കൊച്ചി: അച്ഛനും അമ്മയും മകളും ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മുളന്തുരുത്തി ഗ്രാമം കേട്ടത്. രണ്ടു വര്‍ഷത്തെ പരിചയമേ ഇവിടത്തുകാര്‍ക്ക് ഇവരോട് ഉണ്ടായിരുന്നുവെങ്കിലും, മരണവാര്‍ത്ത നാട്ടുകാര്‍ക്ക് തേങ്ങലായി.
ചുരുങ്ങിയകാലം കൊണ്ട് ഈ കുടുംബം പ്രദേശത്തുകാരുടെ സ്നേഹം ഏറ്റുവാങ്ങിയിരുന്നു. ഞായറാഴ്ച രാത്രിയാണ് മുളന്തുരുത്തി റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് വെള്ളൂര്‍ ഇറുമ്പയം കോളനി ഞാറ്റയില്‍ വീട്ടില്‍ സച്ചിദാനന്ദന് (55), ഭാര്യ സുജാത (45), മകള്‍ ശ്രീലക്ഷ്മി (20) എന്നിവര്‍ മരിച്ചത്. ഉദയംപേരൂര്‍ സ്വദേശികളായ ഇവര്‍ ഇറുമ്പയത്തേക്ക് മാറിത്താമസിച്ചിട്ട് അധികമായിട്ടില്ല.
രാത്രി 9.48ന് കടന്നുപോയ ഗുവാഹതി – കൊച്ചുവേളി എക്സ്പ്രസിന് മുന്നിലേക്ക് മൂവരും ചാടുകയായിരുന്നുവെന്നാണ് കരുതുന്നത്. മുളന്തുരുത്തിയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ ട്രെയിന്‍ വേഗത്തിലായിരുന്നു. അപകടത്തില്‍ മൂവരുടെയും ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി. ബന്ധുക്കള്‍ എത്തിയാണ് ഇവരെ തിരിച്ചറിഞ്ഞത്.
കൊച്ചിന് ഷിപ്പ്യാര്ഡില് വെല്‍ഡറാണ് സച്ചിദാനന്ദന്. കോട്ടയം മാന്നാനം കെ.ഇ. കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. സച്ചിദാനന്ദന്റെ മറ്റൊരു മകള്‍ ജ്യോതിലക്ഷ്മിയുടെ വിവാഹ നിശ്ചയം 30ന് നടക്കാനിരിക്കെ ദുരന്തം.
ഇന്‍ഫോ പാര്‍ക്കില്‍ ജോലിക്കാരിയായ ജ്യോതിലക്ഷ്മിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും ശനിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സ്റ്റേഷന് മാസ്റ്റര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പുത്തന്‍കുരിശ് സിഐ യേശുദാസ്, മുളന്തുരുത്തി എസ്ഐ സുനില്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: