തിരുവനന്തപുരം: അത്യാധുനിക സംവിധാനങ്ങളുമായി മെഡിക്കല്‍ കോളേജിലെ പുതിയ അത്യാഹിത വിഭാഗത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 5 കോടിയോളം രൂപ മുടക്കിയാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിന്റെ പകുതിയോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെതന്നെ പൂര്‍ത്തിയാക്കിയിരുന്നു.
മെഡിക്കല്‍ കോളേജിന്റെ പ്രധാന പ്രവേശന കവാടത്തിന് സമീപം മെയിന്‍ റോഡിനോട് ചേര്‍ന്നാണ് പുതിയ അത്യാഹിത വിഭാഗം സജ്ജമാക്കുന്നത്. രണ്ട് നിലകളിലായാണ് ഈ സംവിധാനം ഒരുക്കുന്നത്. ഒന്നാം നിലയും രണ്ടാം നിലയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ലിഫ്റ്റ്, റാമ്പ് സൗകര്യങ്ങള്‍ ഒരുക്കും.
ട്രോമ കെയറിന് വളരെയേറെ പ്രാധാന്യം നല്‍കിയാണ് പുതിയ അത്യാഹിത വിഭാഗം ഒരുക്കുന്നത്. നിലവിലെ 3 ഓപ്പറേഷന് തീയറ്ററുകള്‍ക്ക് പകരം പുതിയ അത്യാഹിത വിഭാഗത്തില്‍ 8 ഓപ്പറേഷന് തീയറ്ററുകള്‍ ഉണ്ടാകും. വിവിധ സ്പെഷ്യാലിറ്റികളായ സര്‍ജറി, ന്യൂറോ സര്‍ജറി, ഓര്‍ത്തോപീഡിക്സ് എന്നിവയ്ക്കും സെപ്റ്റിക് ഓപ്പറേഷന് തീയറ്റര്‍, സര്‍ജറി പ്രൊസീജിയര്‍ റൂം, ഓര്‍ത്തോ പ്രൊസീജിയര്‍ റൂം എന്നിങ്ങനെയാണ് ഓപ്പറേഷന് തീയറ്ററുകള്‍ ക്രമീരിച്ചിരിക്കുന്നത്.
പുതിയ അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന വാഹനങ്ങള്‍ വണ്‍വേയായി നിലവിലെ അത്യാഹിത വിഭാഗം വഴിയുള്ള സമാന്തര റോഡ് വഴി പുറത്ത് പോകാവുന്നതാണ്. ആമ്പുലന്‍സുകളും മറ്റ് അത്യാവശ്യ വാഹനങ്ങളും പാര്‍ക്കു ചെയ്യുന്നതിനായി നിലവിലെ അത്യാഹിത വിഭാഗത്തിന് സമീപമായി പാര്‍ക്കിംഗ് സൗകര്യവും ഒരുക്കും.
ആറുമാസത്തിനകം ഈ സംവിധാനം പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുന്ന വിധത്തിലുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് അറിയിച്ചു. പ്രതിദിനം ഏകദേശം ആയിരത്തോളം രോഗികള്‍ എത്തുന്ന സ്ഥലമാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം. പുതിയ സംവിധാനം വരുന്നതോടെ ചികിത്സതേടിയെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ കഴിയുമെന്നും സൂപ്രണ്ട് അറിയിച്ചു. ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. എസ്.എസ്. സന്തോഷ് കുമാറും ഡോ. ജോബി ജോണുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: