പനാജി/ ന്യൂദല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത റഷ്യന്‍ നിലപാടിന് നന്ദി പ്രകടിപ്പിച്ച് ഭാരതം. മോദി- പുടിന് കൂടിക്കാഴ്ചയിലാണ് റഷ്യന്‍ നിലപാടിനെ പ്രധാനമന്ത്രി പ്രശംസിച്ചത്. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരവാദത്തെ ശക്തമായി നേരിടണമെന്ന റഷ്യയുടെ നിലപാട് കൂടിക്കാഴ്ചയിലും പ്രസിഡന്റ് പുടിന് ആവര്‍ത്തിച്ചു.
‘പുതിയ രണ്ടു സുഹൃത്തുക്കളേക്കാള്‍ നല്ലത് പഴയ ചങ്ങാതിയാണെന്ന’ പ്രശസ്തമായ റഷ്യന്‍ പഴഞ്ചൊല്ലുമായാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന സംയുക്ത പ്രസ്താവനയ്ക്ക് മോദി തുടക്കമിട്ടത്. റഷ്യന്‍ ഭാഷയില്‍ തന്നെ പഴഞ്ചൊല്ല് പറഞ്ഞ് മോദി റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടേയും മറ്റും കൈയ്യടി വാങ്ങി. പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയും അഫ്ഗാനിസ്ഥാനിലെയും സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇരുരാജ്യങ്ങള്‍ക്കും ഒരേ അഭിപ്രായമാണെന്ന് മോദി പറഞ്ഞു.
ഭാരതത്തോടുള്ള പുടിന്റെ വ്യക്തിപരമായ ബന്ധത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഗാഢമായ സൗഹൃദമാണ് ഇരുരാജ്യങ്ങളുടേയും ശക്തി. സമാധാനത്തിലേക്കും സുസ്ഥിരതയിലേക്കുമുള്ള യാത്രയിലാണ് ഇരുരാജ്യങ്ങളുമെന്നും യുഎന്‍, ബ്രിക്സ്, കിഴക്കനേഷ്യന്‍ ഉച്ചകോടി, ജി20, എസ്സിഒ എന്നിവയിലെ ഇരുരാജ്യങ്ങളുടേയും നിലപാടുകള്‍ ഇതാണ് തെളിയിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഭാരതവും റഷ്യയും തമ്മിലുള്ള ബന്ധം നയതന്ത്ര തലത്തിനപ്പുറമാണെന്ന് റഷ്യയിലെ ഭാരത സ്ഥാനപതി പങ്കജ് ശരണ്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക മേഖലയിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മോദി- പുടിന് കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു. ഊര്‍ജ്ജമേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ ‘പാലം’ നിര്‍മ്മിക്കുമെന്നാണ് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത്.
ഭാരതത്തിലെ സംസ്ഥാനങ്ങളും റഷ്യന്‍ പ്രവിശ്യകളും തമ്മിലുള്ള സഹകരണവും സഹോദര നഗര പദവിയും ബന്ധം ദൃഢമാക്കും. ശാസ്ത്രം, ആരോഗ്യം, സാങ്കേതികവിദ്യ, വിദ്യാഭ്യാസ മേഖലളിലും ബഹിരാകാശ ഗവേഷണ മേഖലയിലും സഹകരണം വര്‍ദ്ധിപ്പിക്കും. പ്രതിരോധ മേഖലയില്‍ സൈനിക സാങ്കേതികവിദ്യാ സഹകരണവും സംയുക്ത പ്രസ്താവന വാഗ്ദാനം ചെയ്യുന്നു. സുരക്ഷാ- ദുരന്ത നിവാരണ മേഖലയിലും സാംസ്ക്കാരിക, വിനോദസഞ്ചാര മേഖലയിലും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കും. പുതിയ ലോകക്രമത്തില്‍ ആഗോള സമാധനത്തിനായി നിലകൊള്ളുകയാണ് തങ്ങളുടെ ദൗത്യമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: