തിരുവനന്തപുരം: ഇസ്ലാമിക മതമൗലികവാദം പ്രചരിപ്പിക്കുന്ന പാഠഭാഗങ്ങള്‍ പിന്‍വലിച്ചെന്ന പീസ് സ്കൂള്‍ അധികൃതരുടെ വാദം തെറ്റ്. മതേതരവിരുദ്ധ പാഠഭാഗങ്ങള്‍ നിലനിര്ത്തിയിരുന്നെന്നു മാത്രമല്ല വിവാദമായ മറ്റനേകം വിവരങ്ങളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് തെളിയുന്നു.
പറവൂരിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിന്ന് ലഭിച്ച പുസ്തകത്തിലാണ് വിവാദ പാഠഭാഗം നിലനില്‍ക്കുന്നത്. ഈ സ്കൂള്‍ ഒരു എംഎല്‍എയുടെ സഹായത്തോടെ അനധികൃതമായി നിലം നികത്തിയാണ് നിര്‍മിച്ചതെന്ന ആരോപണവും ശക്തം.
ക്രിസ്തുമത വിശ്വാസിയായ സഹപാഠി മുസ്ലിം മതം സ്വീകരിച്ചാല്‍ നല്കുന്ന ഉപദേശത്തെ സംബന്ധിച്ചാണ് വിവാദ പാഠഭാഗം. ഇത് ഒന്നര വര്‍ഷം മുന്‍പ് പിന്‍വലിച്ചതായാണ് പീസ് സ്കൂളിന്റെ സ്ഥാപകന്‍ എം.എം. അക്ബര്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണ്, ആദ്യം വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരായിരുന്നില്ല തുടങ്ങിയ അവകാശവാദങ്ങളും പാഠപുസ്തകങ്ങളില്‍ കാണാം. ഷംസ്, ഖമര്‍ എന്നീ സിലബസുകളിലുള്ള പാഠപുസ്തകങ്ങള്‍ മുംബൈയിലെ ബുറൂജ് പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അങ്കിള്‍ ഡാര്വിന് തെറ്റുപറ്റിയോ? എന്ന തലക്കെട്ടിലുള്ള പാഠം അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ളതാണ്. ലോകം മുഴുവന്‍ ഡാര്‍വിന്റെ തെറ്റായ സിദ്ധാന്തമാണ് പഠിപ്പിക്കുന്നത്. ലോകം മുഴുവന്‍ തള്ളിക്കളഞ്ഞ സിദ്ധാന്തമാണിത്. ഡാര്വിന് യഥാര്‍ഥത്തില്‍ വിശദീകരിച്ചത് പരിണാമസിദ്ധാന്തമായിരുന്നില്ല. ഡാര്വിന് ജീവി വര്‍ഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം പറയുക മാത്രമാണ് ചെയ്യുന്നതെന്നും പാഠഭാഗത്തിലുണ്ട്.
മുമ്പേ പറന്നവര്‍ എന്ന തലക്കെട്ടില്‍ റൈറ്റ് സഹോദരന്മാര് വിമാനം പറത്തുന്നതിന് മുന്‍പ് തുര്‍ക്കിയിലെ ഹെസര്‍ഫന്‍ അഹമ്മദ് സെലിബി എന്ന മുസ്ലിം വിമാനം പറത്തിയെന്നാണ് വാദിക്കുന്നത്. റൈറ്റ് സഹോദരന്മാര്ക്കും 250 വര്‍ഷം മുന്‍പ് ഒന്നര കിലോമീറ്റര്‍ ദൂരം ഇയാള്‍ വിമാനം പറപ്പിച്ചുവത്രെ. അങ്ങനെ ആകാശപ്പറക്കല്‍ നടത്തിയ ആദ്യ മനുഷ്യന് അഹമ്മദ് സെലിബി ആണെന്നും പുസ്തകം ശക്തിയായി വാദിക്കുന്നു.
കാറല്‍ മാര്‍ക്സ്, സിഗ്മണ്ട് ഫ്രോയിഡ്, ഗുസ്താവ് മഹ്ലര്‍, ആല്‍ബര്‍ട്ട് ഐന്സ്റ്റീന് എന്നിവര്‍ ജൂതമതവിശ്വാസികളായിരുന്നെന്നും പുസ്തകം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: