കണ്ണൂര്‍: പാര്‍ട്ടി ഓഫീസിന് സ്ഥലം വിട്ടുനല്കാത്ത സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവും റെഡ് വളണ്ടിയറുമായിരുന്ന സ്ത്രീയുടെ വീട് സിപിഎമ്മുകാര്‍ തകര്‍ത്തു. പാര്‍ട്ടി ഗ്രാമമായ ശങ്കരനെല്ലൂരിലെ അനിതയുടെ നിഖില്‍ നിവാസാണ് തകര്‍ത്തത്.
ശങ്കരനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്ന അനിതയുടെ ഭര്‍ത്താവ് കാഞ്ഞാന്‍ ദിനേശന് സിഐടിയുവിന്റെ കള്ളുചെത്തു തൊഴിലാളി യൂണിയന് പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടി ഓഫീസിനായി അനിതയുടെ പിതാവിന്റെ സഹോദരന് രണ്ട് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. നാലു വര്‍ഷം മുമ്പ് അനിതയുടെ വീടിന് സമീപത്ത് പാര്‍ട്ടി ഓഫീസും വായനശാലയും പ്രവര്‍ത്തിക്കുന്ന രചനാ സെന്ററിനു രണ്ട് സെന്റ് കൂടി കൊടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വീടിനോട് ചേര്‍ന്നുള്ള സ്ഥലം നല്‍കാനാവില്ലെന്ന് ദിനേശനും അനിതയും അറിയിച്ചു.
അന്നു മുതല്‍ പാര്‍ട്ടി അനുഭാവിയായ തന്നെയും കുടുംബത്തേയും സിപിഎമ്മുകാര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും കഴിഞ്ഞ രാത്രി വീട്ടില്‍ കണ്ണില്‍ക്കണ്ടതെല്ലാം അവര്‍ അടിച്ചു തകര്‍ത്തെന്നും അനിത പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭീഷണി സംബന്ധിച്ച് മേല്‍ഘടകങ്ങള്‍ക്കും അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനും പരാതി നല്കി. ഒരു പരിഗണനയും ലഭിച്ചില്ല.
പാര്‍ട്ടി പ്രവര്‍ത്തകര്‍ മദ്യപിച്ച് വീടിനുമുന്നില്‍ വന്ന് തന്നെയും കുടുംബത്തേയും അസഭ്യം പറയും. ശല്യം കാരണം പുറത്തിറങ്ങാന്‍ വയ്യ. വിഷു ദിവസം വൈകുന്നേരം ഏഴു മണി മുതല്‍ 11 മണിവരെ വീട്ടുമുറ്റത്ത് സിപിഎം സംഘം തുടര്‍ച്ചയായി പടക്കം പൊട്ടിച്ചു. പല തവണ പരാതി നല്‍കിയെങ്കിലും പോലീസ് അനങ്ങിയില്ല. തന്റെ സ്ക്കൂട്ടര്‍ നിരവധി തവണ കേടാക്കി. പലകുറി വീടാക്രമിച്ചു. തന്നോടും കുടുംബത്തോടും ബന്ധപ്പെടാന്‍ പ്രദേശവാസികളെ വിലക്കി.
തങ്ങളോട് സംസാരിച്ചാല്‍ പോലും പാര്ട്ടിക്കാര് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയാണ്. തകര്‍ക്കപ്പെട്ട വീടിന്റെ ചിത്രമെടുക്കാനെത്തിയ ചാനലുകാരെ അവിടെക്കടക്കാന് അനുവദിച്ചില്ല.
വീട് പൂര്‍ണ്ണമായും തകര്‍ത്തതോടെ താനും ഭര്‍ത്താവും മകനും പിണറായിയിലെ തറവാട് വീട്ടിലാണ് താമസിക്കുന്നത്, അനിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: