ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളേജ് അഴിമതി ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തു. ബില്‍ഡിങ് വിഭാഗം ചീഫ് എഞ്ചിനീയറാണ് ഒന്നാം പ്രതി. പ്രാഥമികന്വേഷണ റിപ്പോര്‍ട്ട് കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ആദ്യം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണമെങ്കിലും, അന്നത്തെ ഭരണാധികാരികളായ രാഷ്ട്രീയക്കാരിലേക്കും നീളും.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഹരിപ്പാട് സ്വകാര്യ മെഡിക്കല്‍ കോളേജിനുള്ള നടപടികള്‍ തുടങ്ങിയത്. കെട്ടിടത്തിനായി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കരാര്‍ റദ്ദാക്കി, വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കരാര്‍ നല്‍കിയതെന്ന് കണ്ടെത്തി.
ഹരിപ്പാട്ടെ എംഎല്‍എ കൂടിയായ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് മെഡി. കോളേജ് സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയത്. തുടക്കം മുതല്ക്കേ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജനുവരിയിലായിരുന്നു കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിട്ടത്. കുറഞ്ഞ തുക സമര്‍പ്പിച്ചവരെ ഒഴിവാക്കി കൂടുതല്‍ തുക സമര്‍പ്പിച്ചവര്‍ക്ക് കരാര്‍ നല്‍കിയതായും പദ്ധതി തുകയുടെ 1.90 ശതമാനത്തില്‍ കൂടുതല്‍ തുകയ്ക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കരുതെന്ന ചട്ടം ലംഘിച്ചതായും പുറത്തുവന്നിരുന്നു.
ഇങ്ങനെ സര്‍ക്കാരിന് 7.70 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. കണ്‍സള്‍ട്ടന്‍സി കരാറിന് അപേക്ഷിച്ച ആന്‍സണ്‍സ് ഗ്രൂപ്പിന്റെ പരാതിയിലാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് അന്വേഷണത്തിന് ഉത്തരവിട്ടത്. സ്ഥലമേറ്റെടുത്തതിലും നികത്താന്‍ തീരുമാനിച്ചതിലും അഴിമതിയുണ്ട്. പിപിപി പദ്ധതി ദുരൂഹതകള്‍ നിറഞ്ഞതും സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കൊള്ളലാഭം ഉണ്ടാക്കാന്‍ ഉതകുന്നതുമാണ്. ഏറ്റെടുത്തിട്ടുള്ള 25 ഏക്കറില്‍ നെല്‍വയലും തണ്ണീര്‍ത്തടവും ഉള്‍പ്പെട്ടതാണ്.
ഇത് പരിസ്ഥിതി സന്തുലനം അട്ടിമറിക്കുന്നതാണ്. സിയാല്‍ മോഡല്‍ പിപിപി എന്ന് പുറമേ പറയുമ്പോഴും സിയാലില്‍നിന്ന് വ്യത്യസ്തമായി സ്വകാര്യവ്യക്തികള്‍ക്ക് മേല്‍ക്കൈ ഉള്ളതാണ് നിര്‍ദ്ദിഷ്ട പദ്ധതി. സിയാലില്‍ സംസ്ഥാന സര്‍ക്കാരിന് 51% പങ്കാളിത്തമുള്ളപ്പോള്‍ ഇവിടെ അത് 26% മാത്രമാണ്.
18 കിലോമീറ്റര്‍ മാത്രം അകലെ വണ്ടാനത്ത് ആലപ്പുഴ മെഡിക്കല്‍ കോളേജ് ഉള്ളപ്പോള്‍ വീണ്ടും ഒരു മെഡിക്കല്‍ കോളേജ് കൊണ്ടുവരാനുള്ള നീക്കത്തില്‍ ദുരൂഹത ഏറെയാണ്. ഇതിനു പിന്നിലെ കള്ളക്കളികള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ അടിയന്തര വിജിലന്‍സ് അന്വേഷണം അനിവാര്യമാണെന്ന് കാട്ടി നേരത്തെ വി. എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: