കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് ചിലവന്നൂര്‍ കായല്‍ പ്രദേശത്ത് നിര്‍മിച്ച 12 കെട്ടിട സമുച്ചയങ്ങളുടെ റിമോട്ട് സെന്‍സിങ് മാപ്പ് തയ്യാറാക്കും. ഇത് സംബന്ധിച്ച് സംസ്ഥാന റിമോട്ട് സെന്‍സിങ് വകുപ്പിന് വിജിലന്‍സ് കത്ത് നല്കി. കായല്‍ കൈയേറി അനധികൃതമായി 13 കെട്ടിടങ്ങള്‍ നിര്‍മിച്ചുവെന്ന് വിജിലന്‍സ് നിയോഗിച്ച പരിശോധക സംഘം കണ്ടെത്തിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വദേരയ്ക്ക് പങ്കാളിത്തമുള്ള ഡിഎല്‍എഫ് ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികളും സ്വകാര്യ വ്യക്തികളുമാണ് നിയമ ലംഘനം നടത്തിയിട്ടുള്ളതെന്ന് വിജിലന്‍സ് കണ്ടെത്തി. കായല്‍ കൈയേറി വന്‍കിട ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്ന് വിജിലന്‍സ് പറയുന്നു.
കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നു. വിജിലന്‍സിന്റെ ആവശ്യപ്രകാരം കേരള തീരദേശ പരിപാലന അതോറിറ്റിയിലെ വിദഗ്ധ സമിതിയാണ് കായല്‍ കൈയേറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. പരിശോധക സംഘം പ്രദേശത്ത് സന്ദര്‍ശിക്കുകയും കെട്ടിട സമുച്ചയങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
നിയമ വിരുദ്ധ നിര്‍മാണങ്ങള്‍ വ്യക്തമായതോടെ കെട്ടിട ഉടമകള്‍ക്കും കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്തിമ റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നു വിജിലന്‍സ്. കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നു മൊഴിയെടുത്തു. പ്രദേശത്തിന്റെയും കെട്ടിടങ്ങളുടെയും മാപ്പിങ് കൂടി നടത്തി അതിന്റെ രേഖാചിത്രങ്ങളും സഹിതമായിരിക്കും റിപ്പോര്‍ട്ട് നല്‍കുക. ഒമ്പത് ഫ്ളാറ്റ് സമുച്ചയങ്ങളും മൂന്ന് കെട്ടിടങ്ങളുമാണ് നിയമം ലംഘിച്ച് നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: