പോത്തന്‍കോട്: അടുത്ത കാലത്ത് വീതികൂട്ടി നവീകരിച്ച റോഡ് വെട്ടിപ്പൊളിച്ച് കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്താനുള്ള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. രണ്ട് മാസം മുന്‍പ് 5 കോടി രൂപ മുടക്കി ബിഎംആറിന്റെ ബിസി പദ്ധതിപ്രകാരം നവീകരണം പൂര്‍ത്തിയാക്കിയ കന്യാകുളങ്ങര-നന്നാട്ടുകാവ് -പോത്തന്‍കോട് റോഡ് വെട്ടിപൊളിക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. നന്നാട്ടുകാവ് പള്ളിനട സിഎസ്ഐ ചര്‍ച്ചിന് മുന്നിലെ റോഡിന്റെ ഭാഗത്താണ് കഴിഞ്ഞ ദിവസം രാവിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ റോഡ് വെട്ടിപൊളിക്കല്‍ ആരംഭിച്ചത്.
ഒന്നര മീറ്റര്‍ വീതിയില്‍ റോഡ് മാര്‍ക്ക് ചെയ്ത ശേഷമാണ് ജീവനക്കാര്‍ പണിതുടങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. വാട്ടര്‍ അതോറിട്ടിയിലെയും പിഡബ്ലിയുഡിയിലേയും അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്ന് പണി നിര്‍ത്തിവെച്ചു. പിഡബ്ലിയുഡി വെഞ്ഞാറമൂട് സെക്ഷന്റെ പരിധിയില്‍ നെടുമങ്ങാട് സബ്ഡിവിഷനില്‍ ഉള്‍പ്പെട്ട ഈ റോഡ് മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ പാലോട് രവിയുടെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം പൂര്‍ത്തിയാക്കിയത്. കരാര്‍ അനുസരിച്ച് മൂന്നു വര്‍ഷം വരെ ഈ റോഡ് അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ചുമതല കരാറുകാരനാണ്.
എന്നാല്‍ ജപ്പാന് കുടിവെള്ള പൈപ്പ് കടന്നുപോകുന്ന ഭാഗത്ത് ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്താന്‍ വേണ്ടിയാണ് ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അനുമതിയോടെ റോഡ് കട്ട് ചെയ്തത് എന്നാണ് വാട്ടര്‍ അതോറിട്ടി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: