തിരുവനന്തപുരം: പഴയ കേസ് കുത്തിപ്പൊക്കി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശയുമായി ധനവകുപ്പ്. പിന്നില്‍ കേരളത്തിലെ ഐഎഎസ് കൂട്ടായ്മ. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെ.എം. അബ്രഹാമിനെതിരായ വിജിലന്‍സ് കേസിന് പകരം വീട്ടാനാണ് തുറമുഖവകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന കേസ് വീണ്ടും കുത്തിപ്പൊക്കിയത്.
ഒരിക്കല്‍ ഹൈക്കോടതി തള്ളിയ കേസാണിത്. കെ.എം. അബ്രഹാമിനെതിരെ അധികാരദുര്‍വിനിയോഗവും അഴിമതിയും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് നല്കിയ കേസിലാണ് ജേക്കബ് തോമസ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്.
തുറമുഖവകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതില്‍ 52 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തല്‍. തിരുവനന്തപുരത്തെ വലിയതുറ തുറമുഖ ഓഫീസില്‍ തുടങ്ങി ബേപ്പൂരിലെ ഓഫീസില്‍ വരെയാണ് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതില്‍ വലിയതുറയിലെ ഒരെണ്ണമൊഴിച്ച് ബാക്കിയൊന്നും പ്രവര്ത്തനസജ്ജമല്ലായിരുന്നെന്ന് ധനവകുപ്പ് കണ്ടെത്തിയത്. മാത്രമല്ല അനെര്‍ട്ടിന്റെ സാങ്കേതിക ഉപദേശം തേടാതെ സര്‍ക്കാര്‍ അക്രഡിറ്റേഷന് ഇല്ലാതിരുന്ന സിഡ്കോ, കെല്‍ട്രോണ്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ ഉത്തരവ് നല്‍കിയത്. 50 ശതമാനം തുകയും മുന്‍കൂറായി നല്കി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പത്തു ലക്ഷം രൂപയ്ക്കു മുകളില്‍ ചെലവഴിച്ച് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വാങ്ങി, വലിയതുറയിലെ തുറമുഖ ആസ്ഥാനത്ത് സ്റ്റീല്‍ ഫര്‍ണിച്ചറിനായി 13 ലക്ഷത്തിന്റെ അധികച്ചെലവുണ്ടാക്കി തുടങ്ങിയ കണ്ടെത്തലുകളും ധനവകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്.
സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 2.81 കോടിയുടെ എസ്റ്റിമേറ്റില്‍ ആരംഭിച്ച് 5.94 കോടി രൂപ ചെലവഴിച്ചു. പണം തിരിച്ചുപിടിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും വകുപ്പു ഡയറക്ടറായിരുന്ന ജേക്കബ് തോമസ് തയ്യാറായില്ലന്നാണ് ആരോപണം. കൂടാതെ തീരദേശ പരിപാലന നിയമന ലംഘിച്ച് വകുപ്പിന് കെട്ടിടം നിര്‍മിച്ചതിലും ക്രമക്കേട് നടന്നു. അനുമതി വാങ്ങാതെ തുറമുഖവകുപ്പില്‍ 54 ലക്ഷം രൂപയുടെ ലാപ്ടോപ്പും കമ്പ്യൂട്ടറുകളും വാങ്ങി. പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ധന-ഐടി വകുപ്പുകളുടെ അനുമതി വാങ്ങിച്ചില്ല. 2.44 കോടി രൂപ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചു. 52 ലക്ഷം രൂപ ചെലവഴിച്ചാണ് തുറമുഖവകുപ്പിന്റെ ആസ്ഥാനത്ത് സ്റ്റീല്‍ ഫര്‍ണിച്ചറുകള്‍ വാങ്ങിയതെന്നും ധനവകുപ്പ് ആരോപിക്കുന്നു.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സാമ്പത്തികക്രമക്കേടുകള്‍ നടത്തിയെന്നാരോപിച്ച് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ആരോപണങ്ങളില്‍ കഴമ്പില്ലെന്നു കണ്ട് കോടതി അന്ന് തള്ളിയ കേസാണ് വീണ്ടും കുത്തിപ്പൊക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: