തിരുവനന്തപുരം: അഴിമതി കയ്യോടെ പിടികൂടിയപ്പോള്‍ മന്ത്രിസഭയില്‍ നിന്ന് രാജി വെച്ച ഇ. പി. ജയരാജന്റെ നടപടിയെ മഹത്വവല്‍ക്കരിക്കുന്ന സിപിഎം നിലപാട് അപഹാസ്യമാണെന്ന് കുമ്മനം രാജശേഖരന്. അഴിമതിക്കെതിരെ പോരാടാനോ അഴിമതിക്കാര്യത്തില്‍ യുഡിഎഫില്‍ നിന്ന് വ്യത്യസ്തരാണെന്ന് കാണിക്കാനോ അല്ല ജയരാജനെ രാജി വെപ്പിച്ചത്. മറിച്ച് മുഖ്യമന്ത്രിക്കു വേണ്ടി ജയരാജനെ ബലിയാടാക്കുകയായിരുന്നു.
മുഖ്യമന്ത്രി അറിയാതെ ജയരാജനെപ്പോലെയുളള ഒരാള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കില്ലെന്ന് എല്ലാവര്ക്കും അറിവുണ്ട്. നിയമന വാര്‍ത്ത പുറത്തു വന്നപ്പോള്‍ അതിനെ ജയരാജന് ന്യായീകരിക്കാന്‍ മുതിര്‍ന്നതും അതു കൊണ്ടാണ്. ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വിജിലന്‍സിനെ സമീപിച്ചതോടെ ജയരാജനെ ബലികഴിച്ച് സ്വന്തം കസേര രക്ഷിച്ചെടുക്കുകയാണ് പിണറായി ചെയ്തത്. അതിനാല്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉള്‍പ്പെടുത്തണമെന്നാണ് ബിജെപിയുടെ അഭിപ്രായം.
മന്ത്രിസഭയില്‍ സ്വജനപക്ഷപാതം കാണിച്ച എല്ലാ മന്ത്രിമാരേയും പുറത്താക്കണം. വ്യവസായ വകുപ്പില്‍ മാത്രമല്ല എല്ലാ വകുപ്പുകളിലും ബന്ധുക്കളെയും സ്വന്തക്കാരെയും കുത്തി നിറച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ബന്ധുവിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ച വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. ഇ.പി. ജയരാജനെ പുറത്താക്കിയതോടെ അക്കാര്യമെല്ലാം മൂടിവെക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: