ചേര്‍ത്തല: നാട്ടിന്‍പുറങ്ങളില്‍ കൈതക്കാടുകള്‍ അപ്രത്യക്ഷമായതോടെ തഴപ്പായ നെയ്ത്തും കുറഞ്ഞു. തോടിന്റെ കരയിലും പറമ്പുകളുടെ അതിരുകള്‍ തിരിച്ചും നാട്ടില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന കൈതകള്‍ ഇന്ന് അപൂര്‍വ കാഴ്ചയാണ്. പടുകൂറ്റന്‍ കെട്ടിടങ്ങളും റോഡുകളും വന്നതോടെയാണ് കൈതക്കാടുകള്‍ ഇല്ലാതായത്. കൈതയില്‍ നിന്നും എടുക്കുന്ന ഓല ഉണക്കിയാണ് പായ നെയ്യുന്നത്. തഴയുടെ ലഭ്യത കുറഞ്ഞതോടെ പായുടെ വിലയും കൂടി.
മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന തഴപ്പായ ഇപ്പോള്‍ അപൂര്‍വമായെ കാണുവാന്‍ കഴിയു. തഴപ്പായകളില്‍ കിടന്നുറങ്ങിയിരുന്നവര്‍ പ്ലാസ്റ്റിക് പായകളിലേക്കും മെത്തകളിലേക്കും മാറി. അപൂര്‍വം ചില വീടുകളില്‍ മാത്രമേ ഇപ്പോള്‍ തഴപ്പായ കാണാന്‍ കഴിയു. ഉത്സവകാലത്ത് അമ്പലപ്പറമ്പുകളിലും പള്ളിപ്പെരുന്നാള് സ്ഥലത്തും മാത്രം കിട്ടുന്ന അപൂര്‍വ വസ്തുവായി തഴപായ മാറി. മുന്‍പ് ഓരോ വീടുകളിലും ആവശ്യമുള്ള പായ വീടുകളില്‍ തന്നെ നെയ്തെടുക്കുകയായിരുന്നു. അന്ന് സ്ത്രീകളുടെ പ്രധാന തൊഴിലും ഇതായിരുന്നു. ആവശ്യമുള്ള പായ സ്വന്തമായി നെയ്തെടുക്കുന്നതിനോടൊപ്പം പുറത്ത് വിലക്ക് വില്‍ക്കുകയും ചെയ്തിരുന്നു.
കൈതയോലയുടെ മുള്ളുകള്‍ നീക്കി വെയ്ലത്ത് ഉണക്കിയാണ് തഴ ശേഖരിക്കുന്നത്. ഉണക്കിയെടുക്കുന്ന തഴ ചെറിയ കെട്ടുകളാക്കി മാറ്റും. ഇത് ചെറിയ വീതിയില്‍ കീറിയെടുത്താണ് പായ നിര്‍മ്മാണത്തിന് എടുക്കുന്നത്. തഴ കീറിയെടുത്ത് ഊടും പാവും ഇട്ടാണ് നെയ്യുന്നത്. പായുടെ നൂലുകള്‍ നെയ്തെടുക്കുന്നത് പ്രാഗത്ഭ്യം ആവശ്യമുള്ള പണിയാണ്. വൈക്കം ഉല്ലല, തലയോലപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് സംസ്ഥാനത്തിന്റെ മിക്ക സ്ഥലങ്ങളിലേക്കും തഴപ്പ കയറ്റിപ്പോകുന്നത്. പായ നെയ്ത്തുകാര്‍ക്ക് അധ്വാനത്തിനനുസരിച്ച് പ്രതിഫലം ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ട്.
കുട്ടനാട്ടില്‍ കൊയ്ത്താരംഭിക്കുമ്പോള്‍ മുന്‍പൊക്കെ പ്രത്യേകം ഓര്‍ഡര്‍ കൊടുത്താണ് വിരിപ്പായകള് വാങ്ങിയിരുന്നത്. തഴപ്പായകളില്‍ വിലയിലും ഗുണത്തിലും മുന്നിലാണ് നെത്തപ്പായ ചെറിയ തഴയിട്ട് നെയ്യുന്ന നെത്തപ്പായകള്ക്ക് ഇന്നും ആവശ്യക്കാരുണ്ട്. സാധാരണ പായ്ക്ക് ഉപയോഗിക്കുന്നതിനേക്കാള്‍ കൂടിയ ഇനം തഴ ഉപയോഗിച്ചാണ് നെത്തപ്പായകള് നിര്‍മ്മിക്കുന്നത്. ഇത്തരം തഴ ലഭിക്കുന്നത് കായംകുളം ഭാഗത്താണ്. രണ്ട് പായകള്‍ കൂട്ടിച്ചേര്‍ത്താണ് നെത്തപ്പായ നെയ്യുന്നത്. ഇതിന് വൈദഗ്ദ്ധ്യം ആവശ്യമുള്ളതിനാല്‍ സാധാരണ പായ നെയ്യുന്നവര്‍ നെത്തപ്പായ നെയ്യാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: