കൊല്ലം: വയനാട്ടിലും പത്തനംതിട്ടയിലും രണ്ട് പുതിയശുദ്ധജലമത്സ്യങ്ങളെ കണ്ടെത്തി. പരല്‍, കുറുവ ഇനത്തില്‍പ്പെടുത്താവുന്ന ഇവയുടെ ശാസ്ത്രീയ നാമങ്ങള്‍ പുണ്ടിയസ് യൂസ്പിലറസ്, സിസ്റ്റോമസ് ലാറ്റിസെപ്സ് എന്നിങ്ങനെ.
കബനിയുടെ പോഷകനദിയായ മാനന്തവാടിപ്പുഴയുടെ വള്ളൂര്‍ക്കാവ് ഭാഗത്താണ് പരല്‍ ഇനമായ പുണ്ടിയസ് യുസ്പിലറസിനെ കണ്ടത്. 6.6 സെന്റിമീറ്റര്‍ വരെ നീളം വരുന്ന ഇവ ഉയരം കുറഞ്ഞ ശരീരവും ദൈര്‍ഘ്യമേറിയ നെഞ്ചുചിറക് ഉള്ളവയുമാണ്. ഇവയുടെ പാര്ശ്വശല്കങ്ങള് എണ്ണത്തില്‍ കുറവാണ്. കേരളത്തില്‍ ഉടനീളം കാണപ്പെടുന്ന പുണ്ടിയസ് മഹീക്കോളയാണ് ഇതിന്റെ അടുത്ത മത്സ്യഇനം.
സിസ്റ്റോമസ് ലാറ്റിസെപ്സിനെ കണ്ടെത്തിയത് തിരുവല്ലയിലാണ്. കുറുവ ഇനത്തില്‍പ്പെട്ട ഇവയ്ക്ക് നീണ്ട് ഉരുണ്ടതും താരതമ്യേന വീതിയുള്ളതുമായ ശരീരമാണുള്ളത്. പാര്ശ്വശല്കങ്ങള് കുറവാണ്. ഗുദച്ചിറകിനിടയ്ക്കുള്ള സ്തരം അസാധാരണമായി കട്ടിയുള്ളതാണ്.
മാവേലിക്കര തടത്തിലാല് സ്വദേശിയും കൊല്ലം ചവറ ഗവ. കോളേജ് സുവോളജി വിഭാഗം മേധാവിയുമായ പ്രൊഫ. മാത്യൂസ് പ്ലാമൂട്ടില്‍ ആണ് മീനുകളെ കണ്ടെത്തിയത്.
പുതിയ മത്സ്യങ്ങളെക്കുറിച്ച് രണ്ട് ലേഖനങ്ങള്‍ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഫോണ ആന്റ് ബയോളജിക്കല്‍ സ്റ്റഡീസ്, ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് റിസേര്‍ച്ച് സ്റ്റഡീസ് ഇന്‍ ബയോസയന്‍സ് എന്നിവയില്‍ വന്നു. രണ്ടു പുതിയ മത്സ്യങ്ങളും ഭക്ഷ്യയോഗ്യമാണ്. അലങ്കാര മത്സ്യമായും ഇവയെ ഉപയോഗപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: