന്നിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ച 31 തസ്തികകളിലും ആവശ്യാനുസരണം ഈ മാസം നിയമനം നടക്കും. 2014 ഓഗസ്റ്റ് 18 നാണ് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടത്. 450 കോടിയുടെ ബൃഹത്ത് പദ്ധതിയില്‍ ഒരു വര്‍ഷത്തോളം ഒന്നും നടന്നില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവാത്ത പേ വാര്‍ഡ് കെട്ടിടത്തില്‍ താത്ക്കാലികമായി കാന്‍സര്‍ ഒപി തുടങ്ങാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഉദ്ഘാടനം 2015 നവംബര്‍ 1 എന്ന് തീരുമാനിച്ചെങ്കിലും യാഥാര്‍ത്ഥ്യമാക്കാനാവാതെ സര്‍ക്കാര്‍ മാറുകയായിരുന്നു. പുതിയ തീരുമാനപ്രകാരം ഈ വര്‍ഷം നവംബര്‍ 1ന് പ്രവര്‍ത്തനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: