കോഴിക്കോട്: അഭിഭാഷകരെ നിയന്ത്രിക്കാന്‍ ജഡ്ജിമാര്‍ക്കു കഴിയാത്തത് അപഹാസ്യമെന്ന് മന്ത്രി എ.കെ. ബാലന്. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. തൂക്കിക്കൊല്ലാന്‍ പോലും വിധിക്കാന്‍ അധികാരമുള്ള കോടതിക്ക് അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ജുഡീഷ്യറിയോടും ജനാധിപത്യത്തോടുമുള്ള പരിഹാസമാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്കു നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കും. മാധ്യമപ്രവര്‍ത്തകരോടുള്ള അഭിഭാഷകരുടെ ഇപ്പോഴത്തെ സമീപനം ഒറ്റദിവസം കൊണ്ടു നിയന്ത്രിക്കാവുന്നതാണ്. കോടതിവളപ്പില്‍ പ്രശ്നമുണ്ടായാല്‍ അതു തീര്‍പ്പാക്കാന്‍ ജഡ്ജിമാര്‍ക്കു കഴിയണം, മന്ത്രി പറഞ്ഞു.
പഞ്ചായത്തിലെ പ്രശ്നം തീര്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനു കഴിയും. നിയമനിര്‍മാണ സഭയില്‍ ഒരു പ്രശ്നമുണ്ടായാല്‍ സ്പീക്കര്‍ വിചാരിച്ചാല്‍ പരിഹരിക്കാം. കോടതിവളപ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ഗവര്‍ണറും പറഞ്ഞിരുന്നു. എന്നിട്ടും സ്ഥിതി വഷളായി തുടരുന്നതു ഗൗരവതരമാണ്, മന്ത്രി ബാലന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: