ന്യൂയോര്‍ക്ക്: താന്‍ അധികാരത്തിലെത്തിയാല്‍ ഭാരതവും അമേരിക്കയും ഉറ്റ സുഹൃത്തുക്കളാകുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും ചേര്‍ന്നാല്‍ മികച്ചൊരു ഭാവി കെട്ടിപ്പടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഹര്‍ഷാരവത്തോടെയാണ് ട്രംപിന്റെ വാക്കുകള്‍ ഏറ്റെടുത്തത്. റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യം സംഘടിപ്പിച്ച ജീവകാരുണ്യ പ്രവര്‍ത്തന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തെ അതിവേഗം വളര്‍ച്ചയുടെ പന്ഥാവിലേക്ക് നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് അഭിനന്ദിച്ചു. ഊര്‍ജസ്വലനായ, മികച്ച പ്രധാനമന്ത്രിയാണ് ഭാരതത്തിന്റെ നേതാവ്. താ ന് ഭാരതീയരുടെയും ഭാരതത്തിന്റെയും ആരാധകനാണ്.
യുഎസ് പ്രസിഡന്റായാല്‍ അമേരിക്കയിലെ ഹിന്ദുക്കളായ ഭാരതീയര്‍ക്ക് ഒരു സുഹൃത്താണ് വൈറ്റ് ഹൗസിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. മോദിയിലും ഭാരതത്തിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണത്തിന്റെ എല്ലാ മേഖലയിലും മോദിയുടെ രീതി പിന്തുടരാനാണ് ആഗ്രഹിക്കുന്നത്.
ഹിന്ദുക്കളുടെയും ഭാരതീയരുടെയും വലിയ ആരാധകനായ താന്‍ 19 മാസം മുന്‍പ് രാജ്യത്ത് സന്ദര്‍ശനം നടത്തിയിരുന്നു. ഇനിയും ഒരുപാട് തവണ ഭാരതം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. ഭാരതം വന്‍തോതില്‍ ഭീകരത നേരിടുന്ന രാജ്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തിനെതിരെ പോരാടാന്‍ ട്രംപിനെ വിജയിപ്പിക്കണമെന്ന് റിപബ്ലിക്കന്‍ ഹിന്ദു സഖ്യകക്ഷിയുടെ അധ്യക്ഷന്‍ യോഗത്തില്‍ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: