തിരുവനന്തപുരം: എല്ലാത്തിനും ഒരു നേരുണ്ടെന്ന് വ്യക്തമായെന്ന് മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്അഞ്ജു ബോബി ജോര്‍ജ്ജ്. ജയരാജന്റെ രാജിയെക്കുറിച്ച് ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു അഞ്ജു.
”ലോങ് ജംപ് പിച്ചിനൊരു നേരുണ്ട് എന്നാണ് ഞങ്ങളെല്ലാം വിശ്വസിക്കുന്നത്. അവിടെ കള്ളത്തരം കാട്ടിയാല്‍ പുറത്തുപോകേണ്ടിവരും. അതുപോലെയാണ് എല്ലാകാര്യവും. ഞങ്ങളെ അപമാനിച്ചും വേദനിപ്പിച്ചും നാണംകെടുത്തി. സര്‍ക്കാര്‍ തലത്തില്‍ നടന്ന ഒരു നിയമനത്തിലേക്ക് ഞങ്ങളെ വലിച്ചിഴച്ചു. ചെയ്യാത്ത കാര്യങ്ങള്പറഞ്ഞ് ഞങ്ങളുടെ പേരില്‍ വിവാദങ്ങളുണ്ടാക്കി. മറ്റുള്ളവരെ പ്രീതിപ്പെടുത്തുവാന്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ തിരിച്ചും കിട്ടും. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. സ്പോര്‍ട്സിന്റെ ഉയര്‍ച്ചയ്ക്കായി എന്തൊക്കെ ചെയ്യാമെന്നു മാത്രമാണ് ഞങ്ങള്‍ ചിന്തിച്ചത്. അഴിമതി തിരിച്ചറിഞ്ഞപ്പോള്‍ പ്രതികരിച്ചു. അതുകൊണ്ടാണ് വിജിലന്‍സില്‍ കൃത്യമായ തെളിവുകളോടെ പരാതി നല്‍കിയത്.”
സത്യം തെളിഞ്ഞുതന്നെ ഇരിക്കുമെന്നും ആരൊക്കെ അസത്യമാക്കാന്‍ നോക്കിയാലും അത് മറയ്ക്കാനാകില്ലെന്നും അഞ്ജു പറഞ്ഞു. ”നിയമന വിവാദം വന്നപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ എല്ലാം കാണുന്നുണ്ട്. ജനങ്ങള്‍ക്ക് സത്യം അറിയാം. അതുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്വേഷണം നടന്നത് ഞാന്‍ ഏത് പള്ളിയില്‍ പോകുന്നുവെന്നാണ്. ഇടവക പള്ളിയായ കണ്ണൂര്‍, പേരാവൂരിലെ സെന്റ് ജോസഫ് ഫൊറോനാ പള്ളി, കോട്ടയത്തെ പുതുപ്പള്ളി പള്ളിയിലും വേളാങ്കണ്ണിയിലുമൊക്കെ പ്രാര്‍ത്ഥിക്കാറുണ്ട്,” അഞ്ജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: